ഇരുപതാം നൂറ്റാണ്ടിലെ ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ ബിഷപ്പ് അന്തരിച്ചു

ബിലോക്‌സി രൂപതയുടെ സ്ഥാപക ബിഷപ്പും അമേരിക്കന്‍ രൂപതയ്ക്ക് നേതൃത്വം നല്‍കിയ ഇരുപതാം നൂറ്റാണ്ടിലെ ആദ്യ ആഫ്രിക്കന്‍ വംശജനുമായ ബിഷപ്പ് ജോസഫ് ലോസണ്‍ ഹൊയ്‌സെ നിര്യാതനായി. 95 വയസായിരുന്നു അദ്ദേഹത്തിന്.

മിസിസിപ്പിയിലെ വിശ്വാസികള്‍ക്ക് ആഴമായ വിശ്വാസം പകര്‍ന്നു നല്‍കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക്, നിര്‍ണ്ണായകമായ ഒന്നായിരുന്നു. 1977 മുതല്‍ 2001 വരെ ബിലോക്‌സി രൂപതയുടെ അധ്യക്ഷനായി സേവനം ചെയ്ത അദ്ദേഹത്തിന്റെ ജീവിതം പ്രാര്‍ത്ഥനയില്‍ അടിയുറച്ചതായിരുന്നു. പ്രായത്തിന്റേതായ അവശതകള്‍ക്കിടയിലും രൂപതയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുവാനും മറ്റുള്ളവര്‍ക്ക് പ്രോത്സാഹനം നല്‍കുവാനും അദ്ദേഹം ശ്രമിച്ചിരുന്നു.

രൂപതയെ പ്രത്യേകമായ വിധത്തില്‍ സ്‌നേഹിക്കുകയും നിരന്തരം പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം എന്നും ആത്മാക്കളുടെ രക്ഷയ്ക്കായി പ്രത്യേക പരിഗണന നല്‍കിയിരുന്നു എന്നും ബിലോക്‌സിയുടെ ബിഷപ്പ് ലൂയിസ് എഫ്. കുത്തനെമാന്‍ മൂന്നാമന്‍ വെളിപ്പെടുത്തി. മെത്തഡിസ്റ്റ് വിശ്വാസിയായിരുന്ന അദ്ദേഹം കത്തോലിക്കാ വിശ്വസത്തിലേയ്ക്ക് ആകര്‍ഷിക്കപ്പെടുകയും കത്തോലിക്കാ വിശ്വാസം സ്വീകരിച്ചതിനു ശേഷം വൈദികനാകുവാനുള്ള തീവ്രമായ ആഗ്രഹത്തിലേയ്ക്ക് എത്തുകയുമായിരുന്നു.

1959 പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം നോര്‍ത്ത് കരോലീനയില്‍ പതിമൂന്നു വര്‍ഷം സേവനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.