നിത്യതയെ നോക്കി പ്രത്യാശയോടെ

ജിൻസി സന്തോഷ്

ചാരത്തിലിരുന്ന് സ്വന്തം ശരീരത്തിലെ വ്രണങ്ങളിൽനിന്നും പുഴുതോണ്ടുന്ന ജോബ്, വിശ്വാസികളുടെ ഹൃദയങ്ങളിൽ എന്നും പ്രത്യാശയുടെ പൊൻകതിരുകൾ വീശുന്നു. സഹനങ്ങളുടെ ആഴക്കയത്തിലും നിത്യതയെക്കുറിച്ചുള്ള ജോബിന്റെ പ്രത്യാശ അത്ര വലുതാണ്. “എനിക്ക് ന്യായം നടത്തിത്തരുന്നവൻ ജീവിക്കുന്നുവെന്നും അവസാനം അവിടുന്ന് എനിക്കുവേണ്ടി നിലകൊള്ളുമെന്നും ഞാൻ അറിയുന്നു. എന്റെ ചർമ്മം അഴുകി ഇല്ലാതായാലും എന്റെ മാംസത്തിൽനിന്നും ഞാൻ ദൈവത്തെ കാണും. അവിടുത്തെ ഞാൻ എന്റെ പക്ഷത്തു കാണും” (ജോബ് 19: 25-27).

ഹൃദയത്തിലുറച്ച വിശ്വാസവും ദൈവത്തിലുള്ള അചഞ്ചലമായ പ്രത്യാശയുമുണ്ടായിരുന്നിട്ടും ജോബിന് തന്റെ സഹനങ്ങളുടെ കാരണം കണ്ടെത്താൻ കഴിഞ്ഞില്ല. എങ്കിലും അവൻ ദൈവത്തോട് മറുതലിച്ചില്ല. “അവിടുന്ന് എന്നെ  പരീക്ഷിച്ചുകഴിയുമ്പോൾ ഞാൻ സ്വർണംപോലെ പ്രകാശിക്കും” (ജോബ് 23:10). ജോബിന്റെമേൽ ദൈവം അനുവദിച്ച അഗ്നിശോധനകൾ പൂർത്തിയായപ്പോൾ ദൈവം ജോബിനുവേണ്ടി നിലകൊണ്ടു.

ജീവിതവീഥികളിൽ നിന്റെ പരീക്ഷണങ്ങളുടെ മണലാരണ്യത്തിൽ, എല്ലാവരാലും പുറന്തള്ളപ്പെടുന്ന കനൽക്കാടുകളിൽ, ചങ്കോടു ചേർത്തുവച്ച സൗഹൃദങ്ങളാൽ നീ വിചാരണ ചെയ്യപ്പെടുമ്പോൾ, മിഴിപൂട്ടാനാവാതെ നിദ്രമറന്ന് നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ നീ രാവുകൾ പകലുകളാക്കുമ്പോൾ കർത്താവിന്റെ ശക്തമായ കരത്തിൻകീഴിൽ താഴ്മയോടെ കാത്തിരിക്കുക. നിന്റെ അഗ്നിശോധനയുടെ കാലഘട്ടം പൂർത്തിയായിക്കഴിയുമ്പോൾ അവിടുന്ന് നിന്നെ അനുഗ്രഹിച്ചുയർത്തും. കാരണം അഗ്നിയിൽ ഉരുക്കുന്നത് നശിപ്പിക്കാനും ഇല്ലാതാക്കാനുമല്ല, മറിച്ച് ശുദ്ധീകരിക്കാനാണ്.

“വരുന്ന ദുരിതങ്ങളെല്ലാം സ്വീകരിക്കുക. ഞെരുക്കുന്ന ദൗർഭാഗ്യങ്ങളിൽ ശാന്തത വെടിയരുത്. എന്തെന്നാല്‍, സ്വര്‍ണം അഗ്നിയില്‍ ശുദ്ധി ചെയ്യപ്പെടുന്നു; സഹനത്തിന്റെ ചൂളയില്‍ കര്‍ത്താവിനു സ്വീകാര്യരായ മനുഷ്യരും” (പ്രഭാ. 2:4, 5).

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.