കുഞ്ഞുവിശുദ്ധൻ ഡൊമിനിക് സാവിയോ

ഡൊമിനിക് സാവിയോയെപ്പറ്റി ആലോചിക്കുമ്പോൾ നമുക്ക് ഓർമ്മ വരിക, “വാസ്തവത്തിൽ അവൻ വെറുതെ അങ്ങനെ ചെറുപ്പത്തിൽ മരിച്ചുപോയ ഒരാളല്ല, ജീവിതത്തിലെ ഓരോ നിമിഷവും അമൂല്യമായി കരുതി ജീവിതം അതിന്റെ പൂർണ്ണതയിൽ സന്തോഷത്തോടെ ജീവിച്ചവനാണ്’ എന്നതാണ്. ചെറുപ്പകാലങ്ങളിലും ശ്രദ്ധ പതറിപ്പോകാതെ, അനാവശ്യകാര്യങ്ങളുടെ പിന്നാലെ പോകാതെ, ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും പ്രായമാകുമ്പോള്‍ത്തന്നെ ജീവിതം ദൈവത്തിന് എങ്ങനെ സമർപ്പിക്കണമെന്നും ഡൊമിനിക് സാവിയോ നമുക്കു കാണിച്ചുതരുന്നു.

ഡൊമിനിക് സാവിയോ മരിക്കുന്നത് 1857 മാർച്ച് 9-ന് അവന്റെ പതിനഞ്ചാമത്തെ ജന്മദിനത്തിന് 24 ദിവസം ബാക്കിയുള്ളപ്പോഴാണ്. മാർച്ച് ഒന്നിന്, അവൻ അസുഖം മൂർച്ഛിച്ച് ഓറട്ടറി വിട്ട് വീട്ടിലേക്കു (ഇനി തിരിച്ചുവരാനിടയില്ലാത്ത) യാത്രയായപ്പോൾ രണ്ടുപേരും ദുഃഖത്തിലായിരുന്നു. “അവൻ എന്റെ കൂടെയുണ്ടാകാൻ എന്തു വിലയും ഞാൻ കൊടുക്കുമായിരുന്നു. കാരണം, ഒരപ്പന് പ്രിയപ്പെട്ട മകനോടുള്ള വാത്സല്യമായിരുന്നു എനിക്കവനോട്” – വി. ഡോൺ ബോസ്‌കോ പറഞ്ഞു.

വി. ഡൊമിനിക് സാവിയോയെപ്പറ്റി പുസ്തകം എഴുതിയതിനുശേഷം അതിന്റെ മുഖവുരയിൽ വി. ഡോൺ ബോസ്‌കോ ഓറട്ടറിയിലെ കുട്ടികളോടു പറഞ്ഞു: “നിങ്ങൾ നിങ്ങളോടുതന്നെ പറയണം, എന്റെ സ്‌കൂളിൽ പഠിച്ച, എന്റെ പ്രായത്തിലുള്ള, ഒരേ ഭവനത്തിൽ ജീവിച്ച, ഒരേവിധത്തിലുള്ള അപകടങ്ങൾ നേരിടേണ്ടിവന്ന, ഒരുപക്ഷേ എന്നെക്കാൾ കൂടുതൽ അപകടസാഹചര്യത്തിൽ ജീവിച്ചിരുന്ന ഒരു വ്യക്തിക്ക് ഈശോമിശിഹായെ വിശ്വസ്തതയോടെ അനുകരിക്കാൻ സാധിച്ചു എന്നുവരികിൽ എനിക്കും എന്തുകൊണ്ട് അതുപോലെ ആയിക്കൂടാ?”

ഡൊമിനിക് സാവിയോ ജനിച്ചത് ഇറ്റലിയിൽ കിയെറിക്ക് അടുത്ത് റിവായിലാണ്. പിതാവ് ചാൾസ്, മാതാവ് ബ്രിജിറ്റ്. നാലു വയസ്സുള്ളപ്പോഴേ പ്രാർഥനകളെല്ലാം അവനു മനഃപാഠമായിരുന്നു. അവനെക്കൊണ്ട് മാതാപിതാക്കൾക്ക് ഒരു ശല്യവുമുണ്ടായിട്ടില്ല. ഭക്ഷണം കഴിക്കുന്നതിനു മുൻപും കുരിശുമണി അടിക്കുമ്പോഴുമൊക്കെ പ്രാർഥിക്കാൻ അവനാണ് മാതാപിതാക്കളെ ഓർമിപ്പിച്ചിരുന്നത്.

അവന്റെ ഇടവകവൈദികന്റെ വാക്കുകളിലേക്ക്. “ഞാൻ മുരിയാൽഡോയിലേക്കു വന്ന കാലം മുതൽ അഞ്ചു വയസ്സായ അവനെയുംകൊണ്ട് അവന്റെ അമ്മ പള്ളിയിലേക്കു വരുന്നത്‌ പ്രത്യേകം എന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അതിശാന്തമാണ്‌ അവന്റെ ഭാവം. ഭക്തിബഹുമാനാദരവോടെയുള്ള പെരുമാറ്റം. ഇതാണ് എന്നെ ആകർഷിച്ചത്; എന്നെപ്പോലെ തന്നെ പലരെയും. പള്ളിയിലേക്കുള്ള വഴി പഠിച്ചുകഴിഞ്ഞപ്പോൾ അവൻ തനിയെ വരാൻ തുടങ്ങി. രാവിലെ പള്ളിവാതിൽ തുറക്കുന്നതിനുമുൻപേ എത്തും. തുറക്കുമ്പോൾ കാണാം കുട്ടി പള്ളിനടയിൽ മുട്ടുകുത്തി നിൽക്കുന്നത്. മഴയോ, മഞ്ഞോ ഒന്നും അതിനവന് തടസ്സമല്ല.”

അഞ്ചു വയസ്സുള്ളപ്പോൾ അവൻ പരിശുദ്ധ കുർബാനയ്ക്ക് സഹായിക്കാൻ പഠിച്ചു. തീരെ കുഞ്ഞായതുകൊണ്ട് പെരുവിരലിൽ കുത്തിനിന്ന് അവൻ അൾത്താരമേൽ കുർബാനപുസ്തകം വയ്ക്കുന്നതും എടുക്കുന്നതുമൊക്കെ കാണാൻതന്നെ ഒരു രസമായിരുന്നു.

