സീറോ മലബാർ ഏലിയാ സ്ലീവാ മൂശാക്കാലം ഒന്നാം വ്യാഴം സെപ്റ്റംബർ 03 മത്തായി 18: 1-5 സ്വർഗരാജ്യത്തിലെ വലിയവൻ

സ്വര്‍ഗരാജ്യത്തില്‍ വലിയവന്‍ ആരാണെന്ന ശിഷ്യരുടെ മറുപടിയാണ്‌ ഇന്നത്തെ വചനഭാഗം. “ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല” എന്നാണ് യേശു പറയുന്നത്. ശിശുക്കളെപ്പോലെ ആകുക എന്ന പ്രയോഗം വളരെ പ്രാധാന്യമർഹിക്കുന്നതാണ്. ശിശുക്കളുടെ നിഷ്കളങ്കത മാത്രമല്ല, ആശ്രയത്വവും ഇവിടെ പ്രധാനപ്പെട്ടതാണ്. ഒരു ശിശു എല്ലാ കാര്യങ്ങളിലും മാതാപിതാക്കളെ ആശ്രയിക്കുന്നതു പോലെ, എല്ലാ കാര്യങ്ങളിലും ദൈവത്തെ ആശ്രയിക്കുന്നവരാണോ നമ്മള്‍. അതോ നമ്മുടെ ചില കാര്യങ്ങള്‍ നമ്മള്‍ തന്നെ ചെയ്യുമെന്ന അഹങ്കാരമാണോ നമുക്കുള്ളത്.

ജീവിതത്തിന്റെ എല്ലാ മേഖലകളിലും – കുടുംബം, ജോലി, ജീവിതപങ്കാളി, ആരോഗ്യം, അനാരോഗ്യം, സമ്പത്ത്, ദാരിദ്യം – ദൈവത്തില്‍ ആശ്രയിച്ച് മുന്നോട്ടുപോകുക. അതിന്റെ ഫലം അദ്ഭുതാവഹമായിരിക്കും. ദൈവത്തെ കൂടാതെ ഒറ്റയ്ക്ക് ചെയ്യാന്‍ പോയാല്‍ പരാജയവും നിരാശയുമായിരിക്കും പലപ്പോഴും ഫലം. ദൈവത്തില്‍ ആശ്രയിച്ചാല്‍ അവിടുന്ന് എല്ലാ കാര്യങ്ങളിലും നമ്മെ സഹായിക്കും. ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ കഴുകനെപ്പോലെ ചിറകടിച്ചു പറന്നുയരും.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.