ദൈവകാരുണ്യത്തിന്റെ നൊവേന: ഏഴാം ദിവസം

ദൈവകാരുണ്യത്തിന്റെ നൊവേന ദു:ഖവെള്ളിയാഴ്ച മുതൽ ഉയിർപ്പിനു ശേഷം വരുന്ന ആദ്യ ഞായറാഴ്ച (പുതുഞായർ) വരെയാണ് നടത്തേണ്ടത്.

“ദൈവകാരുണ്യത്തോടുള്ള ഈ നൊവേന പ്രാർത്ഥന എഴുതി എടുക്കുവാനും ദൈവകാരുണ്യത്തിന്റെ തിരുനാളിന്റെ ഒരുക്കത്തിനായി, ദു:ഖവെള്ളിയാഴ്ച മുതൽ അത് നടത്തുവാനും യേശു എന്നോട് കല്പിച്ചു” എന്നു സിസ്റ്റർ ഫൗസ്റ്റീന എഴുതി.

“ഈ നൊവേന വഴി ആവശ്യപ്പെടുന്ന ഏതൊരു കാര്യവും ഞാൻ നൽകുമെന്നുള്ള കർത്താവിന്റെ വാഗ്ദാനം എന്നും  ഓർത്തിരിക്കട്ടെ” എന്ന് സിസ്റ്റർ എഴുതുന്നു.

ദൈവകാരുണ്യത്തിന്റെ നൊവേന: ഏഴാം ദിവസം
(സി. ഫൗസ്റ്റീനായുടെ ഡയറിയിൽനിന്ന്)

(എന്റെ കാരുണ്യത്തെ ആദരിക്കുകയും മഹത്വപ്പെടുത്തുന്നവരെയും സമർപ്പിച്ച് പ്രാർത്ഥിക്കുക. പ്രത്യേക ശോഭയോടെ അവർ പ്രകാശിതരായിരിക്കും എന്ന് യേശു കല്പിക്കുന്നു.)

ധ്യാനം:

ഇന്ന്, എന്റെ കാരുണ്യത്തെ ആദരിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്ന ആത്മാക്കളെ എന്റെ പക്കൽ കൊണ്ടുവന്ന് എന്റെ കരുണയിൽ മുക്കിയെടുക്കുക. എന്റെ സഹനത്തിൽ ഏറ്റവുമധികം വേദനിക്കുകയും എന്റെ ചൈതന്യം ആഴമായി ഗ്രഹിച്ചിട്ടുള്ളവരുമാണീ ആത്മാക്കൾ. എത്രയും ദയയുള്ള എന്റെ ഹൃദയത്തിന്റെ ജീവിക്കുന്ന പ്രതിരൂപങ്ങളാണിവർ. വരാനിരിക്കുന്ന ജീവിതത്തിൽ പ്രത്യേകമായ ഒരു ശോഭയോടെ അവർ പ്രകാശിതരായിരിക്കും. അവരിലൊരാളുപോലും നിത്യനരകാഗ്നിയിൽ വീഴുകയില്ല. മരണസമയത്ത് വളരെ പ്രത്യേകമായ രീതിയിൽ അവരെ ഓരോരുത്തരെയും ഞാൻ സംരക്ഷിച്ചുകൊള്ളും.

പ്രാര്‍ത്ഥന:

എത്രയും ദയയുള്ള ദിവ്യനാഥാ, അവിടുത്തെ ഹൃദയം സ്‌നേഹം തന്നെയാണല്ലോ. അവിടുത്തെ കരുണയുടെ ശക്തി ആദരിക്കുകയും പുകഴ്ത്തുകയും ചെയ്യുന്ന ആത്മാക്കളെ അങ്ങയുടെ ആദ്രമായ ഹൃദയത്തിൽ സ്വീകരിച്ചാലും! ദൈവത്തിന്റെ തന്നെ ശക്തിയാൽ ശക്തരാക്കപ്പെട്ടവരാണീ ആത്മാക്കൾ. ദു:ഖങ്ങളുടെ നടുവിലും അവിടുത്തെ കാരുണ്യത്തിൽ വിശ്വാസമർപ്പിച്ചുകൊണ്ട് ഈ ആത്മാക്കൾ മുന്നോട്ടുപോകുന്നു. ക്രിസ്തുവിനോടൈക്യപ്പെട്ടുകൊണ്ട് ഈ ആത്മാക്കൾ മാനവവംശത്തെ മുഴുവൻ അവരുടെ തോളുകളിൽ വഹിക്കുന്നു. ഈ ആത്മാക്കൾ കഠിനമായി വിധിക്കപ്പെടുകയില്ല. ഈ ലോകത്തിൽ നിന്ന് വേർപിരിയുമ്പോൾ അവിടുത്തെ കരുണ അവരെ ആശ്ലേഷിക്കും.

