മൺമറഞ്ഞ മഹാരഥന്മാർ: പൗരോഹിത്യജീവിതത്തിലെ മുന്‍തലമുറക്കാരെ പരിചയപ്പെടുത്തുന്ന പംക്തി – 81

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു 

മിഷനറിമാരിലെ വലിയ മിഷനറി ശാമുവേൽ തെങ്ങുവിളയിൽ അച്ചൻ

ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ

അനിതരസാധാരണമായ സഭാസ്നേഹം സ്വജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച കർമ്മനിരതനും അത്യധ്വാനിയുമായ പ്രേഷിതനായിരുന്നു തെങ്ങുവിളയിൽ അച്ചൻ. മാർ ഈവാനിയോസ് പിതാവിന്റെ നേതൃത്വത്തിൽ ആരംഭിച്ച പുനരൈക്യപ്രസ്ഥാനത്തിലേക്ക് ചന്ദനപ്പള്ളി പ്രദേശത്തുനിന്ന് ആദ്യമായി പുനരൈക്യപ്പെട്ട കുഞ്ഞാണ്ടി തെങ്ങുവിളയിലിന്റെ സഭാസ്നേഹം സിരകളിലോടുന്ന പ്രിയപുത്രൻ അങ്ങനെ ആയില്ലെങ്കിലാണ് അതിശയം.

ചന്ദനപ്പള്ളിയിലെ ആദ്യത്തെ കത്തോലിക്കാ പള്ളിയായിരുന്നു കോട്ടപ്പള്ളി. പുനരൈക്യപ്രസ്ഥാനത്തിന്റെ വിരോധികളെ ഭയന്ന് ഒറ്റരാത്രികൊണ്ട് ഓലയും പുല്ലുമുപയോഗിച്ചാണ് ആദ്യത്തെ പള്ളി പണിതത്. അതു കൂദാശചെയ്തത് മാർ ഈവാനിയോസ് പിതാവായിരുന്നു. ആ പള്ളി അഗ്നിക്കിരയാക്കി നശിപ്പിക്കാതിരിക്കാൻ അനേകം രാത്രികളിൽ തെങ്ങുവിളയിൽ കുഞ്ഞാണ്ടിയും കുറ്റിയിൽ ഉണ്ണൂണ്ണിയും (ഫാ.ജോർജ്‌ കുറ്റിയിലിന്റെ പിതാവ്) അയ്യനേത്ത് ഫിലിപ്പ് സാറും (ഫാ. ദാനിയേൽ അയ്യനേത്തിന്റെ പിതാവ്, ചന്ദനപ്പള്ളി പ്രദേശത്തുനിന്ന് കൊല്ലം രൂപതയിലേക്ക് ആദ്യമായി പുനരൈക്യപ്പെട്ടു) പുനരൈക്യപ്പെട്ട മറ്റനേകരും കാവൽനിന്നിരുന്നു. അങ്ങനെ എതിർപ്പുകളുടെയും ആക്ഷേപങ്ങളുടെയുംമധ്യേ തങ്ങളുടെ ഇടവകസമൂഹത്തെ പടുത്തുയർത്താൻ അത്യധ്വാനംചെയ്ത പഴയ തലമുറയുടെ പ്രോജ്ജ്വലചരിത്രം ചന്ദനപ്പള്ളിയിലെ പഴയതലമുറ ഇന്നും ഓർമ്മിക്കുന്നു.

1927 ഏപ്രിൽ 27 -ന് ചന്ദനപ്പള്ളി പ്രദേശത്തെ ആ കാലഘട്ടത്തിൽ ധനാഡ്യരായിരുന്ന തെങ്ങുവിളയിൽ കുഞ്ഞാണ്ടിയുടെയും സാറാമ്മയുടെയും ഏഴുമക്കളിൽ മൂന്നാമത്തെ മകനായി ശാമുവേൽ ജനിച്ചു. ഒരു സഹോദരനും അഞ്ചു സഹോദരിമാരുമടങ്ങിയ വലിയ കുടുംബം. ചന്ദനപ്പള്ളി എൽ.പി സ്കൂളിലായിരുന്നു പ്രാഥമിക പഠനം; തുടർപഠനം കൈപ്പട്ടൂർ സെൻറ് ജോർജ് സ്കൂളിൽ നടത്തി. പിന്നീട് സെന്റ് അലോഷ്യസ് മൈനർ സെമിനാരിയോടുചേർന്നുള്ള അപ്പസ്തോലിക് സെമിനാരിയിൽ ചേർന്ന് പട്ടം സെന്റ് മേരീസ് സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. വൈദികജീവിതത്തോട് ആഭിമുഖ്യമുള്ള കുട്ടികളെ സെമിനാരിയോടുചേർന്ന് താമസിപ്പിച്ച് സ്കൂൾ പരിശീലനം നൽകുന്ന അപ്പസ്തോലിക് സെമിനാരിയിയിൽ ചേർന്ന ആ നാളുകളിൽ ദൈവദാസനായ മാർ ഈവാനിയോസ് പിതാവിന്റെ ജീവിതത്തെ അടുത്തറിയാനും മനസ്സിലാക്കാനും പുനരൈക്യപ്രസ്ഥാനത്തിന്റെ ആദ്യനാളുകളിലെ പരാധീനതകളും കഷ്ടപ്പാടുകളും അനുഭവിച്ചറിയാനും സാധിച്ചു.

