സഭയുടെ മതാന്തരസംവാദ പ്രവര്‍ത്തനങ്ങള്‍ക്ക് 60 വയസ്സ്

സഭയുടെ മതാന്തരസംവാദ പ്രവര്‍ത്തനങ്ങള്‍ക്ക് 60 വയസ്സ്. ഈ അവസരത്തില്‍ മതാന്തരസംവാദത്തെക്കുറിച്ച്, ‘മതാന്തരസംവാദം എന്ന പ്രമാണരേഖയും ഇതര മതങ്ങളുമായുള്ള സഭയുടെ സംവാദത്തിന്റെ തുറന്ന വഴികളും’ എന്ന ശീര്‍ഷകത്തില്‍ വത്തിക്കാന്‍ മാധ്യമങ്ങളുടെ മുഖ്യപത്രാധിപര്‍, അന്ത്രയ തൊര്‍ണിയേലി എഴുതി ജൂണ്‍ 16-ന് വത്തിക്കാന്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ പ്രസ്‌ക്തഭാഗങ്ങള്‍…

യഹൂദ സമൂഹവുമായുള്ള സാഹോദര്യബന്ധം

ശത്രുതയിലായിരുന്ന യഹൂദ സഹോദരങ്ങളുമായി രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ തുറന്നത് മുമ്പൊരിക്കലുമില്ലാത്ത ബന്ധമാണ്. പുതിയ ഉടമ്പടിയിലെ ജനങ്ങള്‍ പഴയനിയമത്തിലെ ദൈവജനവുമായി അബ്രഹാമിന്റെ പിതൃത്വത്തിലൂടെയാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്ന് കൗണ്‍സില്‍ നിരീക്ഷിച്ചു. ഇതൊരു ആത്മീയപൈതൃകമായി സഭ അംഗീകരിക്കുന്നു. അതിനാല്‍ വചനത്തിന്റെയും ദൈവശാസ്ത്രത്തിന്റെ വഴികളില്‍ ഈ ബന്ധം പടിപടിയായി ഊട്ടിയുറപ്പിക്കാനാവുമെന്ന് ഇരുകൂട്ടര്‍ക്കുമുള്ള പ്രത്യാശയിലാണ് സഭയും യഹൂദസമൂഹവും തമ്മിലുള്ള സംവാദം ഇന്നും പുരോഗമിക്കുന്നത്.

മതങ്ങളിലെ ദൈവികവെളിച്ചം

മറ്റു മതങ്ങളിലും വെളിപാടിന്റെ വെളിച്ചം കാണുന്നുണ്ട് എന്നത് കൗണ്‍സിലിന്റെ പ്രസ്താവനയും ബോധ്യവുമാണ്. മനുഷ്യര്‍ എല്ലാവരും ഒരേ ദൈവത്തെ അന്വേഷിക്കുന്നു. എന്നാല്‍, ആനുപാതികമായ വെളിച്ചവും വെളിപാടുമാണ് ഓരോരുത്തര്‍ക്കും ലഭിച്ചിട്ടുള്ളത്. എന്നാല്‍, അവയിലുള്ള സത്യത്തിന്റെ വെളിച്ചം അംഗീകരിക്കേണ്ടതാണെന്ന സഭയുടെ നിലപാട് മറ്റു മതങ്ങളോട് കൂടുതല്‍ തുറവുള്ളവരാകുവാനും അവരെ കൂടുതല്‍ മനസ്സിലാക്കുവാനും സാധിച്ചു. കാരണം എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന വെളിച്ചം ഒന്നാണ്. ഈ തുറവാണ് ആധുനികകാലത്ത് ഇതര മതങ്ങളുമായുള്ള സംവാദത്തിന്റെ വഴി തുറക്കുവാന്‍ സഹായകമായത്.

ഇസ്ലാമിക സമൂഹത്തോടുള്ള ആദരവ്

കാരുണ്യവാനും സര്‍വ്വശക്തനും സ്രഷ്ടാവും മനുഷ്യരോടു സംവദിക്കുന്നവനുമായ ഏകദൈവത്തില്‍ വിശ്വസിക്കുന്ന ഇസ്ലാമികരായ സഹോദരങ്ങളെയും സഭ ആദരവോടെ കാണുന്നുവെന്നത് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖ ഇന്നും പഠിപ്പിക്കുന്ന വ്യക്തമായ നിലപാടാണ്. ദൈവഹിതത്തോട് കീഴ്വഴങ്ങി ജീവിച്ച പൂര്‍വ്വപിതാവായ അബ്രാഹത്തെ ഇസ്ലാമിക മതസ്ഥര്‍ ആദരിക്കുന്നു. യേശുവിനെ അവര്‍ ദൈവമായി ആരാധിക്കുന്നില്ലെങ്കിലും പ്രവാചകനായി അംഗീകരിക്കുന്നു. ഇസ്ലാം മതസ്ഥരും അന്ത്യവിധിക്കായി കാത്തിരിക്കുന്നവരാണ്. ദൈവികജീവനില്‍ വിശ്വസിക്കുന്നവര്‍ ദൈവസ്‌നേഹത്തെപ്രതി നിരന്തരമായി പ്രാര്‍ത്ഥിക്കുകയും ദാനധര്‍മ്മം ചെയ്യുകയും ഉപവാസമനുഷ്ഠിച്ച് ദൈവസന്നിധിയില്‍ നാളുകള്‍ ചെലവഴിക്കുകയും ചെയ്യുന്നു.