നിത്യപിതാവേ, അവിടുത്തെ ഏറ്റവും സവിശേഷമായ അനന്തകാരുണ്യത്തെ ആദരിക്കുകയും, പാടിപ്പുകഴ്ത്തുകയും, യേശുവിന്റെ എത്രയും ആർദ്രമായ തിരുഹൃദയത്താൽ ആവരണം ചെയ്യപ്പെടുകയും ചെയ്തിരിക്കുന്ന ഈ ആത്മാക്കളുടെമേൽ അങ്ങയുടെ ദയാദൃഷ്ടി പതിക്കണമെ. ഈ ആത്മാക്കൾ ജീവിക്കുന്ന സുവിശേഷങ്ങളാണ്. അവരുടെ ഹൃദയങ്ങൾ കാരുണ്യപ്രവർത്തികളാൽ നിറഞ്ഞിരിക്കുന്നു. അവരുടെ ഹൃദയങ്ങൾ സന്തോഷത്താൽ കരകവിഞ്ഞൊഴുകുന്നു. അത്യുന്നതനായ അവിടുത്തെ കാരുണ്യത്തിന്റെ സംഗീതം ആലപിക്കുന്നു. അങ്ങയിൽ അവർ അർപ്പിച്ചിരിക്കുന്ന പ്രത്യാശയ്ക്കും ശരണത്തിനുമനുസൃതമായി അവരോട് അവിടുത്തെ കാരുണ്യം കാണിക്കണമെയെന്ന്, ദൈവമേ, അങ്ങയോട് ഞാൻ യാചിക്കുന്നു. അവിടുത്തെ അനന്തമായ കാരുണ്യത്തെ വാഴ്ത്തിപ്പുകഴ്ത്തുന്നവരെ അവരുടെ ജീവിതകാലത്തും പ്രത്യേകിച്ച് മരണസമയത്ത് സംരക്ഷിക്കുമെന്നുള്ള യേശുവിന്റെ വാഗ്ദാനം അവരിൽ നിറവേറട്ടെ. ആമ്മേന്‍.

1 സ്വ. 1 ന. 1 ത്രി.

ദൈവകാരുണ്യത്തിന്റെ ലുത്തിനിയ:

കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ
മിശിഹായേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ
കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
മിശിഹായേ! ദയാപൂര്‍വ്വം ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
സ്വര്‍ഗ്ഗീയ പിതാവായ ദൈവമേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ
പുത്രനായ ദൈവമേ! ലോകത്തിന്റെ വിമോചകാ, ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ

(പ്രതിവചനം: ഞങ്ങളങ്ങയില്‍ ശരണപ്പെടുന്നു)
സ്രഷ്ടാവിന്റെ ഏറ്റം വലിയ വിശേഷണമായ ദൈവകാരുണ്യമേ!
പരിശുദ്ധാത്മാവിന്റെ അളവില്ലാത്ത സ്നേഹമായ ദൈവകാരുണ്യമേ!
പരിശുദ്ധ ത്രീത്വത്തിന്റെ അഗ്രാഹ്യ രഹസ്യമായ ദൈവകാരുണ്യമേ!
അത്യുന്നതന്റെ സര്‍വ്വശക്തിയുടെ പ്രകടനമായ ദൈവകാരുണ്യമേ!
അമാനുഷസൃഷ്ടികളില്‍ വെളിപ്പെടുത്തപ്പെട്ട ദൈവകാരുണ്യമേ!
ഇല്ലായ്മയില്‍ നിന്നു നമ്മെ വിളിച്ച ദൈവകാരുണ്യമേ!
പ്രപഞ്ചത്തെ മുഴുവന്‍ ചൂഴ്ന്നു നില്‍ക്കുന്ന ദൈവകാരുണ്യമേ!
ഞങ്ങളില്‍ അമര്‍ത്യത വിതയ്ക്കുന്ന ദൈവകാരുണ്യമേ!
അര്‍ഹിക്കുന്ന ശിക്ഷയില്‍ നിന്നു ഞങ്ങളെ രക്ഷിക്കുന്ന ദൈവകാരുണ്യമേ!
പാപത്തിന്റെ ദുരിതത്തില്‍ നിന്നു നമ്മെ ഉയര്‍ത്തുന്ന ദൈവകാരുണ്യമേ!
സൃഷ്ടലോകത്തില്‍ ഞങ്ങളുടെ നീതീകരണമായ ദൈവകാരുണ്യമേ!
ഈശോയുടെ തിരുമുറിവുകളില്‍ നിന്നൊഴുകുന്ന ദൈവകാരുണ്യമേ!
ഈശോയുടെ പരിശുദ്ധ ഹൃദയത്തില്‍ നിന്നും പുറപ്പെടുന്ന ദൈവകാരുണ്യമേ!
കരുണയുടെ മാതാവായി അമലമനോഹരിയായ പരിശുദ്ധ മറിയത്തെ നല്‍കിയ ദൈവകാരുണ്യമേ!
ദൈവരഹസ്യങ്ങളുടെ വെളിപ്പെടുത്തലില്‍ പ്രകാശിതമായ ദൈവകാരുണ്യമേ!
സാര്‍വ്വത്രീകസഭയുടെ സ്ഥാപനത്തില്‍ പ്രകടിതമായ ദൈവകാരുണ്യമേ!
പരിശുദ്ധ കൂദാശയില്‍ പ്രകടമായിരിക്കുന്ന ദൈവകാരുണ്യമേ!
മാമ്മോദീസായിലും പാപസങ്കീര്‍ത്തനത്തിലും പ്രകടമായിരിക്കുന്ന ദൈവകാരുണ്യമേ!
പൗരോഹിത്യത്തിലും ദിവ്യബലിയിലും പ്രദാനം ചെയ്യപ്പെട്ടിരിക്കുന്ന ദൈവകാരുണ്യമേ!
ക്രിസ്തീയ വിശ്വാസത്തിലേക്കു ഞങ്ങളെ ക്ഷണിച്ച ദൈവകാരുണ്യമേ!
പാപികളുടെ മാനസാന്തരത്തില്‍ വെളിപ്പെടുത്തപ്പെട്ട ദൈവകാരുണ്യമേ!
നീതിമാന്മാരുടെ വിശുദ്ധീകരണത്തില്‍ പ്രകടമായ ദൈവകാരുണ്യമേ!
വിശുദ്ധരെ പൂര്‍ണ്ണതയിലെത്തിക്കാന്‍ സഹായിക്കുന്ന ദൈവകാരുണ്യമേ!
രോഗികളുടെയും സഹിക്കുന്നവരുടെയും ആരോഗ്യപാത്രമായ ദൈവകാരുണ്യമേ!
വ്യഥിതഹൃദയരുടെ ആശ്വാസമായ ദൈവകാരുണ്യമേ!
നിരാശയില്‍ വേദനിക്കുന്നവരുടെ പ്രതീക്ഷയായ ദൈവകാരുണ്യമേ!
എല്ലാ മനുഷ്യരേയും എല്ലായ്പ്പോഴും എവിടെയും അനുഗമിക്കുന്ന ദൈവകാരുണ്യമേ!
പ്രസാദവരങ്ങളാല്‍ മുന്നാസ്വാദനം നല്‍കുന്ന ദൈവകാരുണ്യമേ!
മരിക്കുന്നവരുടെ ആശ്വാസമായ ദൈവകാരുണ്യമേ!
അനുഗ്രഹീതരുടെ ആനന്ദമായ ദൈവകാരുണ്യമേ!
എല്ലാ വിശുദ്ധരുടെയും കിരീടമായ ദൈവകാരുണ്യമേ!
അത്ഭുതങ്ങളുടെ വറ്റാത്ത ഉറവയായ ദൈവകാരുണ്യമേ!