പതിനൊന്നോ, പന്ത്രണ്ടോ വയസ്സാകാതെ പ്രഥമ ദിവ്യകാരുണ്യസ്വീകരണം കൊടുക്കാറില്ലായിരുന്നെങ്കിലും പരിശുദ്ധ കുർബാന സ്വീകരിക്കാനുള്ള അവന്റെ ആഗ്രഹവും ആധ്യാത്മിക ഒരുക്കവും കണക്കിലെടുത്ത് ഏഴു വയസ്സിൽ അവനത് അനുവദിച്ചുകിട്ടി. ആ വാർത്ത അറിഞ്ഞ് അവൻ തുള്ളിച്ചാടി. പ്രാർഥിച്ചും വിശുദ്ധഗ്രന്ഥം വായിച്ചുമൊക്കെ ആത്മാവിനെ ഒരുക്കി. പ്രഥമ ദിവ്യകാരുണ്യസ്വീകരണത്തലേന്ന് അവൻ അമ്മയോടു പറഞ്ഞു: “ഞാൻ ആദ്യമായി ദിവ്യകാരുണ്യം സ്വീകരിക്കാൻ പോവുകയാണമ്മേ. കഴിഞ്ഞ കാലത്തെ എന്റെ കുറ്റങ്ങളൊക്കെ ദയവായി എന്നോടു ക്ഷമിക്കൂ. മേലിൽ ഞാൻ നല്ല കുട്ടിയായിരുന്നുകൊള്ളാമെന്നു വാക്കുതരുന്നു. ഞാൻ ക്ലാസിൽ കൂടുതൽ ശ്രദ്ധയുള്ളവനായിരിക്കും. കൂടുതൽ ബഹുമാനത്തോടെ പെരുമാറുകയും കൂടുതൽ അനുസരണയുള്ളവനായിരിക്കുകയും ചെയ്യും. അമ്മ പറയുന്നതെല്ലാം ഞാൻ കേട്ടുകൊള്ളാം.”

അവന്റെ വാക്കുകൾ കേട്ട് അമ്മ കരഞ്ഞുപോയി. അമ്മ പറഞ്ഞു: “എന്റെ മോനെ, നീ ഒട്ടും വിഷമിക്കേണ്ട. എല്ലാം ക്ഷമിച്ചിരിക്കുന്നു. നിന്നെ ദൈവവരപ്രസാദത്തിൽ നിലനിർത്താൻ വേണ്ടി ദൈവത്തോടു പ്രാർഥിക്കൂ. നിന്റെ പിതാവിനും എനിക്കും വേണ്ടി നീ പ്രാർഥിക്കണം.”

പ്രഥമ ദിവ്യകാരുണ്യസ്വീകരണം അവന്റെ ഏറെ പ്രിയപ്പെട്ട ദിവസമായിരുന്നു. ചില തീരുമാനങ്ങൾ തൻറെ കൊച്ചുപുസ്തകത്തിൽ അവൻ എ ഴുതിവച്ചു. പിന്നീട് ഇടയ്ക്കിടക്ക് അതെടുത്തു വായിക്കുമായിരുന്നു. അത് ഇങ്ങനെയായിരുന്നു:

എ.ഡി. 1848. ഞാൻ ഡൊമിനിക് സാവിയോ. ഏഴുവയസ്സിൽ എന്റെ പ്രഥമ ദിവ്യകാരുണ്യസ്വീകരണ ദിനത്തിൽ കൈക്കൊണ്ട തീരുമാനങ്ങൾ.

1. ഞാൻ ഇടയ്ക്കിടക്ക് കുമ്പസാരിക്കും. എന്റെ കുമ്പസാരക്കാരൻ. അനുവദിക്കുന്നേടത്തോളം പ്രാവശ്യം ഞാൻ ദിവ്യകാരുണ്യം സ്വീകരിക്കും.
2. തിരുനാൾ ദിവസങ്ങൾ വിശുദ്ധമായി ആചരിക്കും.
3. ഈശോയും മറിയവുമായിരിക്കും എന്റെ സ്നേഹിതർ.
4. പാപം ചെയ്യുന്നതിനേക്കാൾ നല്ലത് മരിക്കുന്നതാണ്.

കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യസ്വീകരണ സമയത്തെ ഒരുക്കത്തെക്കുറിച്ച്  പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഇത് എഴുതിയശേഷം വി. ഡോൺ ബോസ്‌കോ മാതാപിതാക്കളോടും കുട്ടികളുടെ മേൽനോട്ടം വഹിക്കുന്നവരോടും പറയുന്നു. അത് ഒരു നല്ല ജീവിതത്തിനുള്ള അടിത്തറയാണ്. അത് സ്വീകരിക്കാത്ത കുഞ്ഞുങ്ങളുണ്ടെങ്കിൽ കുഞ്ഞായിരുന്ന ഡൊമിനിക് സാവിയോയെ മാതൃകയാക്കാനും അദ്ദേഹം പറയുന്നു.

ഗ്രാമത്തിലെ സ്കൂള്‍ പഠനത്തിനുശേഷം മുനിസിപ്പൽ സ്കൂളിൽ പോകണമെങ്കിൽ രണ്ടു നാഴികയിലധികം ദൂരമുണ്ട്. പത്തു വയസ്സു പ്രായമുള്ളപ്പോൾ ഒരു ആവലാതിയും കൂടാതെ അവൻ സ്കൂളിലേക്കു നടന്നുപോകുമായിരുന്നു. ഒരു ദിവസം ഡൊമിനിക്, കത്തുന്ന വെയിലിൽ നടന്നുപോകുമ്പോൾ ഒരു മനുഷ്യൻ അവന്റെ അടുത്തുചെന്ന് ചോദിച്ചു:

“എന്റെ കുട്ടി, നിനക്കു ഭയമില്ലേ ഒറ്റയ്ക്കിങ്ങനെ നടക്കാൻ?”

