ദേവസഹായം പിള്ള വിശുദ്ധനായി നാമകരണം ചെയ്യപ്പെടുന്നതില്‍ സന്തോഷം രേഖപ്പെടുത്തി കെ‌സി‌ബി‌സി

വാഴ്ത്തപ്പെട്ട രക്തസാക്ഷി ദേവസഹായം പിള്ള വിശുദ്ധനായി നാമകരണം ചെയ്യപ്പെടുന്നതിലുള്ള അതിയായ സന്തോഷം ഭാരതത്തിലെ എല്ലാ ക്രൈസ്തവരോടും ദൈവവിശ്വാസികളോടുമായി പങ്കുവയ്ക്കുന്നുവെന്ന് കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കന്യാകുമാരി ജില്ലയില്‍ 14 വര്‍ഷം തക്കല രൂപതാ മെത്രാനായി ശുശ്രൂഷ ചെയ്ത ആളെന്ന നിലയ്ക്ക് ദേവസഹായം പിള്ളയുടെ ജീവിതസാക്ഷ്യം തനിക്ക് അറിയാമെന്നു അദ്ദേഹം പറഞ്ഞു.

കന്യാകുമാരി ജില്ലയുടെ വീരപുത്രനാണ് നാകരണം ചെയ്യപ്പെടുന്ന ദേവസഹായം പിള്ള. തമിഴിന്റെയും മലയാളത്തിന്റെയും ഹൈന്ദവധര്‍മ്മത്തിന്റെയും ക്രിസ്തീയവിശ്വാസത്തിന്റെയും ഇഴയടുപ്പം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലുണ്ട്. നമ്മുടെ നാട്ടിലെ മതസൗഹാര്‍ദ്ദത്തിനും ജനങ്ങളുടെ ഐക്യത്തിനും ദേവസഹായം പിള്ള എന്നും ശക്തി പകരുമെന്നതില്‍ സംശയമില്ല. ദൈവവിശ്വാസത്തിലും രാജ്യസ്‌നേഹത്തിലും ഒരുപോലെ വളരാന്‍ ദേവസഹായം പിള്ളയുടെ ജീവിതം നമുക്കു പ്രചോദനമാകട്ടെയെന്നും മാര്‍ ആലഞ്ചേരി ആശംസിച്ചു.