കുരിശില്‍ ലോകത്തെ രക്ഷിച്ച് ഞങ്ങളുടെ മേലുള്ള എറ്റവും വലിയ കരുണ പ്രകടിപ്പിച്ച ദൈവത്തിന്റെ കുഞ്ഞാടേ.
കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

എല്ലാ ദിവ്യബലികളിലും ഞങ്ങള്‍ക്കുവേണ്ടി സ്വയം സമര്‍പ്പിച്ചുകൊണ്ടിരിക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ
കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

അങ്ങയുടെ അളവില്ലാത്ത കരുണയില്‍ ലോകപാപങ്ങളെല്ലാം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ
കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ
മിശിഹായേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ
കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ

കര്‍ത്താവിന്റെ എല്ലാ സൃഷ്ടികളിലും അവിടുത്തെ മൃദുവായ കരുണ പരന്നിരിക്കുന്നു.
കര്‍ത്താവിന്റെ കരുണ ഞാനെന്നും പാടിപ്പുകഴ്ത്തും.

പ്രാര്‍ത്ഥിക്കാം

ദൈവമേ അങ്ങയുടെ കരുണ അനന്തവും അങ്ങയുടെ ദയ വറ്റാത്തതുമാണല്ലോ. ദയാപൂര്‍വ്വം ഞങ്ങളെ നോക്കണമേ. ഞങ്ങളുടെമേല്‍ അങ്ങയുടെ കരുണ വര്‍ദ്ധിപ്പിക്കണമേ. അങ്ങനെ ഞങ്ങളുടെ വലിയ പരീക്ഷകളില്‍ മനം മടുക്കാതെ അങ്ങയുടെ തിരുമനസ്സുതന്നെയായ കാരുണ്യത്തിനു ഞങ്ങള്‍ വിധേയരാകട്ടെ. കാരുണ്യത്തിന്റെ രാജാവും അങ്ങയോടും പരിശുദ്ധാത്മാവോടും കൂടെ വസിക്കുന്നവനുമായ ഞങ്ങളുടെ കര്‍ത്താവായ ഈശോ ഞങ്ങള്‍ക്കു കാരുണ്യം പകര്‍ന്നു തരട്ടെ. എപ്പോഴും എന്നേക്കും ആമ്മേന്‍.

കടപ്പാട്: ‘ദൈവകാരുണ്യത്തോടുള്ള ഭക്തി’ (ഫാ. സാമുവൽ പള്ളിവാതുക്കൽ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.