സീറോ മലങ്കര മെയ് 08 യോഹ. 21: 20-24 യേശുവും വത്സലശിഷ്യനും

ഇന്ന് വി. യോഹന്നാൻ ശ്ലീഹായുടെ തിരുനാളാണ് (പാശ്ചാത്യസഭയിൽ ഈ തിരുനാള്‍ ഡിസംബർ 27-ന് കൊണ്ടാടുന്നു). കർത്താവിന്റെ ശിഷ്യന്മാരിൽ ഏറ്റവും പ്രായം കുറഞ്ഞവനായ യോഹന്നാനെ യേശുവിന്റെ ‘പ്രിയപ്പെട്ട’ ശിഷ്യനായിട്ടാണ് വിശുദ്ധഗ്രന്ഥത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സെബദിയുടെയും സലോമിയുടെയും മകനും യേശുവിന്റെ മറ്റൊരു ശിഷ്യനുമായ യാക്കോബിന്റെ സഹോദരനായിരുന്നു യോഹന്നാൻ. ‘ഇടിമുഴക്കത്തിന്റെ പുത്രന്മാർ’ (മർക്കോ. 3:17) എന്നാണ് യേശു ഇവരെ വിളിച്ചിരുന്നത്. പുതിയനിയമത്തിലെ നാലാം സുവിശേഷത്തിന്റെയും, മൂന്നു ലേഖനങ്ങളുടെയും, വെളിപാട് പുസ്തകത്തിന്റെയും രചയിതാവും ഈ യോഹന്നാനാണെന്നു കരുതപ്പെടുന്നു. എന്നാൽ അപ്പോസ്തോലനായ യോഹന്നാനും സുവിശേഷകനായ യോഹന്നാനും വ്യത്യസ്ത വ്യക്തികളാണെന്നു വാദിക്കുന്ന വേദപണ്ഡിതന്മാരുമുണ്ട്.

യോഹന്നാൻ സ്നാപകന്റെ സാക്ഷ്യം കേട്ട് യേശുവിനെ അനുധാവനം ചെയ്ത രണ്ടു ശിഷ്യന്മാരിലൊരാളാണ് യോഹന്നാൻ (യോഹ. 1:35-39). പിന്നീട് ഗലീലി തടാകക്കരയിൽ പിതാവിനോടൊത്തു മീൻപിടിക്കുന്ന ദൃശ്യത്തിലും യോഹന്നാനെ കാണാം (മത്തായി 4:21-22). ജായിറൂസിന്റെ മകളെ ഉയിർപ്പിക്കുമ്പോഴും (മർക്കോ. 5:37), ഗത്സമെന്‍ തോട്ടത്തിലും (മത്തായി 26:37), രൂപാന്തരീകരണവേളയിലും (മത്തായി 17:1) യോഹന്നാൻ യേശുവിനോടൊത്തുണ്ടായിരുന്നു. അന്ത്യത്താഴം ഒരുക്കാൻ പത്രോസിന്റെ കൂടെ പറഞ്ഞയയ്ക്കുന്ന ഒരേയൊരു ശിഷ്യനും (ലൂക്കാ 22:8), ‘യേശു സ്നേഹിച്ച ശിഷ്യൻ’ എന്ന നിലയിൽ അവിടെ യേശുവിന്റെ മാറിൽ ചാരിക്കിടന്ന ശിഷ്യനും (യോഹ. 13:23) യോഹന്നാൻ തന്നെ. കുരിശിൻചുവട്ടിൽ വച്ച് തന്റെ അമ്മയെ സംരക്ഷണത്തിനായി യേശു ഏല്പിച്ചുകൊടുത്തതും ഈ ശിഷ്യനാണ് (യോഹ. 19:25-27). ഉത്ഥാനശേഷം കല്ലറയിലേക്കു പത്രോസിനോപ്പം പോവുകയും യേശു ഉയിർത്തുവെന്ന് ശൂന്യമായ കല്ലറ കണ്ട് ബോധ്യപ്പെട്ട രണ്ടു ശിഷ്യന്മാരിലൊരുവനുമാണ് യോഹന്നാൻ (യോഹ. 20:2-10).

യോഹന്നാൻ ശ്ലീഹ ആദിമ ക്രൈസ്തവസമൂഹത്തിന്റെ രൂപീകരണത്തിൽ വലിയ പങ്കു വഹിച്ചിരുന്നു (അപ്പ. 3:1; 4:3; 8:14). തന്റെ സഹോദരനായ യാക്കോബിന്റെ ജറുസലേമിലെ രക്തസാക്ഷിത്വത്തിനു ശേഷം ഒരുപക്ഷേ, സംസ്കാരത്തിനും കൂടിയിരുന്നിരിക്കാം. സുവിശേഷകനായ യോഹന്നാന്റെ അവസാന നാളുകൾ എഫേസോസിൽ ജീവിച്ചു, അവിടെ അടക്കം ചെയ്യപ്പെട്ടു എന്നൊരു പാരമ്പര്യവും അതല്ല, അദ്ദേഹം പത്മോസ് ദ്വീപിലേക്കു നാടുകടത്തപ്പെട്ടു, അവിടെ മരിച്ചു എന്ന് വെളിപാട് പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി മറ്റൊരു പാരമ്പര്യവുമുണ്ട്. യേശുവിനെ ഏറ്റവും അടുത്തറിഞ്ഞ ശിഷ്യനായ യോഹന്നാൻ ശ്ലീഹാ ഇന്ന് നമ്മോടു പറയുന്നു: “ക്രിസ്തു സ്വന്തം ജീവൻ നമുക്കുവേണ്ടി പരിത്യജിച്ചു എന്നതിൽ നിന്ന് സ്നേഹം എന്തെന്ന് നാമറിയുന്നു. നമ്മളും സഹോദരന്മാർക്കുവേണ്ടി ജീവൻ പരിത്യജിക്കാൻ കടപ്പെട്ടിരിക്കുന്നു” (1 യോഹ. 3:16).

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.