വി. മറിയം ത്രേസ്യായോട് പ്രാര്‍ത്ഥന ചോദിച്ചിരുന്ന ശുദ്ധീകരണാത്മാക്കള്‍

ശുദ്ധീകരണാത്മാക്കള്‍ ജീവിച്ചിരിക്കുന്നവരോട് പ്രാര്‍ത്ഥനാസഹായം ആവശ്യപ്പെടുമോ? പലര്‍ക്കും അങ്ങനെയൊരു സംശയമുണ്ട്. എന്നാല്‍, ഇത് സത്യമാണെന്നാണ് പല വിശുദ്ധരുടെയും ജീവിതം പറയുന്നത്. അതിലൊരാളാണ് നമ്മുടെ വി. മറിയം ത്രേസ്യ.

ഒരു ദിവസം രാത്രിയില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്റെ മുമ്പില്‍ ഒരാള്‍ കരഞ്ഞുകൊണ്ടു നിൽക്കുന്നതായി വി. മറിയം ത്രേസ്യാ കാണുകയുണ്ടായി. അടുത്തിടെ പുത്തന്‍ചിറയില്‍ മരിച്ച ഒരു വ്യക്തിയായിരുന്നു അയാള്‍. തന്റെ ഉത്തരിപ്പുകടം തീര്‍ക്കണമെന്നും ഇല്ലെങ്കില്‍ ശുദ്ധീകരണസ്ഥലത്ത് തനിക്ക് കഴിയേണ്ടിവരുമെന്നും അയാള്‍ ത്രേസ്യായെ അറിയിച്ചു. ത്രേസ്യാ ഇക്കാര്യം അയാളുടെ വീട്ടുകാരെ അറിയിക്കുകയും അവര്‍ അയാള്‍ക്കു വേണ്ടി ഉത്തരിപ്പുകടം തീര്‍ക്കുകയും ദാനധര്‍മ്മങ്ങള്‍ നടത്തുകയും കുര്‍ബാന ചൊല്ലിപ്പിക്കുകയും ചെയ്തു.

പിന്നീട് ഇയാളെ പരിശുദ്ധ മറിയം സ്വര്‍ഗ്ഗത്തിലേക്ക് കരേറ്റിക്കൊണ്ടു പോകുന്നതിനും മറിയം ത്രേസ്യാ സാക്ഷ്യം വഹിക്കുകയുണ്ടായി. തന്റെ ആത്മകഥയിലാണ് ഈ സംഭവം മറിയം ത്രേസ്യാ വിശദീകരിക്കുന്നത്. വിതയത്തിലച്ചന്റെ കുര്‍ബാനയുടെ സമയത്ത് ഒരാത്മാവ് ശുദ്ധീകരണസ്ഥലത്തു നിന്ന് മോക്ഷത്തില്‍ പോകുന്നത് താന്‍ കണ്ടുവെന്ന് മറിയം ത്രേസ്യാ അവിടെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നൂറു വര്‍ഷത്തേക്ക് ശുദ്ധീകരണസ്ഥലത്തേക്ക് വിധിക്കപ്പെട്ട ഒരു ആത്മാവിന് ആറു മാസം കൂടി അവധിയുള്ള അവസരത്തിലായിരുന്നു വിശുദ്ധയുടെ പ്രാര്‍ത്ഥനയുടെ മാദ്ധ്യസ്ഥ്യം വഴി കാലാവധി കുറഞ്ഞുകിട്ടി ആത്മാവ് സ്വര്‍ഗത്തിലേക്ക് പ്രവേശിച്ചത്.

ത്രേസ്യായുടെ അയല്‍വാസിയായ ഒരാള്‍ മരിച്ചതിന്റെ എട്ടാംപക്കം അവളുടെ അടുക്കലെത്തി സഹായം ചോദിച്ചു. നാളെ എനിക്കു വേണ്ടി ഒരു കുര്‍ബാന ചൊല്ലിയാല്‍ നാളെത്തന്നെ ഞാന്‍ ശുദ്ധീകരണസ്ഥലത്തു നിന്ന് മോചനം പ്രാപിക്കും. അതുകൊണ്ട് എനിക്കു വേണ്ടി ഒരു കുര്‍ബാന ചൊല്ലാന്‍ ആത്മപിതാവിനോട് പറയണം. ആത്മാവ് അറിയിച്ച കാര്യങ്ങള്‍ പിറ്റേന്നു തന്നെ ത്രേസ്യാ ആത്മപിതാവിനോട് പങ്കുവയ്ക്കുകയും അദ്ദേഹം ആ ആത്മാവിനു വേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്തു. അച്ചന്‍ കുര്‍ബാന ചൊല്ലിക്കൊണ്ടിരുന്ന സമയം തന്നെ ആത്മാവ് സ്വര്‍ഗ്ഗത്തിലേക്ക് കയറിപ്പോകുന്നത് കാണാനും ത്രേസ്യക്ക് ഭാഗ്യമുണ്ടായി. ഞാന്‍ സ്വര്‍ഗ്ഗത്തിലേക്കു പോകുന്നു എന്ന് ആത്മാവ് യാത്രാമൊഴി നേരുകയും ചെയ്തു.

ഇങ്ങനെ ശുദ്ധീകരണസ്ഥലത്തിലെ പല ആത്മാക്കളും മറിയം ത്രേസ്യാക്ക്  കാണപ്പെടുകയും തങ്ങളുടെ സങ്കടം തീര്‍ത്തുകിട്ടുന്നതിനായി പ്രാര്‍ത്ഥനാസഹായം ചോദിക്കുകയും ചെയ്തിട്ടുള്ളതിന്റെയും ചിലരൊക്കെ മരിച്ചതിന്റെ ആദ്യ ശനിയാഴ്ച തന്നെ മോക്ഷപ്രാപ്തി നേടുന്നത് കാണാന്‍ അവസരം ലഭിച്ചതിന്റേതുമായ നിരവധി സാക്ഷ്യങ്ങള്‍ വിശുദ്ധയുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്. പശ്ചാത്താപമില്ലാതെ മരിക്കുന്നവരുടെ ആത്മാക്കള്‍ നിത്യനരകാഗ്നിയില്‍ വെന്തുനീറുന്നത് ത്രേസ്യക്ക്  കാണാന്‍ കഴിഞ്ഞിരുന്നത്രേ.