മൈനർ സെമിനാരി പഠനത്തെ തുടർന്ന് ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ തത്വശാസ്ത്ര – ദൈവശാസ്ത്ര വൈദികപഠനം പൂർത്തിയാക്കി. 1956 മാർച്ച് 16 -ന് ഭാഗ്യസ്മരണാർഹനായ ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവിൽനിന്നും തോമസ് പ്ളാവിള, ഉമ്മൻ അയ്യനേത്ത്, ജോൺ എഴുവങ്ങുവടക്കേതിൽ (ഇ.എസ് ജോണച്ചൻ) എന്നിവർക്കൊപ്പം തട്ട ലൂർദ്ഗിരി കത്തോലിക്കാ പള്ളിയിൽവച്ച് വൈദികപട്ടം സ്വീകരിച്ചു.

സമാനതകളില്ലാത്ത മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ ധീരനായ ഒരു പ്രേഷിതന്റെ ശുശ്രൂഷകളായിരുന്നു തുടർന്നുള്ള ജീവിതം. ആയൂർ, ചെറുവക്കൽ, വേങ്ങൂർ, കൊട്ടറ, അമ്പലക്കര, പൊടിയാട്ടുവിള, വാളകം, ഓടനാവട്ടം, കുമ്മല്ലൂർ, കട്ടിളപ്പാറ, തിങ്കൾകരിക്കം, കൈതകുഴി മലപ്പേരൂർ, ചോഴിയക്കോട്, മടത്തറ, പെരിങ്ങള്ളൂർ, ആങ്ങമൂഴി, ചിറ്റാർ, പെരുനാട്, സീതത്തോട്, വയ്യാറ്റുപുഴ, റോസ്മല, കുളത്തൂപ്പുഴ, മാർത്താണ്‌ഡം രൂപതയിലെ ആറ്റൂർ കേന്ദ്രമാക്കി വിവിധ പള്ളികൾ, ഇവിടെയെല്ലാം അച്ചൻ പ്രവർത്തിച്ചു. വയല പള്ളിയുടെ ആദ്യവികാരിയും അച്ചനാണ്.

ജനങ്ങളെ സ്നേഹിച്ച് അവരോടൊപ്പം ജീവിച്ച് അവരുടെ സുഖദുഃഖങ്ങളിൽ ഒന്നുപോലെ പങ്കാളിയായ അച്ചനെ ജനങ്ങളും അതുപോലെ സ്നേഹിച്ചു. തെങ്ങുവിളയിൽ അച്ചൻ മലങ്കര കത്തോലിക്കരുടെ – താൻ വികാരിയായിരിക്കുന്ന ഇടവകസമൂഹത്തിന്റെ മാത്രം പുരോഹിതനായിരുന്നില്ല, ആ ദേശത്തിന്റെ മുഴുവൻ കാവൽക്കാരനായിരുന്നു. പട്ടിണിയിലും രോഗത്തിലും പ്രയാസത്തിലും കൊടിയ ദൈന്യതയിലും കൂട്ടിരിക്കുന്ന കൂടെയായിരിക്കുന്ന ഇടയനായിരുന്നു.

അനുഗ്രഹീതമായ ശബ്ദസൗകുമാര്യത്തിന്റെ ഉടമയായിരുന്ന അച്ചന്റെ വിശുദ്ധ കുർബാനയും ശുശ്രൂഷകളും, വിശേഷിച്ച് ഹാശാ ആഴ്ചകളിലെ തിരുകർമ്മങ്ങളും വിശ്വാസികളിൽ സ്വർഗീയാനുഭൂതി പകർന്നുനൽകുന്നതായിരുന്നു.

