വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം: മുപ്പതാം ദിനം

ജിന്‍സി സന്തോഷ്‌

“അവനെ ക്രൂശിക്കുക! ബഹളം വര്‍ദ്ധിക്കുന്നതല്ലാതെ പ്രയോജനമൊന്നും ഉണ്ടാവുന്നില്ലെന്നു മനസിലാക്കിയ പീലാത്തോസ്‌ വെള്ളമെടുത്ത്‌ ജനങ്ങളുടെ മുമ്പില്‍ വച്ച് കൈ കഴുകിക്കൊണ്ടു പറഞ്ഞു: ഈ നീതിമാന്റെ രക്തത്തില്‍ എനിക്ക് പങ്കില്ല. അതു നിങ്ങളുടെ കാര്യമാണ്‌” (മത്തായി 27:24).

യേശുവിനെ വധിക്കാൻ വിട്ടുകൊടുത്ത പീലാത്തോസിന്റെ പേര് എന്തുകൊണ്ട് സഭയുടെ വിശ്വാസപ്രമാണത്തിൽ സ്വർഗം എഴുതിച്ചേർത്തു? തന്റെ അധികാരസ്ഥാനവും ജനങ്ങൾക്കിടയിൽ തന്നെക്കുറിച്ചുള്ള മതിപ്പും ബഹുമതിയും നഷ്ടപ്പെടാതിരിക്കാൻ, യേശു നിരപരാധിയാണന്നറിഞ്ഞിട്ടും, കുരിശുമരണത്തിൽ നിന്ന് യേശുവിനെ രക്ഷിക്കാൻ തക്ക അധികാരമുണ്ടായിരുന്നിട്ടും, വധശിക്ഷ ഒഴിവാക്കാനുള്ള എല്ലാ പരിശ്രമങ്ങൾക്കുമൊടുവിൽ “അവനെ ക്രൂശിക്കുക” എന്ന മുറവിളികൾക്കു മുമ്പിൽ പിടിച്ചുനിൽക്കാൻ കഴിയാതെ ജനങ്ങളെ തൃപ്തിപ്പെടുത്താൻ വേണ്ടി പീലാത്തോസ് യേശുവിനെ കുരിശുമരണത്തിന് വിട്ടുകൊടുത്തു.

യേശുവിനെപ്രതി തന്റേതായതൊന്നും നഷ്ടപ്പെടുത്താൻ തയ്യാറാകാതിരുന്ന വ്യക്തിയാണ് പീലാത്തോസ്. യേശുവിനെപ്രതി എല്ലാം നഷ്ടപ്പെടുത്തിയ മറിയത്തിന്റെയും യേശുവിനെപ്രതി ഒന്നും നഷ്ടപ്പെടുത്താതിരുന്ന പീലാത്തോസിന്റെയും പേരുകൾ രണ്ടായിരത്തിലധികം വർഷങ്ങളായി സഭയുടെ വിശ്വാസപ്രമാണത്തിൽ ചേർത്തുവച്ചുകൊണ്ട് സ്വർഗം നമ്മെ ഓർമ്മിപ്പിക്കുന്നു, പീലാത്തോസും പരിശുദ്ധ മറിയവും മനുഷ്യജീവിതത്തിന്റെ രണ്ടു സാധ്യതകളാണ്.

വചനം പ്രസംഗിച്ചും ജീവകാരുണ്യപ്രവർത്തികൾ ചെയ്തും ധ്യാനം കൂടിയും ഒക്കെ ഭക്താഭ്യാസങ്ങളാൽ യേശുവിനെ നേടാൻ ശ്രമിക്കുമ്പോഴും നിന്റെ തഴക്കദോഷങ്ങളെ, ചില അധികാരമോഹങ്ങളെ, ‘ഞാൻ’ എന്ന അഹംഭാവത്തെ യേശുവിനു വേണ്ടി നഷ്ടപ്പെടുത്താൻ നീ തയ്യാറാകുന്നില്ലങ്കിൽ നിന്നിലൊരു പീലാത്തോസ് ഉണ്ടെന്നു തിരിച്ചറിയുക.

ലോകത്തിന്റെ പ്രീതിയിൽ നിലനിൽക്കാൻ ദൈവപ്രമാണങ്ങളെ വളച്ചൊടിച്ച്
ന്യായീകരണങ്ങൾ കൊണ്ട് കൈ കഴുകുന്നത് ക്രിസ്തുവിശ്വാസിക്ക് യോജിച്ചതല്ല.
യേശുവിനെപ്രതി ഈ ലോകത്തിൽ നീ നഷ്ടപ്പെടുത്തുന്നവയെല്ലാം സ്വർഗത്തിൽ നിൻ്റെ ശാശ്വതനിക്ഷേപങ്ങളാണ്. യേശുവിനെ നേടാൻ നീ എത്ര പരിശ്രമിച്ചു എന്നതിലുപരി, യേശുവിനു വേണ്ടി നീ എന്തു ത്യജിച്ചു എന്നത് നിന്റെ സ്വർഗപ്രവേശനത്തിന്റെ മാനദണ്ഡമാണ്.

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.