സീറോ മലങ്കര ജൂലൈ 22 യോഹ. 20: 11-18 മഗ്നലേന മറിയം

വി. മഗ്ദലേന മറിയത്തെ സഭ പ്രത്യേകം ഓർക്കുന്ന ദിനം. ഐതിഹ്യങ്ങളനുസരിച്ച്, വി. ലൂക്കായുടെ സുവിശേഷം ഏഴാം അധ്യായത്തിൽ, യേശുവിന്റെ പാദം കഴുകിത്തുടച്ച സ്ത്രീയായിരുന്നു മഗ്നലേന മറിയം. യോഹന്നാന്റെ സുവിശേഷത്തിൽ ബെഥനിയായിലെ ലാസറിന്റെ സഹോദരിയായിരുന്നു മറിയം. എ.ഡി. ആറാം നൂറ്റാണ്ടിലെ മഹാനായ ഗ്രിഗറിയുടെ അഭിപ്രായത്തിൽ വി. ലിഖിതങ്ങളിൽ കാണുന്ന രണ്ടു സ്ത്രീകളും ഒരാൾ തന്നെയാണ്.

ആരാണെങ്കിലും യേശുക്രിസ്തുവിന്റെ ദർശനം ലഭിച്ച ആദ്യത്തെ വ്യക്തിയാണ് മഗ്നലേന മറിയം. ആദ്യ സുവിശേഷപ്രഘോഷക എന്നുവേണം പറയാൻ. ക്രിസ്തു ഉയർത്തു എന്നുള്ള ദൂത് ആദ്യം അറിയിച്ചത് അവളാണ്. പാപവഴികളിലൂടെ സഞ്ചരിച്ചെങ്കിലും ക്രിസ്തുവിനെ കണ്ടശേഷം ജീവിതത്തിൽ ഗൗരവമായ മാറ്റങ്ങൾ വരുത്തിയ വ്യക്തിയായിരുന്നു അവൾ. ക്രിസ്തുവിനെ കണ്ടെത്തിയപ്പോൾ വഴിമാറി സഞ്ചരിച്ചവൾ. ക്രിസ്തുവിനെ കണ്ടെത്തുന്നവർ വഴിമാറി സഞ്ചരിക്കും. ജ്ഞാനികൾ വഴിമാറി സഞ്ചരിച്ചു എന്ന് വചനത്തിൽ നാം വായിക്കുന്നു. സക്കേവൂസ് ക്രിസ്തുവിനെ കണ്ടെത്തി വഴിമാറി സഞ്ചരിച്ചു.

ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, ജീവിതകാലത്ത് യേശുവിനെ നന്നായി അറിയാമായിരുന്ന മഗ്നലേന, ഉത്ഥാനശേഷം ശേഷം ക്രിസ്തുവിനെ കണ്ട് മനസ്സിലാകാതെ നിൽക്കുന്നു; തോട്ടക്കാരനാണോ എന്ന ചോദ്യം ഉന്നയിക്കുന്നു.
ഉയർപ്പിനുശേഷമുള്ള ശരീരം എപ്രകാരമായിരിക്കും? ഉയർപ്പിനുശേഷമുള്ള ശരീരം ജീവിച്ചിരുന്നപ്പോൾ ഉള്ളതുതന്നെയാണെങ്കിൽ എന്തുകൊണ്ടാണ് മഗ്ദലേന മറിയത്തിന് മനസ്സിലാകാതെയിരുന്നത്? പുനർജീവിക്കുന്നത് മഹത്വീകരിക്കപ്പെട്ട ശരീരമാണ്. നമ്മുടെ ശരീരങ്ങളെല്ലാം മഹത്വീകരിക്കപ്പെടുമെന്ന ഒരു സൂചന കൂടിയാണ് ഈ വചനഭാഗം നൽകുന്നത്.

ഫാ. ചാക്കോ മേലേടത്ത് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.