
“എന്നാല്‍, നിങ്ങള്‍ ശത്രുക്കളെ സ്‌നേഹിക്കുവിന്‍. തിരിച്ചുകിട്ടുമെന്നു പ്രതീക്ഷിക്കാതെ മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുകയും വായ്പ കൊടുക്കുകയും ചെയ്യുവിന്‍. അപ്പോള്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും, നിങ്ങള്‍ അത്യുന്നതന്റെ പുത്രന്മാർ ആയിരിക്കുകയും ചെയ്യും. കാരണം, അവിടുന്ന് നന്ദിഹീനരോടും ദുഷ്ടരോടും കരുണ കാണിക്കുന്നു” – ഏറ്റവും മനോഹരമായ ബൈബിൾ ഭാഗങ്ങളിലൊന്നാണ്. ശത്രുക്കളെക്കുറിച്ചും നന്മ ചെയ്യുന്നതിനെക്കുറിച്ചും ക്ഷമയെക്കുറിച്ചുമുള്ള മാനുഷികചിന്താഗതികളെ ഇത് തകിടം മറിക്കുന്നു. നമ്മുടെ എല്ലാ പരാജയങ്ങളുടെയും ഒടുവിൽ, ദൈവം പുലർത്തുന്ന ഭാവമെന്തെന്ന്, “നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍” (36) എന്ന വാക്യത്തിലൂടെ വ്യക്തമാണ്.
ജീവിതകാലത്തും മരണസമയത്തും ശത്രുക്കളോടുള്ള ക്ഷമ പ്രാവർത്തികമാക്കിയ ആളാണ് ഈശോ. ഈശോ ചെയ്തതുപോലെ നമ്മളും ചെയ്താൽ നമ്മുടെ കാഴ്ചപ്പാടുകളിൽ പ്രകാശം ഉദയം ചെയ്യും; എന്റെ ലോകം പുതുതാകും. ദൈവത്തില്‍ നിന്നുള്ള പ്രതിഫലം നമുക്ക് ലഭിക്കുകയും ചെയ്യും.
ഫാ. ജി. കടൂപ്പാറയില്‍ MCBS