“ഞാൻ ഒരിക്കലും തനിച്ചല്ലല്ലോ സർ. എന്റെ കാവൽമാലാഖ എപ്പോഴും കൂടെയുണ്ട്.”

“ദിവസേന നടക്കണ്ടേ രണ്ടു നേരവും; അതും ഈ പൊള്ളുന്ന വെയിലത്ത്? നിനക്ക് നല്ല ക്ഷീണം തോന്നുന്നുണ്ടാവും.”

“നന്നായി കൂലി തരുന്ന ഒരു യജമാനനുവേണ്ടി ജോലി ചെയ്യുമ്പോൾ ക്ഷീണമൊന്നും തോന്നുകയില്ല.”

“ആരാണീ യജമാനൻ?”

“ദൈവം; അല്ലാതാരാണ്. ദൈവത്തെയോർത്തു കൊടുക്കുന്ന ഒരു കോപ്പ വെള്ളത്തിനുപോലും പ്രതിഫലം കിട്ടും.”

ഈ സംഭവത്തെപ്പറ്റി മറ്റുള്ളവരോടു പറഞ്ഞിട്ട് ആ മനുഷ്യൻ പറയാറുണ്ടായിരുന്നത്രെ, പത്തു വയസ്സുള്ള ഒരു കുട്ടി ഈ പ്രായത്തിൽ ഇങ്ങനെ ചിന്തിക്കുന്നുന്നെങ്കിൽ ഏതു നിലയിലാണെങ്കിലും അവനെപ്പറ്റി പിന്നീടും നമ്മൾ കേൾക്കാനിടയാകും എന്നതു തീർച്ചയാണെന്ന്.

കൂട്ടുകാരെ തിരഞ്ഞെടുക്കുന്നതിൽ അവൻ വളരെയധികം ശ്രദ്ധിച്ചിരുന്നു. ചീത്ത വർത്തമാനം പറയുന്നവരിൽ നിന്ന് അകന്നുനിന്നു. 1852 അവസാനം അവന്റെ മാതാപിതാക്കൾ മോൺടോണിയോ എന്ന ഗ്രാമത്തിലേക്കു താമസം മാറ്റി. അവന്റെ അധ്യാപകന് അവനെപ്പറ്റി വളരെ മതിപ്പായിരുന്നു. പഠനത്തിൽ മിടുക്കനായ കുട്ടി.

ക്ലാസ്സിലെ ഒരു കുട്ടിയുടെ തെറ്റ് അവനിൽ ആരോപിക്കപ്പെട്ടപ്പോൾ മിണ്ടാതെ വഴക്കുകേട്ടത് നമുക്കറിയാമല്ലോ. മുൻപും കുറ്റങ്ങൾ ചെയ്തിട്ടുള്ളതുകൊണ്ട് അത്തവണ മറ്റേ കുട്ടി ഡിസ്മിസ് ചെയ്യപ്പെടുമായിരുന്നു. പക്ഷേ, തന്റെത് ആദ്യത്തെ തെറ്റായതുകൊണ്ട് ക്ഷമിക്കപ്പെടുമെന്ന് അവനറിയാമായിരുന്നു; എന്നുമാത്രമല്ല, കുറ്റം ചെയ്യാതെ ശിക്ഷിക്കപ്പെട്ട കർത്താവിനെപ്പറ്റി താൻ ഓർത്തെന്നുമായിരുന്നു അവൻ പിന്നീട് പറഞ്ഞത്.

അതിനിടയിൽ വി. ഡോൺ ബോസ്കോയെ പരിചയപ്പെട്ട ഡൊമിനിക്ക് അവനെക്കൂടി ടൂറിനിലെ ഓറട്ടറിയിലേക്കു കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. ഓറട്ടറിയിൽ ഡോൺ ബോസ്കോയുടെ മുറിയിൽ വി. ഫ്രാൻസിസ് സാലസിനു പ്രിയപ്പെട്ട ഒരു വചനം എഴുതിവച്ചിരുന്നു: “എനിക്ക് ആത്മാക്കളെ തരിക; ബാക്കിയെല്ലാം എടുത്തുകൊള്ളുക” എന്നതായിരുന്നു അത്. ഡൊമിനിക്ക് അതുകണ്ട് കുറച്ചുനേരം ചിന്തിച്ചിട്ടു പറഞ്ഞു: “ഓ, ഇവിടെ അച്ചൻ പണം കൊണ്ടല്ല, ആത്മാക്കളെ കൊണ്ടാണ് ബിസിനസ്സ് നടത്തുന്നത്. എനിക്ക് മനസ്സിലായി. എന്റെ ആത്മാവിനും അതിന്റേതായ പങ്കുവഹിക്കാൻ കാണുമെന്ന് ഞാൻ ആശിക്കുന്നു.”

ഓറട്ടറിയിൽ വച്ച് വിശുദ്ധിയെപ്പറ്റി കേട്ട പ്രസംഗം, പുണ്യവാളനാകണം എന്നുള്ള അടങ്ങാത്ത ആശ അവന്റെയുള്ളിൽ ജനിപ്പിച്ചു. ഒരിക്കൽ ഡോൺ ബോസ്‌കോ പറഞ്ഞു:

“നിനക്കൊരു സമ്മാനം തരാൻ ഞാൻ ആഗ്രഹിക്കുന്നു. നിനക്ക് എന്താണ് വേണ്ടത്?”

“എന്നെ ഒരു പുണ്യവാളനാക്കണം. അതാണ് എനിക്കിഷ്ടമുള്ള സമ്മാനം. എന്നെ എന്നെന്നേക്കും പരിപൂർണ്ണമായി ദൈവത്തിനു നൽകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.”