സീതത്തോട്ടിൽ കാട്ടാനശല്യം രൂക്ഷമായിരുന്ന കുടിയേറ്റത്തിന്റെ ആദ്യനാളുകളിൽ അനേക ദിവസങ്ങളിൽ ഏറുമാടത്തിൽ താമസിച്ചിരുന്നു. കിഴക്കൻമേഖലകളിലെ ദൈവാലയങ്ങളിൽ എത്തിച്ചേരാൻ നല്ല റോഡുകളോ, വാഹനങ്ങളോ ഇല്ലാതിരുന്ന കാലയളവിൽ വന്യമൃഗങ്ങളിൽ നിന്നുള്ള ഉപദ്രവവും യാത്രാക്ലേശങ്ങളും വകവെയ്ക്കാതെ കാൽനടയായും സൈക്കിളിലും ചുറ്റിനടന്ന് വിശ്വാസസമൂഹത്തെ സന്ദർശിച്ചതും അവർക്കുവേണ്ടി കൂദാശ പരികർമ്മം ചെയ്തിരുന്നതും പ്രത്യേകം സ്മരിക്കപ്പെടേണ്ടതാണ്. പ്രതികൂലമായ . കാലാവസ്ഥകളിൽ, വൈദ്യുതി എത്തിച്ചേർന്നിട്ടില്ലാത്ത ഇടങ്ങളിൽ, പരിമിതമായ ജീവിതസാഹചര്യങ്ങളിൽ, കിലോമീറ്ററുകൾ നടന്നുമാത്രം വിശ്വാസ സമൂഹത്തിന്റെ അടുത്തെത്തുന്ന, ക്ലേശങ്ങളിലൊന്നും മനംതകരാതെ അധ്വാനിച്ച സാമുവേലച്ചൻ. ഇന്ന് പത്തനംതിട്ട രൂപതയിലെ വലിയ പള്ളികളായി തലയെടുപ്പോടെ നിലകൊള്ളുന്ന ആങ്ങമൂഴി, ചിറ്റാർ, വയ്യാറ്റുപുഴ, സീതത്തോട്, പെരുനാട് പ്രദേശങ്ങളിലെ ഇടവക കൂട്ടായ്മകളെയെല്ലാം ദൃഢപ്പെടുത്താൻ അത്യധ്വാനം ചെയ്ത മിഷനറിയാണ് തെങ്ങുവിളയിലച്ചൻ. കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെടുന്നവർക്കുവേണ്ടി പുതിയ ഇടവകകൾ സ്ഥാപിക്കാനും ഇടവകകളെ ബലപ്പെടുത്താനും അച്ചൻ മുൻകൈയ്യെടുത്തിരുന്നു. തെങ്ങുവിളയിൽ അച്ചന്റെ ശുശ്രൂഷകൾ സ്വീകരിച്ച, അച്ചനുമായി ഒരിക്കൽ ഇടപഴകിയ ഒരാളുപോലും അച്ചനെ മറക്കില്ല എന്നതാണ് അച്ചന്റെ സ്വഭാവത്തിന്റെ സവിശേഷത. ഇന്നും ‘ഞങ്ങളുടെ തെങ്ങുവിളയിലച്ചൻ’ എന്നുപറഞ്ഞാണ് ആളുകൾ അച്ചനെ അനുസ്മരിക്കുന്നത്.

വൈദിക കൂട്ടായ്മകളെ സ്നേഹിക്കുകയും പൗരോഹിത്യസൗഹൃദത്തെ വിലമതിക്കുകയും ചെയ്തിരുന്ന അച്ചന്റെ വൈദികമന്ദിരം സഹവൈദികർക്ക് ഒരുമിച്ചുകൂടുന്നതിനും സ്നേഹം പങ്കിടുന്നതിനുമുള്ള വേദിയായിരുന്നു. രുചികരമായി ഭക്ഷണം പാകംചെയ്യാനുള്ള കൈപുണ്യം സിദ്ധിച്ചിരുന്ന അച്ചൻ, അതിഥികളെ യഥോചിതം സ്വീകരിക്കുന്നതിലും സത്കരിക്കുന്നതിലും അതീവതത്പരനായിരുന്നു. സമപ്രായക്കാർക്കും വൈദികജീവിതത്തിലെ ആരംഭകർക്കും ഒന്നുപോലെ പ്രിയങ്കരനായിരുന്നു സാമുവേലച്ചൻ.

