
സംഭവിക്കാൻ പോകുന്ന സങ്കടകരമായ കാര്യങ്ങളെക്കുറിച്ചുള്ള കൃത്യമായ അറിവ് ഈശോയ്ക്കുണ്ടായിരുന്നു. തന്നെ വിജാതീയര്‍ക്ക് ഏൽപിച്ചുകൊടുക്കപ്പെടുമെന്നും അവര്‍ തന്നെ അപമാനിക്കുകയും പരിഹസിക്കുകയും തന്റെമേല്‍ തുപ്പുകയും പ്രഹരിക്കുകയും വധിക്കുകയും ചെയ്യുമെന്നും യേശുവിന് അറിയാമായിരുന്നു. എന്നാല്‍, അതിനെല്ലാമപ്പുറം മൂന്നാം ദിവസം താന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും യേശുവിന് ബോധ്യമുണ്ടായിരുന്നു. അക്കാര്യമെല്ലാം ശിഷ്യരോടു പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, അവർ അക്കാര്യം ഗ്രഹിച്ചിരുന്നില്ല.
ഉയര്‍പ്പിലേക്കു കടക്കുന്നത് സഹനത്തിലൂടെയും സങ്കടത്തിലൂടെയും മരണത്തിലൂടെയുമാണ്. വലിയ സഹനത്തിലൂടെ നമ്മളും ജീവിതത്തില്‍ കടന്നുപോകുന്ന സാഹചര്യങ്ങളുണ്ടാകും. അപ്പോള്‍ അവയെയെല്ലാം ഈശോയെപ്പോലെ അതിജീവിക്കാന്‍ നമുക്കും സാധിക്കണം. ഉയിര്‍പ്പിന്റെ പ്രതീക്ഷ എപ്പോഴും നമ്മുടെ മനസ്സുകളില്‍ ഉണ്ടായിരിക്കണം. അന്നത്തെ ശിഷ്യന്മാർക്ക് സഹനത്തിന്റെ അർഥം ഗ്രഹിക്കാൻ സാധിച്ചില്ല; ഇന്നത്തെ ശിഷ്യരായ നമുക്ക് അതിനു സാധിക്കട്ടെ.
ഫാ. ജി. കടൂപ്പാറയില്‍ MCBS