ചില വാക്കുകളുടെ മൂലാർഥത്തെക്കുറിച്ചു സംസാരിക്കുമ്പോൾ ഡോൺ ബോസ്‌കോ പറഞ്ഞു: ‘ഡൊമിനിക്കസ്’ എന്ന ലത്തീൻ വാക്കാണ് ഡൊമിനിക്ക് എന്ന വാക്കിന്റെ മൂലം. ഡൊമിനിക്ക് എന്നുവച്ചാൽ ‘ദൈവത്തിന്റെ’ എന്നാണ് അർഥം. “ആ!” ഡൊമിനിക്ക് പെട്ടെന്ന് പറഞ്ഞു:

“ഒരു പുണ്യവാനാകണം എന്ന് ഞാൻ ആവശ്യപ്പെട്ടത് എത്ര ശരിയാണെന്നു നോക്കൂ! എന്റെ പേര് കൊണ്ടുതന്നെ ഞാൻ ദൈവത്തിന്റേതാണെന്നു വരുന്നില്ലേ? ഞാൻ ദൈവത്തിന്റേതായിരിക്കണം. മുഴുവനായി അങ്ങനെ ആയിരിക്കുകയും ചെയ്യും. ഒരു പുണ്യവാനാകാതെ എനിക്ക് സന്തോഷമുണ്ടാവുകയില്ല.”

‘ദൈവത്തിനായി ആത്മാക്കളെ നേടാൻ ശ്രമിക്കുക’ എന്നതാണ് ഡൊമിനിക്കിന് പുണ്യവാനാകാൻ കിട്ടിയ ആദ്യ ഉപദേശം. സഹപാഠികളുടെ ആത്മാക്കളെ മുഴുവൻ നേടാൻ അവൻ ആഗ്രഹിച്ചിരുന്നു. ദൈവദൂഷണം ശ്രവിക്കുന്നത് അവന് സഹിക്കാൻപറ്റാത്ത കാര്യമായിരുന്നു. ആരെങ്കിലും ദൈവദൂഷണം പറയുന്നതുകേട്ടാൽ “ഈശോയുടെ നാമം വാഴ്ത്തപ്പെട്ടതാകട്ടെ” എന്ന് അവൻ കുറെ വട്ടം ഉരുവിട്ടിരുന്നു.

ചീത്തക്കുട്ടികളെ നന്നാക്കാൻ അവൻ തന്നാലാവുംവിധം പരിശ്രമിച്ചു. ആധ്യാത്മിക കാര്യങ്ങളെപ്പറ്റി പറയാൻ അവൻ വളരെയധികം ഇഷ്ടപ്പെട്ടു. ഒരിക്കൽ അവൻ നല്ലൊരു കഥ പറഞ്ഞുകൊടുക്കുന്നതിനിടയിൽ ഒരുത്തൻ ചോദിച്ചു:

“ഇത്തരം കഥകൾ പറയുന്നതുകൊണ്ട് വല്ല ഗുണമുണ്ടോ?”

“ഗുണമുണ്ടോന്നോ?” ഡൊമിനിക് പറഞ്ഞു:

“ഈശോമിശിഹായുടെ രക്തം കൊണ്ടു വീണ്ടെടുക്കപ്പെട്ടതാണ് എന്റെ കൂട്ടുകാരുടെ ആത്മാക്കൾ. അതുകൊണ്ട് ഞാൻ പറയുന്നു, നാം സഹോദരങ്ങളാണ്. നമ്മുടെ രക്ഷയെ സംബന്ധിച്ചുള്ള കാര്യങ്ങളിൽ നാം അന്യോന്യം സഹായിക്കേണ്ടതാണ്. അതുകൊണ്ട് ഒരൊറ്റ ആത്മാവിനെ രക്ഷിക്കുന്ന കാര്യത്തിൽ ഞാൻ വിജയിക്കുകയാണെങ്കിൽ എന്റെ സ്വന്തം ആത്മാവ് രക്ഷപെടുമെന്ന് എനിക്ക് ഉറപ്പുണ്ട്.”

ഓറട്ടറിയിൽ നിന്നു കിട്ടുന്ന കാശുരൂപങ്ങൾ, കുരിശുകൾ, പുസ്തകങ്ങൾ, പടങ്ങൾ ഒക്കെ സൂക്ഷിച്ചുവച്ച് വീട്ടിലേക്കു കൊണ്ടുപോയി സ്‌നേഹിതന്മാർക്കു പ്രോത്സാഹനമായി കൊടുത്തു. നന്നായി കുരിശുവരയ്ക്കാൻ പഠിച്ചാൽ, വേദപാഠ ക്ലാസിൽ പോയാൽ ഒക്കെ സമ്മാനം തരാമെന്നു പറയും. പരിശുദ്ധ കുർബാനയുടെ അടുത്ത് കൂട്ടിക്കൊണ്ടുപോകും.

കുട്ടികളുടെ കൂടെ കളിക്കാനും അവൻ മുൻപിലുണ്ടായിരുന്നു. കളിയിൽ മിടുക്കനാകുക എന്നതല്ല ആത്മാവിനെയും ശരീരത്തെയും നന്നായി സൂക്ഷിക്കാൻ കളി വലിയ സഹായമാണെന്നു കാണിക്കാൻ വേണ്ടിയായിരുന്നു അത്. എന്തു ചെയ്യുമ്പോഴും സന്തോഷമുള്ള ഹൃദയത്തോടെ ദൈവത്തെ സ്നേഹിക്കുക. ജീവിതത്തിന്റെ പരമമായ ആ ലക്ഷ്യത്തിലേക്കു മാത്രം അവൻ മനസ്സുവച്ചു.

മാതാവിനോട് അതിരറ്റ ഭക്തിയായിരുന്നു അവന്. “ഓ മേരി, ഞാനെന്നും നിന്റെ കുഞ്ഞായിരിക്കാൻ ആഗ്രഹിക്കുന്നു. ശുദ്ധത എന്ന പുണ്യത്തിനെതിരായി ഒരു പാപം ചെയ്യുന്നതിനു മുൻപ് എന്നെ മരിക്കാന്‍ അനുവദിക്കുക” എന്ന് അവൻ കൂടെക്കൂടെ പ്രാർഥിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും ഉല്ലാസസമയത്ത് കുട്ടികളെ കൂട്ടി പള്ളിയിൽ  പോയി വ്യാകുലകൊന്ത ചൊല്ലും. കന്യാമറിയത്തിന്റെ സംരക്ഷണയിൽ സ്വയം സമപ്പിച്ചതിനുശേഷം അവന്റെ സ്വഭാവത്തിൽ അത്യാകർഷകമായ മാറ്റങ്ങൾ വീണ്ടുമുണ്ടായി. ജീവിതം കുറേക്കൂടി വൈശിഷ്ട്യമുള്ളതായി.