ജോണ്‍ 23-ാമന്‍ പാപ്പാ തുറന്ന സംവാദത്തിന്റെ പാത

മേല്പറഞ്ഞ ഇതര മതങ്ങളോടുള്ള നിലപാടില്‍ തന്നെയാണ് രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷം സഭ മുന്നോട്ടുനീങ്ങിയിട്ടുള്ളത്. അതിനു തെളിവാണ് ചരിത്രത്തില്‍ നാഴികക്കല്ലുകളായി നില്‍ക്കുന്ന സഭാദ്ധ്യക്ഷന്മാരുടെ ഇതര മതസ്ഥരോടുള്ള സമീപനവും സാഹോദര്യത്തോടെയുള്ള സംവാദശ്രമങ്ങളും. വിശുദ്ധനായ ജോണ്‍ 23-ാമന്‍ പാപ്പാ കൗണ്‍സിലിനു മുന്നോടിയായി ഇതര മതങ്ങളുമായുള്ള സംവാദത്തിനായി വത്തിക്കാനില്‍ ഒരു സെക്രട്ടേറിയേറ്റു തുറന്നതുതന്നെ ആധുനിക സഭയുടെ നിലപാട് വെളിപ്പെടുത്തുന്ന നല്ല തുടക്കമായിരുന്നു.

പോള്‍ 6-ാമന്‍ പാപ്പാ പ്രകടമാക്കിയ ആത്മീയതയുടെ തുറവ്

മതാന്തര സംവാദത്തിന്റെയും ഭിന്നിച്ചുനില്‍ക്കുന്ന ഇതര സഭകളെ ഐക്യത്തിന്റെയും പാതയിലേയ്ക്ക് നയിക്കുംവിധം രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനെ തുടര്‍ന്നു നയിച്ചത് പോള്‍ ആറാമന്‍ പാപ്പായാണ്. 1964-ലെ ഭാരതസന്ദര്‍ശനത്തിനിടെ ഇന്ത്യയിലെ എല്ലാ മതനേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ പാപ്പാ സമയം കണ്ടത്തി.

ജോണ്‍ പോള്‍ 2-ാമന്‍ പാപ്പായും മതസൗഹാര്‍ദ്ദവും

വിശുദ്ധനായ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ തീര്‍ച്ചയായും തന്റെ 27 വര്‍ഷക്കാലം നീണ്ട സഭാ ഭരണകാലത്ത് ഇതരമതങ്ങളുമായി സംവദിക്കുവാന്‍ ആഗോളസംഗമങ്ങള്‍ വിളിച്ചുകൂട്ടുകയും ലോകസമാധാനത്തിന്റെ പാതയില്‍ മതങ്ങള്‍ക്കുള്ള പങ്ക് അടിവരയിട്ടു പ്രബോധിപ്പിക്കുകയും ചെയ്തു. വി. ഫ്രാന്‍സിസിന്റെ പട്ടണമായ അസ്സീസിയില്‍ പ്രഥമ മതാന്തരസംവാദ സംഗമം ആഗോളതലത്തില്‍ വിളിച്ചുകൂട്ടുകയും മതങ്ങള്‍ വിശ്വശാന്തിക്കായി കൈകോര്‍ത്തു നില്‍ക്കണമെന്ന് പ്രബോധിപ്പിക്കുകയും ചെയ്തത് പാപ്പായാണ്.

ബെനഡിക്ട് പാപ്പായുടെ നിലപാട്

ബെനഡിക്ട് 16-ാമന്‍ പാപ്പാ ആധുനിക കാലത്തെ പ്രതിഭാസമായ ദൈവത്തിന്റെ നാമത്തിലുള്ള അതിക്രമങ്ങളെയും ഭീകരപ്രവര്‍ത്തനങ്ങളെയും ഒപ്പം മതമൗലികവാദത്തെയും കര്‍ശനമായി വിമര്‍ശിച്ചു. എന്നാല്‍ സമാധാനത്തിന്റെ വഴികളില്‍ എല്ലാമതങ്ങളെയും ആശ്ലേഷിക്കുകയും അവരുമായി സംവദിക്കുകയും ചെയ്തു.

ഫ്രാന്‍സിസ് പാപ്പായുടെ കാരുണ്യത്തിന്റെ വഴികള്‍

ഇതര മതങ്ങളുമായുള്ള ബന്ധത്തില്‍ തന്റെ മുന്‍ഗാമികളുടെ ചുവടുപിടിച്ച് കൂടുതല്‍ സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും വഴികള്‍ മാനവികതയ്ക്കായി ഫ്രാന്‍സിസ് പാപ്പാ തുറന്നിട്ടുവെന്നു പറയാം. ദൈവത്തെ ‘പിതാവേ’ എന്നു വിളിക്കുന്ന ഏതു മതവിഭാഗത്തില്‍പ്പെട്ടവരെയും സഹോദരങ്ങളായി സ്‌നേഹിക്കുന്നതാണ് ദൈവസ്‌നേഹമെന്ന മൗലികവീക്ഷണം, നല്ല അജപാലന സമ്പത്തുള്ള പാപ്പാ പുലര്‍ത്തുന്നു. അതിനു തെളിവാണ് അബുദാബി സന്ദര്‍ശനവും അവിടെവച്ചു ഒപ്പുവച്ച വിശ്വസാഹോദര്യ പ്രഖ്യാപനവും. മതങ്ങളുമായി കൈകോര്‍ത്ത് മനുഷ്യകുലത്തിന്റെ നന്മയ്ക്കും നിലനില്പിനും ഉതകുന്ന സല്‍പ്രവൃത്തികളില്‍ വ്യാപൃതമാകുന്നതാണ് പാപ്പായുടെ ഈ വിശ്വസാഹോദര്യ വീക്ഷണം.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.