സംശയങ്ങളെ സത്യസന്ധമായി നേരിടുന്ന വി. തോമാശ്ലീഹാ

ടോണി ചിറ്റിലപ്പിള്ളി

പാലസ്തീനായിലെ ഗലീലി പ്രദേശത്തായിരുന്നു തോമായുടെ ജനനം. ഇരട്ട പിറന്നവൻ എന്ന അർത്ഥത്തിൽ ‘ദിദീമൂസ്’ എന്നും താമ, യൂദാ എന്നീ പേരുകളിലും അദ്ദേഹം വിളിക്കപ്പെട്ടു. ‘തെയോമ’ എന്ന അറമായ പദത്തിൽ നിന്നാണ് ‘തോമ’ എന്ന പേരിന്റെ ഉത്ഭവം. യൂദാ ഗോത്രക്കാരനായ അദ്ദേഹത്തിന്റെ കുലത്തൊഴിൽ മത്സ്യബന്ധനമായിരുന്നു. യേശുനാഥന്റെ ദിവ്യാഹ്വാനം സ്വീകരിച്ച് അവിടുത്തെ ശിഷ്യഗണത്തിൽ ഒരുവനായി തോമാശ്ലീഹാ ഇല്ലായിരുന്നെങ്കിൽ ഉയിർത്തെഴുന്നേൽപ്പിന്റെ കഥ പൂര്‍ണ്ണമാകുമായിരുന്നില്ല.

വെറുതെ അങ്ങനെ പേടിച്ചുനിൽക്കാത്ത ആളായിരുന്നു തോമാ. ഉയിർപ്പിന്റെ ആഴം തോമായ്ക്ക് ഗ്രഹിക്കേണ്ടിവന്നു. തിന്മയുടെ പ്രത്യാഘാതങ്ങൾ ഭയാനകമായതിനാൽ തെളിവ് ആവശ്യമായിരുന്നത് തോമായ്ക്കായിരുന്നു. തോമായുടെ വിശ്വാസം എളുപ്പമല്ലായിരുന്നു. അക്കാരണത്താൽ അത് അചഞ്ചലമായി മാറി. ജനലക്ഷങ്ങളുടെ ഹൃദയാന്ധകാരം അകറ്റി വിശ്വാസത്തിന്റെ തിരിനാളം കൊളുത്തിയ തോമാ അപ്പസ്‌തോലനെ 1972 -ൽ പോൾ ആറാമൻ പാപ്പാ ‘ഭാരതത്തിന്റെ അപ്പസ്‌തോലന്‍’ ആയി പ്രഖ്യാപിച്ചു. അന്നു മുതൽ ലത്തീൻ സഭയിലും ‘കിഴക്കിന്റെ ക്രിസ്തു’ എന്ന അപരനാമധാരിയായ തോമാശ്ലീഹായുടെ തിരുനാൾ ആചരിച്ചു തുടങ്ങി.

നമ്മുടെ സംശയങ്ങളെ സത്യസന്ധമായി നേരിടുന്നത് വലിയ വിശ്വാസത്തിലേക്ക് നമ്മെ തുറക്കുമെന്ന് തോമാ ഓർമ്മിപ്പിക്കുന്നു. സംശയിക്കുന്നതിൽ തോമാ കാണിച്ച ധൈര്യം, ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ പുതിയതും പൂർണ്ണവുമായ രീതിയിൽ ദൈവത്തിന്റെ മുഖം വെളിപ്പെടുത്താൻ അനുവദിച്ചു. ക്രിസ്തുവിന്റെ പുനരുത്ഥാനം ക്ഷമിക്കാനും ക്ഷമിക്കപ്പെടാനും നമ്മെ സ്വതന്ത്രരാക്കുന്നു എന്ന് തോമായുടെ  സാക്ഷ്യം തെളിയിക്കുന്നു.

മൂന്നാം നൂറ്റാണ്ടില്‍ മാര്‍തോമാ ശ്ലീഹായുടെ തിരുശേഷിപ്പിന്റെ പ്രധാനഭാഗം മൈലാപ്പൂരില്‍ നിന്ന് മെസപ്പൊട്ടേമിയായിലെ എഡേസ്സ (ഉര്‍ഫാ) യിലേക്കു മാറ്റപ്പെട്ടു. ഭാരതത്തില്‍ നിന്ന് പശ്ചിമേഷ്യയിലേക്കു കൊണ്ടുപോകാനുള്ള സാഹചര്യം അജ്ഞാതമാണ്. പശ്ചിമേഷ്യയില്‍ മുഹമ്മദീയാക്രമണം ശക്തിപ്പെട്ട സാഹചര്യത്തില്‍ 1143 -ല്‍ അത് ഏഷ്യാ മൈനറിന്റെ പടിഞ്ഞാറെ തീരത്തുള്ള കിയോസ് ദ്വീപിലേക്ക് മാറ്റപ്പെടുകയുണ്ടായി. അവിടെ നിന്ന് 1257 -ല്‍ മധ്യ ഇറ്റലിയുടെ കിഴക്കേ തീരത്തുള്ള ഓര്‍തോണായിലേക്ക് മാറ്റപ്പെട്ടു. അവിടെ മാര്‍തോമാ ശ്ലീഹായുടെ നാമത്തിലുള്ള കത്തീഡ്രല്‍ ദൈവാലയത്തിന്റെ പ്രധാന അള്‍ത്താരയുടെ അടിയില്‍ തിരുശേഷിപ്പ് ഭദ്രമായി സൂക്ഷിച്ചു വച്ചിട്ടുണ്ട്.

അവിടുത്തുകാര്‍ വളരെ ബഹുമാനപൂര്‍വ്വം പ്രസ്തുത തിരുശേഷിപ്പിനെ വണങ്ങുന്നു. 1953 -ല്‍ കേരളത്തിലെത്തിയ പൗരസ്ത്യ തിരുസംഘം സെക്രട്ടറി കര്‍ദ്ദിനാള്‍ ടിസരാങ് തിരുമേനി തിരുശേഷിപ്പിന്റെ ഒരു ഭാഗം കേരളത്തില്‍ കൊണ്ടുവന്നു. പല സ്ഥലങ്ങളില്‍ വണക്കത്തിനായി പ്രദര്‍ശിപ്പിച്ചിട്ട് അത് കൊടുങ്ങല്ലൂരില്‍ സ്ഥാപിച്ചു.

മഹത്തായതും ധീരവുമായ വിശ്വാസത്തിന്റെ രക്ഷാധികാരിയായി നമുക്ക് വി. തോമായെ ആഘോഷിക്കുകയും അനുകരിക്കുകയും ചെയ്യാം.

ടോണി ചിറ്റിലപ്പിള്ളി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.