കൂടെക്കൂടെ കുമ്പസാരിച്ച് കുർബാന സ്വീകരിച്ചു. പരിശുദ്ധ കുർബാന സ്വീകരിക്കാൻ വളരെയേറെ പ്രാർഥിച്ചൊരുങ്ങി. അതു കഴിഞ്ഞുള്ള നന്ദിപ്രകടനം ഏറെനേരം നീണ്ടുനിന്നിരുന്നു. ഓർമിപ്പിച്ചില്ലെങ്കിൽ പ്രഭാതഭക്ഷണം പോലും അവൻ മറന്ന് മുട്ടിൽനിന്ന് പ്രാർഥിച്ചുകൊണ്ടിരിക്കും.

പരിശുദ്ധ കുർബാന വഹിച്ചുപോകുന്ന വൈദികനെക്കണ്ടാൽ ഏതു ചെളിയിലും ഉടനെ അവൻ മുട്ടുകുത്തുമായിരുന്നു. എന്തിനാണ് ഉടുപ്പ് ചീത്തയാക്കുന്നതെന്നു ചോദിച്ച സ്നേഹിതനോട് അവൻ പറഞ്ഞു: “എന്റെ രണ്ടു മുട്ടുകളും തുണികളും ദൈവത്തിന്റേതാണ്. അവിടുത്തെ സേവനത്തിനും മഹത്വത്തിനും വേണ്ടിയാണ് അവ ഉപയോഗപ്പെടേണ്ടത്. അവിടുന്ന് കടന്നുപോകുമ്പോൾ അവിടുത്തെ മഹത്വത്തിനായി സാഷ്ടാംഗം വീഴാനാണ് എനിക്കു തോന്നുന്നത്. ഈ കൂദാശയിൽ സ്വയം നമുക്കു തരാൻ പ്രേരിപ്പിച്ച അവിടുത്തെ സ്നേഹത്തിന്റെ ഒരു പൊരി കിട്ടുമെന്നുവരികിൽ തീച്ചൂളയിലേക്കു ചാടാനും ഞാനൊരുക്കമാണ്.”

മറ്റുള്ളവരിൽ നിന്നുള്ള എതിർപ്പുകൾ, മാനക്കേടുകൾ ഒക്കെ അവൻ ക്ഷമയോടെ സഹിച്ചു. ഉപവാസം അവൻ ഏറെ ആഗ്രഹിച്ചു ചെയ്‌തെങ്കിലും അവന്റെ ആരോഗ്യക്കുറവുമൂലം അധികാരികൾ അത് മുടക്കി. ഉറക്കത്തിൽ പോലും സുഖം ലഭിക്കാതിരിക്കാൻ ഇഷ്ടികക്കഷണങ്ങളും മരക്കഷണങ്ങളും കിടക്കയിൽ അവൻ കൊണ്ടിട്ടു. മഞ്ഞുകാലത്ത് നനുത്ത ഉടുപ്പുകളും വേനൽക്കാലത്തു കട്ടിയുള്ള ഉടുപ്പും ധരിച്ചു. അവൻ സുഖമില്ലാതെ കിടക്കുമ്പോൾ കാണാൻ വന്ന റെക്ടറച്ചൻ കട്ടികുറഞ്ഞ പുതപ്പു കണ്ട്, നിനക്ക് തണുപ്പേറ്റു മരിക്കണമെന്നുണ്ടോ എന്നു ചോദിച്ചു. “അതല്ല, പുൽക്കൂട്ടിലും മരക്കുരിശിലും കിടന്ന ഈശോയ്ക്ക് പൊതിയാൻ ഇതുപോലുമില്ലായിരുന്നല്ലോ” എന്നായിരുന്നു മറുപടി.

അവനു കിട്ടുന്ന നല്ല ഭക്ഷണം മറ്റുള്ളവർക്കു കൊടുത്ത് മറ്റു കുട്ടികൾ കഴിച്ചതിന്റെ ബാക്കി അവൻ കഴിക്കുമായിരുന്നു. “ലോകത്തിൽ നമുക്കുള്ളതെല്ലാം ദൈവത്തിന്റെ പ്രത്യേക അനുഗ്രഹംകൊണ്ട് ലഭിക്കുന്നതാണ്. ദൈവവരപ്രസാദം കഴിഞ്ഞാൽപ്പിന്നെ മനുഷ്യകുലത്തിനു ദൈവം നൽകുന്ന ഏറ്റവും വലിയ സഹായം നമ്മുടെ ജീവസന്ധാരണത്തിനു ആവശ്യമായ ഭക്ഷണം തരലാണ്. അതുകൊണ്ട് അതിന്റെ ഒരു കഷണംപോലും കളയാതെ സൂക്ഷിക്കേണ്ടതാണ്.” ഇത്ര ചെറിയ കുട്ടിയുടെ വായിൽനിന്നു വരുന്ന ജ്ഞാനവചസ്സുകൾ നമ്മെ അത്ഭുതപ്പെടുത്തും.

മാതാവിന്റെ ബഹുമതിക്കായി അമലോത്ഭവ മാതാവിന്റെ സൊഡാലിറ്റി എന്നപേരിൽ ഒരു സഖ്യമുണ്ടാക്കാൻ അവൻ ആഗ്രഹിച്ചു. “എനിക്കത് വേഗം ചെയ്യണം. അല്ലെങ്കിൽ പിന്നെ എനിക്ക് സമയം കിട്ടിയില്ലെങ്കിലോ” അവൻ പറഞ്ഞു. സൊഡാലിറ്റി രൂപീകരണത്തിനായി അവൻ നിയമങ്ങൾ എഴുതിയുണ്ടാക്കി. 1856 ജൂൺ 8-ന് അവൻ മരിക്കുന്നതിന് ഒമ്പതു മാസം മുൻപ് മാതാവിന്റെ അൾത്താരയിൽ ചെന്ന് അവൻ നിയമങ്ങൾ വായിച്ചു. ദിവ്യകാരുണ്യസന്നിധിയിൽ പലപ്പോഴും സ്ഥലകാലങ്ങൾ മറന്ന് മണിക്കൂറുകളോളം അവൻ ചിലവഴിച്ചു.

