ഇസ്ലാമിക തീവ്രവാദികൾ കോംഗോയിൽ ചുവടുറപ്പിക്കുന്നതായി മുന്നറിയിപ്പ് നൽകി ബിഷപ്പുമാർ

തങ്ങളുടെ രാജ്യത്ത് ഇസ്ലാമിക തീവ്രവാദികൾ ചുവടുറപ്പിക്കുന്നതായി മുന്നറിയിപ്പ് നൽകി കോംഗോയിലെ ബിഷപ്പുമാർ. ബിഷപ്പുമാർ ചേർന്ന് എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടനയ്ക്ക് നൽകിയ സംയുക്ത പ്രസ്താവനയിൽ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

“കിഴക്കൻ പ്രദേശത്തെ അരക്ഷിതാവസ്ഥ വളരെ രൂക്ഷമാണ്. ഇത് രാജ്യത്തെ മുഴുവൻ ബാധിക്കുന്നു. കിഴക്ക് വേട്ടക്കാരുടെ നിയന്ത്രണത്തിലായിരിക്കുന്നിടത്തോളം കാലം ഈ രാജ്യത്തിന്റെ വികസനത്തിനായി ഞങ്ങൾക്ക് ഒന്നും പ്രതീക്ഷിക്കുവാൻ കഴിയുകയില്ല. രാജ്യത്തിന്റെ പൊതു രാഷ്ട്രീയ സാഹചര്യങ്ങളിൽ ദീർഘകാലമായി പ്രതികൂല സ്വാധീനം ചെലുത്തുന്നതിനുള്ള ഒരുതരം തന്ത്രമായി ഇസ്ലാമികവൽക്കരണം മാറിയിരിക്കുകയാണ്. ഇസ്ലാമിക മിലിഷ്യയയിൽ നിന്ന് രക്ഷപ്പെട്ട തടവുകാർ അവർ തങ്ങളെ ഇസ്ലാം മതം സ്വീകരിക്കുവാൻ നിർബന്ധിച്ചതായി വെളിപ്പെടുത്തി”- പ്രസ്താവനയിൽ ബിഷപ്പുമാർ ചൂണ്ടിക്കാട്ടി.

ഇസ്ലാമിക തീവ്രവാദത്തിനു ഇരകളാകുന്നവരുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണെന്നു പ്രസ്താവനയിലെ കണക്കുകൾ വെളിപ്പെടുത്തുന്നു. ബെനി-ബ്യൂട്ടെമ്പോയിൽ 2013 മുതൽ 6,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു, 2020 -ൽ മാത്രം ബനിയയിൽ രണ്ടായിരത്തിലധികം പേർ കൊല്ലപ്പെട്ടു. കൂടാതെ മൂന്ന് ദശലക്ഷം ആളുകൾ പലായനം ചെയ്യാൻ നിർബന്ധിതരാകുകയും 7,500 ഓളം പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഇത്രയധികം പ്രശ്നങ്ങളും വേദനകളും ഉണ്ടായിട്ടും ഭരണാധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന അനാസ്ഥ ജനങ്ങളെ വേദനിപ്പിക്കുകയും രോഷാകുലരാക്കുകയും ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.