‘ഞങ്ങളേയും പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കേണമേ’ (ലൂക്കാ 11:1) എന്ന ശിഷ്യരുടെ അര്‍ത്ഥന മാനിച്ച് യേശു അവരെ ‘സ്വര്‍ഗസ്ഥനായ പിതാവേ’ എന്ന പ്രാര്‍ത്ഥന പഠിപ്പിക്കുന്നു. തുടര്‍ന്ന്, തുടര്‍ച്ചയായി പ്രാര്‍ത്ഥിക്കണം എന്ന് യേശു ശിഷ്യന്മാരെ വ്യത്യസ്തങ്ങളായ ഉദാഹരണങ്ങളിലൂടെ പഠിപ്പിക്കുന്ന ഭാഗമാണ് നമ്മള്‍ ഇന്ന് വായിച്ചുകേട്ടത്.
നമ്മള്‍ എല്ലാവരും പ്രാര്‍ത്ഥിക്കുന്നവരാണ്. എന്നാൽ, പ്രാര്‍ത്ഥിക്കുന്നത് ലഭിക്കുന്നില്ല എന്ന പരാതിയും നമുക്കുണ്ട്. പ്രാര്‍ത്ഥിച്ച്, ഉത്തരം ലഭിച്ച നിരവധി ആളുകളുടെ ഉദാഹരണങ്ങള്‍ നമുക്കറിയാം. പക്ഷേ, സ്വന്തം ജീവിതത്തില്‍ പ്രാര്‍ത്ഥിക്കുന്ന കാര്യങ്ങള്‍ ഉടന്‍ ലഭിക്കാത്തതില്‍ നിരാശരാകുന്നവരാണ് നമ്മില്‍ ഭൂരിഭാഗവും. വീടിന്റെ മുമ്പിലെ കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തിയിട്ട് ഓടിപ്പോകുന്ന കുട്ടികള്‍ക്കു സമമാണ് പലപ്പോഴും നമ്മള്‍. കുട്ടി അല്‍പസമയം കൂടി കാത്തിരുന്നാല്‍ വാതില്‍ തുറക്കപ്പെടും. പക്ഷേ, ബെല്ലടിച്ചിട്ട് കാത്തുനില്‍ക്കാതെ, വീണ്ടും ശ്രമിക്കാതെ കുട്ടി മറ്റു കാര്യങ്ങള്‍ക്കായി ഓടിപ്പോകുന്നു. പ്രാര്‍ത്ഥനാജീവിതത്തില്‍ പലപ്പോഴും ഞാനും ഇങ്ങനെയല്ലേ?
ഫാ. ജി. കടൂപ്പാറയില്‍ MCBS