തെരുവിന്റെ മക്കളെ ദൈവമക്കളാക്കാൻ ഒരുങ്ങി ഫിലിപ്പീന്‍സ് കർദ്ദിനാൾ

തെരുവിന്റെ മക്കളെ സഭയിലെ അംഗങ്ങളും ദൈവാരാജ്യത്തിന് അവകാശികളുമാക്കി മാറ്റുവാൻ തയ്യാറെടുക്കുകയാണ് ഫിലിപ്പീന്‍സിലെ ആർച്ച്ബിഷപ്പ് കർദിനാൾ ലൂയിസ് അന്റോണിയോ ടാഗിൾ. ഇതിന്റെ ഭാഗമായി ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലെ ദരിദ്രരായ കുട്ടികളെ പരിപാലിക്കുന്ന ടുലൈങ് കബട്ടാൻ എന്ന സർക്കാരിതര സംഘടന സംരക്ഷിക്കുന്ന 450 തെരുവുകുഞ്ഞുങ്ങള്‍ക്ക് അദ്ദേഹം ജ്ഞാനസ്നാനം നല്‍കും. സെപ്റ്റംബർ 28-ന് മനിലയിലെ അമലോത്ഭവ മാതാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിലായിരിക്കും ജ്ഞാനസ്നാന കർമ്മം നടക്കുക.

പണം നൽകാൻ സാധിക്കാത്തതിനാൽ, കൂദാശകളിൽ നിന്നും കൃപ ലഭിക്കില്ല എന്ന തെറ്റായ ചിന്താഗതി ഫിലിപ്പീൻസിലെ ദരിദ്രര്‍ക്കിടയില്‍ വ്യാപകമാണ്. അതിനാൽ ടുലൈങ് കബാട്ടാൻ സംഘടനയോട് ഒത്തൊരുമിച്ച് പ്രസ്തുത ചിന്താഗതി മാറ്റാനാണ് അതിരൂപത ശ്രമിക്കുന്നത്. കൂദാശകൾക്ക് പണം നൽകേണ്ടങ്കിലും, അതിന് പണം നൽകേണ്ടതുണ്ടെന്ന ധാരണ വിശ്വാസികൾക്കിടയിലുണ്ടെന്ന് ടുലൈങ് കബട്ടാൻ ഇറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ ഫാ. മാത്യു ഡൗഷസും, മറ്റ് പത്ത് വൈദികരും, അന്നേ ദിവസം കർദ്ദിനാൾ അർപ്പിക്കുന്ന ബലിയിൽ സഹകാർമ്മികരാകും.

1998 മുതൽ ടുലൈങ് കബട്ടാൻ സംഘടന ഫിലിപ്പീൻസിൽ പാവപ്പെട്ടവരെ സഹായിക്കുന്നതിൽ സജീവ സാന്നിധ്യമാണ്. കഴിഞ്ഞ 21 വർഷത്തിനിടയിൽ 55,000 കുട്ടികളെയാണ് ടുലൈങ് കബാട്ടാൻ സഹായിച്ചത്.