ഒരിക്കൽ ഡോൺ ബോസ്‌ക്കോയെ, ഒരു കാരുണ്യപ്രവർത്തനം ചെയ്യാനുണ്ടെന്നു പറഞ്ഞ് അവൻ തിടുക്കത്തിൽ കൊണ്ടുപോയി. റോഡിലൂടെ നടന്ന് ഒരു വീട്ടിലെത്തിയപ്പോൾ ഒരു സ്ത്രീ പെട്ടെന്ന് വാതിൽ തുറന്നു: “വേഗം വരൂ; അല്ലെങ്കിൽ വൈകിപ്പോകും. പ്രൊട്ടസ്റ്റന്റായിരുന്ന എന്റെ ഭർത്താവ് മരിക്കാറായിരിക്കുന്നു. അദ്ദേഹത്തിന് കത്തോലിക്കനാകണമെന്നുണ്ട്.” ഡോൺ ബോസ്‌കോ കുമ്പസാരം കേട്ട് അന്ത്യകൂദാശകൾ കൊടുത്തുകഴിഞ്ഞപ്പോൾ അയാൾ മരിച്ചു. ആരെങ്കിലും രോഗം പിടിപെട്ടു കിടപ്പാണെന്നു നീ എങ്ങനെ മനസ്സിലാക്കുന്നെന്നു ചോദിച്ചതിന്, ഒരു പൊട്ടിക്കരച്ചിലായിരുന്നു ഡൊമിനിക്കിന്റെ മറുപടി.

അവന്റെ ജീവിതം മുഴുവൻ മരണത്തിനു വേണ്ടിയുള്ള ഒരുക്കമായിരുന്നു. അവന്റെ ആരോഗ്യം ക്ഷയിച്ചുവന്നു. മാസത്തിലൊരിക്കൽ കുട്ടികൾ നല്ല മരണത്തിന്  ഒരുങ്ങാറുണ്ട്. കുമ്പസാരിച്ചു കുർബാന സ്വീകരിച്ചു പ്രാർഥനകൾ ചൊല്ലും. കൂട്ടത്തിൽ, ആദ്യം മരിക്കുന്നവനുവേണ്ടിയുള്ള പ്രാർഥനകൾ ഉണ്ടാകും അവസാനം. ഒരുദിവസം ഡൊമിനിക്ക് ചിരിച്ചുകൊണ്ടു പറഞ്ഞു: “ഞങ്ങളുടെ കൂട്ടത്തിൽ ആദ്യം മരിക്കുന്ന ആൾക്കുവേണ്ടി എന്നുപറയുന്നതിനു പകരം ഞങ്ങളിൽ ആദ്യം മരിക്കാൻ പോകുന്ന സാവിയോയ്ക്കുവേണ്ടി എന്ന് പറഞ്ഞുകൂടെ?”

ക്ഷീണിതനാണെങ്കിലും ഇടയ്‌ക്കൊക്കെ ക്ലാസിൽ പോകും, ഇടയ്ക്കിരുന്നു പഠിക്കും, രോഗികളെ ശുശ്രൂഷിക്കും. കിടപ്പിലായ ഒരു സ്നേഹിതൻ ആവലാതിപ്പെട്ടപ്പോൾ അവൻ പറഞ്ഞു: “നീ എന്താണ് വിചാരിക്കുന്നത്? നമ്മുടെ ശരീരങ്ങൾ എന്നെന്നും നിലനിൽക്കാൻ വേണ്ടി ഉണ്ടാക്കപ്പെട്ടിട്ടുള്ളതല്ല. ക്രമത്തിൽ അത് ക്ഷയിച്ച്  ഇല്ലാതാവുകതന്നെ വേണം. അപ്പോൾ നമ്മുടെ ആത്മാവ് ശരീരത്തിന്റെ തടവിൽ നിന്നു സ്വതന്ത്രമാകും. എന്നിട്ടത് സ്വർഗത്തിലേക്കു പറക്കും; പൂർണ്ണ ആരോഗ്യത്തോടെ നിത്യാനന്ദം അനുഭവിക്കാൻ.” മരുന്ന് കയ്പ്പാണെന്നു പറഞ്ഞ കുട്ടിയോടു പറഞ്ഞു: “നമുക്കു തരുന്ന എല്ലാത്തരം മരുന്നുകളും കുടിക്കാൻ നാം തയ്യാറാകണം. അതാണ് ദൈവനിശ്ചയം. മരുന്ന് എത്ര അരുചിയാണോ അത്രയ്ക്ക്  കൂടുതൽ പുണ്യം നമുക്കു കിട്ടും. ഡോക്ടർമാരെ ദൈവം സൃഷ്ടിച്ചത് നമ്മുടെ ആരോഗ്യം വീണ്ടെടുക്കാൻ നമ്മെ സഹായിക്കാനാണ്. കുരിശിൽ കിടന്നപ്പോൾ ക്രിസ്തുവിനു കൊടുത്ത വിനാഗിരിയെക്കാൾ ചീത്തയാണ് ഈ മരുന്നെന്നു തോന്നുന്നുണ്ടോ?”

ഡൊമിനിക്കിന്റെ ആരോഗ്യം നന്നേ മോശമായി. പഠനം നിർത്തിപ്പോകാൻ അവനു മടിയായിരുന്നെങ്കിലും അവന്റെ പിതാവിനെ വിളിപ്പിച്ചു. 1857 മാർച്ച് ഒന്നിനായിരുന്നു അത്. അവൻ പോകുന്നതാണ് ദൈവഹിതമെന്നു ചിന്തിച്ചുകൊണ്ട് ഡൊമിനിക്ക് അതിനു വഴങ്ങി. ഓറട്ടറിയിൽ വച്ച് ജീവിതം അവസാനിക്കണമെന്നതായിരുന്നു തന്റെ ആഗ്രഹമെന്ന് അവൻ പറഞ്ഞു. സുഖക്കേട് മാറി നീ തിരിച്ചുവരുമല്ലോ എന്നുപറഞ്ഞപ്പോൾ “ഓ, അതുണ്ടാവില്ല. അത് തീർച്ച. പോയാൽ ഇനി ഒരിക്കലും ഞാൻ തിരിച്ചുവരില്ല” എന്ന് അവൻ പറഞ്ഞു.