വൈദികജീവിതത്തെ അതിരറ്റുസ്നേഹിച്ചിരുന്ന സാമുവേലച്ചൻ വൈദിക-സന്യസ്തദൈവവിളികൾ പ്രോത്സാഹിപ്പിച്ചിരുന്നു. വൈദികജീവിതത്തിലേക്ക് കടന്നുവരുന്നതിന് തനിക്ക് പ്രചോദനവും മാതൃകയുമായ, തന്നെ സെമിനാരിയിലേക്കയച്ച സീതത്തോട് വികാരിയായിരുന്ന തെങ്ങുവിളയിൽ അച്ചൻ വൈദികസ്വീകരണ സമയത്ത് ഇടവക വികാരിയായിരുന്നില്ലെങ്കിലും പള്ളിയിലേക്ക് കടന്നുവന്ന് ശുശ്രൂഷകൾക്കും ക്രമീകരണങ്ങൾക്കുമെല്ലാം മേൽനോട്ടം വഹിച്ചത് സീതത്തോട് പ്രദേശത്തുനിന്നുള്ള ആദ്യവൈദികനായ അഗസ്റ്റിൻ പുലിമുറ്റത്ത് കോർ – എപ്പിസ്കോപ്പ അച്ചൻ വികാരവായ്പോടെ അനുസ്മരിക്കുന്നു.

ചേപ്പാട് പള്ളിയിൽ ജോസ് കടകംപള്ളിൽ അച്ചനൊപ്പം താമസിച്ചുവരവെ ഹൃദയാഘാതത്താൽ സ്വർഗീയസമ്മാനത്തിനായി കടന്നുപോയി. 1986 നവംബർ 15 -ന് 59-ാമത്തെ വയസ്സിലാണ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. ഇടവകപട്ടക്കാരിൽ ആദ്യത്തെ മരണം ശാമുവേൽ തെങ്ങുവിളയിൽ അച്ചന്റേതായിരുന്നു. അതിനാൽ കോട്ടപ്പള്ളിയുടെ അകത്താണ് അച്ചനെ അടക്കംചെയ്തത്. സ്വപിതാവ് സഭയ്ക്കായി നൽകിയ സ്ഥലത്ത് സഭയുടെ ധീരനായ ആ മിഷനറി അന്ത്യവിശ്രമം കൊള്ളുന്നു.

പുനരൈക്യത്തിന്റെ ആദ്യനാളുകളിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെട്ട പിതാവിന്റെയും ധീരമിഷനറിയായ സഹോദരന്റെയും ത്യാഗോജ്വലമായ ജീവിതപാത പിന്തുടർന്ന് അച്ചന്റെ രണ്ടു സഹോദരിമാർ ബഥനി സന്യാസ സമൂഹത്തിൽ അംഗങ്ങളായി – സി. ജോസ്ഫിൻ എസ്.ഐ.സി, സി. പൗളിൻ എസ്.ഐ.സി. ഇരുവരും അധ്യാപികമാരായി വിദ്യാഭ്യാസരംഗങ്ങളിൽ തീക്ഷ്ണതയോടെ പ്രവർത്തിച്ചു. 2017 സെപ്റ്റംബർ 26 -ന് സി. ജോസ്ഫിൻ നിത്യസമ്മാനത്തിനായി 87 -ാമത്തെ വയസ്സിൽ വിളിക്കപ്പെട്ടു. സി. പൗളിൻ നാലാഞ്ചിറ മഠത്തിൽ വിശ്രമജീവിതം നയിക്കുന്നു. സഹോദരപുത്രി സി. സുഷമ എസ്.ഐ.സി ബഥനി സന്യാസ സമൂഹത്തിലെ പത്തനംതിട്ട പ്രൊവിൻസിലെ അംഗമായി തട്ട മഠത്തിൽ സേവനമനുഷ്ഠിക്കുന്നു.

സ്ഥാനമാനങ്ങളോ, സ്വാദിഷ്ടമായ ഭക്ഷണമോ, ലൗകീകമായ സമ്പാദ്യങ്ങളോ, ജീവിതവ്യഗ്രതകളോ ഒന്നും ഭ്രമിപ്പിക്കാതെ ഇടവക ശുശ്രൂഷകളിൽ സന്തോഷംകണ്ട ജനത്തോടൊത്തു ജീവിക്കുന്നതിൽ അഭിരമിച്ച സാമുവേൽ തെങ്ങുവിളയിൽ അച്ചൻ ഇന്നും അനേകരുടെ ജീവിതത്തിൽ ഒളിമങ്ങാത്ത ശോഭയോടെ പ്രകാശിക്കുന്നു.

സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

കടപ്പാട്: സി. സുഷമ എസ്.ഐ.സി (സാമുവേൽ അച്ചന്റെ സഹോദരന്റെ മകൾ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.