വചനത്തിന്റെ കൂടാരത്തിലായിരിക്കുന്നവർ വിശുദ്ധിയുള്ളവരായിരിക്കണമെന്നും ആയിരിക്കുന്ന അവസ്ഥയിൽ വിശുദ്ധരായി ജീവിക്കാനുള്ള ആഗ്രഹം വലിയ കൃപയാണെന്നും ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ പറഞ്ഞു. അതിരന്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ കൃപാഭിഷേകം കണ്വൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്‍വൻഷനിൽ പങ്കെടുക്കുന്നത് കേവലം നിയോഗങ്ങൾക്കുവേണ്ടി മാത്രമാകരുത്. നമ്മുടെ ലക്ഷ്യം വിശുദ്ധിയാകണമെന്നും വിശുദ്ധിയുടെ ലക്ഷണങ്ങളായി ഫ്രാൻസിസ് മാർപാപ്പ പറയുന്നത് ആന്തരികമായ കരുത്ത്, ആനന്ദം, ധൈര്യം, ആരോഗ്യകരമായ സാമൂഹ്യ ജീവിതം, നിരന്തരമായ പ്രാർഥന എന്നിവയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രശസ്ത വചന പ്രഘോഷകനായ ഫാ. ഡൊമിനിക് വാളന്മനാലിന്റെ നേതൃത്വത്തിലുള്ള കൃപാഭിഷേകം കണ്വൻഷൻ അഞ്ചു ദിവസം നീണ്ടു നിൽക്കും. വൈകുന്നേരം 3.30ന് ആരംഭിക്കുന്ന കണ്‍വൻഷനിൽ ജപമാല, വിശുദ്ധ കുർബാന, വചനപ്രഘോഷണം, സൗഖ്യാരാധന എന്നീ ശുശ്രുഷകൾ ഉണ്ടായിരിക്കും. ഇന്നുമുതൽ രാവിലെ ഒന്‍പതു മുതൽ വൈകുന്നേരം 4.30വരെ കുന്പസാരവും കൗണ്‍സലിംഗും നടക്കും.
കണ്‍വൻഷനു ശേഷം ഏറ്റുമാനൂർ, പുന്നത്തുറ, ആറുമാനൂർ, അയർക്കുന്നം, കാണക്കാരി, വെന്പള്ളി, കുറവിലങ്ങാട്, കിടങ്ങൂർ, മാന്നാനം, കുടമാളൂർ, പ്രാവട്ടം, നീണ്ടൂർ, പേരൂർ, പൂവത്തുംമൂട്, മണർകാട്, നാൽപാത്തിമല, അമ്മഞ്ചേരി, മെഡിക്കൽ കോളജ്, പാറോലിക്കൽ, സംക്രാന്തി, കോട്ടയം, കൈപ്പുഴ, നീണ്ടൂർ, കല്ലറ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്