എല്ലാ മാസത്തിലും ചെയ്യാറുള്ള നല്ല മരണത്തിനുള്ള ഒരുക്കം ഭക്തിപൂർവം മറ്റു കുട്ടികളൊന്നിച്ച് അവൻ നടത്തി. സ്നേഹിതർക്ക് ഉപദേശങ്ങൾ കൊടുത്തു. ഒരു കുട്ടിക്ക് കുറച്ചു പണം കൊടുക്കാനുണ്ടായിരുന്നതു കൊടുത്തു. “നമ്മുടെ കണക്കു തീർക്കണം. അല്ലെങ്കിൽ ദൈവവുമായുള്ള എന്റെ കണക്ക് തീർക്കേണ്ട നേരം വരുമ്പോൾ ഞാൻ കുഴങ്ങും.” പോകുന്നതിനുമുൻപ് ഡോൺ ബോസ്ക്കോയുടെ കൈ അമർത്തിപ്പിടിച്ച് അവൻ സ്നേഹിതരോടു പറഞ്ഞു:

“എന്റെ പ്രിയപ്പെട്ട സ്നേഹിതരെ, യാത്ര. എനിക്കുവേണ്ടി നിങ്ങൾ പ്രാർഥിക്കണം. ദൈവത്തിന്റെ തിരുമുൻപിൽവച്ച് നമുക്കിനി വീണ്ടും കാണാം.”

അസാധാരണമായുള്ള അവന്റെ യാത്രപറച്ചിൽ എല്ലാവരെയും വേദനിപ്പിച്ചു. എങ്കിലും അവൻ മടങ്ങിവരുമെന്ന് അവർ വിശ്വസിച്ചു.

വീട്ടിലേക്കു പോയി നാലു ദിവസം കഴിഞ്ഞ് ചുമയും ക്ഷീണവും കൂടി. ശരീരത്തിന് വീക്കമുള്ളതുകൊണ്ട് പൊട്ടിച്ചു കുറച്ചു രക്തം കളയണമെന്നു ഡോക്ടർ പറഞ്ഞു. അങ്ങോട്ടു നോക്കണ്ടെന്നു ഡോക്ടർ പറഞ്ഞപ്പോൾ ഡൊമിനിക് ചിരിച്ചുകൊണ്ടു പറഞ്ഞു: “പരിശുദ്ധനായ നമ്മുടെ രക്ഷകന്റെ കൈകാലിന്മേൽ ആണികൾ അടിച്ചുതറച്ചതിനെപ്പറ്റി ഓർക്കുമ്പോൾ ഈ ചെറിയ കുത്ത് എത്ര നിസ്സാരമാണ്.” പത്തു പ്രാവശ്യമെങ്കിലും അതുപോലെ ചോര കുത്തിക്കളയേണ്ടിവന്നു.

അന്ത്യകൂദാശ വേണമെന്ന് അവൻ ആവശ്യപ്പെട്ടപ്പോൾ മാതാപിതാക്കൾക്കു ദുഃഖമായി. എങ്കിലും അവനെ സന്തോഷിപ്പിക്കാൻ അച്ചനെ വരുത്തി. കുമ്പസാരിച്ചുകഴിഞ്ഞ് ജീവിതത്തിലെ അവസാന കുർബാനസ്വീകരണം എത്രയും ഭക്തിയോടെ അവൻ നടത്തി. രോഗം സുഖപ്പെട്ടെന്നു ഡോക്ടർമാർ വിചാരിക്കുമ്പോഴും അവനറിയാമായിരുന്നു അധികം സമയമില്ലെന്ന്. അന്ത്യകൂദാശ പ്രസന്നതാപൂർവം ഭക്തിയോടെ അവൻ സ്വീകരിച്ചു. അവിടുത്തെ പീഡാനുഭവത്തെപ്രതി തന്റെ ആത്മാവിനെയും ശരീരത്തെയും പരിപൂർണ്ണമായി ശുദ്ധീകരിക്കാൻ അവൻ പ്രാർഥിച്ചു. അനുതാപപ്രകരണം ചൊല്ലി. കുരിശുരൂപത്തിലേക്കു തിരിഞ്ഞ് അവനെ പൂർണ്ണമായി ദൈവത്തിനു സമർപ്പിച്ചു.

1857 മാർച്ച് 9-ന് വൈദികൻ വേറെ ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് ഈശോയുടെ പീഡാനുഭവത്തെപ്പറ്റി ഓർക്കാൻ അവനോടു പറഞ്ഞു. ഡൊമിനിക് പറഞ്ഞു:

“ഈശോയുടെ പീഡാനുഭവം എൻറെ അധരത്തിലും മനസ്സിലും എപ്പോഴും ഉണ്ടായിരിക്കട്ടെ. ഈശോ മറിയം യൗസേപ്പേ, നിങ്ങളുടെ മാധുര്യം നിറഞ്ഞ കൂട്ടായ്മയിൽ സമാധാനത്തോടെ ഞാൻ മരിക്കട്ടെ.”

അരമണിക്കൂർ ഉറങ്ങിയതുപോലെ കിടന്നതിനുശേഷം അപ്പച്ചനോടു പറഞ്ഞു: “എനിക്കു സമയമായി അപ്പച്ചാ. നല്ല മരണത്തിനുള്ള പ്രാർഥന ചൊല്ലിത്തരൂ.”

അമ്മ പൊട്ടിക്കരഞ്ഞു മുറിയിൽനിന്നു പോയി. അപ്പച്ചൻ സ്വയം നിയന്ത്രിച്ച് മരിക്കുന്നവർക്കുള്ള പ്രാർഥിനകൾ ചൊല്ലിക്കൊടുത്തു. ഓരോന്നിനും അവൻ പറഞ്ഞു: “കാരുണ്യവാനായ ദൈവമേ, എന്നോടു കരുണയുണ്ടാകേണമേ.”

“എന്നെന്നും അങ്ങയുടെ സ്തുതിഗീതങ്ങൾ പാടുവാനായി കരുണയുടെ ഹൃദയത്തിലേക്ക് എന്നെ സ്വീകരിക്കേണമേ” എന്ന ഭാഗം വന്നപ്പോൾ അവൻ പറഞ്ഞു:

“അതേ, അതാണെനിക്കിഷ്ടം. ദൈവത്തിന്റെ സ്തുതിഗീതങ്ങൾ എന്നെന്നും പാടുക.”

കുറച്ചു നേരം കണ്ണടച്ചു കിടന്നിട്ട് കണ്ണ് തുറന്ന് അതിയായ സന്തോഷത്തോടെ അവൻ പറഞ്ഞു:

“യാത്ര, പ്രിയപ്പെട്ട പിതാവേ, യാത്ര. അച്ചൻ പറഞ്ഞു എന്നോട് ഒരു കാര്യത്തെപ്പറ്റി ചിന്തിക്കാൻ. പക്ഷേ, എന്താണതെന്ന് ഞാൻ മറന്നുപോയി. ഓ! എന്ത് മനോഹരമാണ് ഞാൻ ആ കാണുന്നത്!”

ഈ വാക്കുകൾ ഉച്ചരിച്ചപ്പോൾ അവന്റെ അധരങ്ങളിൽ പുഞ്ചിരി വിടർന്നു. അവന്റെ മുഖത്ത് ഒരു സ്വർഗീയാനന്ദപ്രഭ. കൈകൾ അവൻ നെഞ്ചിൽ കൂപ്പിപ്പിടിച്ചു. അവൻ മരിച്ചു. ഉറക്കത്തിലെന്നപോലെ തലചായ്ച്ചു കിടന്ന അവൻ മരിച്ചു എന്ന് മനസ്സിലായപ്പോൾ മാതാപിതാക്കൾ പൊട്ടിക്കരഞ്ഞു. ഓറട്ടറിയിൽ വിവരമറിയാൻ കാത്തിരുന്നവരും ദുഃഖിതരായി. പക്ഷേ, അവൻ പുണ്യവാനായി സ്വർഗത്തിൽ എത്തിക്കഴിഞ്ഞിരിക്കുമെന്ന് അവർക്ക് അറിയാമായിരുന്നു. അധികം കഴിയുമ്പോഴേക്ക് ഡൊമിനിക്കിനോട് പ്രാർഥിച്ചതുകൊണ്ടു ലഭിക്കുന്ന അനുഗ്രഹങ്ങളെപ്പറ്റിയുള്ള വാർത്തകൾ പരക്കാൻ തുടങ്ങി. എണ്ണിയാലൊടുങ്ങാത്ത അത്ഭുതപ്രവൃത്തികൾ. ഡൊമിനിക്കിന്റെ പിതാവിനും വി. ഡോൺ ബോസ്കോയ്ക്കും സ്വപ്നത്തിൽ മഹത്വീകൃതനായ ഡൊമിനിക്കിനെ കാണാൻ കഴിഞ്ഞു.

1933 ജൂൺ 9-ന് ഡൊമിനിക് സാവിയോയുടെ ഗുണഗണങ്ങൾ വർണ്ണിച്ച വേളയിൽ പീയൂസ് പതിനൊന്നാം പാപ്പ ഇങ്ങനെ പറഞ്ഞു: “വളരെ ചുരുങ്ങിയ കാലയളവിൽ ഡൊമിനിക്ക് സാവിയോ ചെറിയ വിശുദ്ധനല്ല വലിയ വിശുദ്ധൻ തന്നെ ആയിത്തീർന്നു. പതിനഞ്ചു വയസ്സിനുള്ളിൽ, യുവാക്കൾക്ക് അത്യന്താപേക്ഷിതമായ സ്വഭാവസിദ്ധികളോടുകൂടി ക്രിസ്തീയജീവിതത്തിന്റെ സമ്പൂർണ്ണമാതൃകയായി. ശുദ്ധത, ഭക്തി, തീക്ഷ്‌ണത എന്നീ മൂന്നു സ്രോതസ്സുകളിൽ നിന്നു കരുത്താർജിച്ച ആ ജീവിതം ക്രിസ്തീയജീവിതത്തിന്റെ പരിപൂർണതയാണ്.”

ഓറട്ടറിയിലുണ്ടായിരുന്ന 198 സുഹൃത്തുക്കളിൽ 28 പേർ അവന്റെ ഗുണഗണങ്ങളുടെ ദൃക്‌സാക്ഷികളായി 1908-ൽ ജീവനോടെ ഉണ്ടായിരുന്നു.

1878-ൽ അവനെപ്പറ്റി എഴുതിയ പുസ്തകത്തിന്റെ അഞ്ചാം എഡിഷനുവേണ്ടി പണിയെടുക്കുന്നതിനിടയിലും ഡോൺ ബോസ്‌കോ വിതുമ്പി:

“എനിക്കു പറ്റുന്നില്ല. ഓരോവട്ടം അവന്റെ ജീവിതത്തെപ്പറ്റി ചിന്തിക്കുമ്പോഴും അവനെയോർത്ത് ഞാൻ കരഞ്ഞുപോകുന്നു.”

അത്ര വലുതായിരുന്നു ആ രണ്ടു വിശുദ്ധർ പരസ്പരം അവരുടെ ജീവിതത്തിൽ പതിപ്പിച്ച വ്യക്തിപ്രഭാവം.

1950 മാർച്ച് മൂന്നിന് ഡൊമിനിക്ക് സാവിയോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച പിയൂസ് പന്ത്രണ്ടാമൻ പാപ്പ തന്നെ 1954 ജൂൺ 12-ന് ഡൊമിനിക്കിനെ വിശുദ്ധനായി അൾത്താരവണക്കത്തിലേക്ക് ഉയർത്തി.

കുട്ടികൾക്കും യുവാക്കൾക്കും മാത്രമല്ല, ഏതു പ്രായത്തിലുള്ള ക്രിസ്ത്യാനിക്കും മാതൃകയായ കുഞ്ഞുവിശുദ്ധൻ ഡൊമിനിക് സാവിയോയുടെ തിരുനാൾ മംഗളങ്ങൾ!

ജിൽസ ജോയ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.