തായ്‌ലാന്റ്‌, ജപ്പാന്‍ സന്ദര്‍ശനത്തില്‍ നിരായുധീകരണം വിഷയമാക്കും

ഫ്രാന്‍സിസ് പാപ്പായുടെ 32-Ɔമത് രാജ്യാന്തര പര്യടനത്തിൽ നിരായുധീകരണം ഒരു പ്രധാന വിഷയമായിരിക്കുമെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ തായിലന്റിലേക്കും കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ജപ്പാനിലേയ്ക്കുമുള്ള പ്രേഷിതയാത്രയ്ക്കായി ഫ്രാന്‍സിസ് പാപ്പ ശ്രദ്ധയോടെ ഒരുങ്ങുകയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. വത്തിക്കാനിലേയ്ക്കുള്ള ഇറ്റലിയുടെ സ്ഥാനപതിയുടെ (Ambassidor) റോമിലെ ഔദ്യോഗിക മന്ദിരത്തില്‍വച്ച് ചൊവ്വാഴ്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നല്കിയ മറുപടിയിലാണ് കര്‍ദ്ദിനാള്‍ പരോളിന്‍ ഇങ്ങനെ പ്രസ്താവിച്ചത്.

നവംബര്‍ 19-മുതല്‍ 26-വരെ നീളുന്നതാണ് ഏഷ്യന്‍ രാജ്യങ്ങളായ തായിലന്റ്, ജപ്പാന്‍ സന്ദര്‍ശനം. തന്‍റെ 32-Ɔമത് രാജ്യാന്തര പര്യടനത്തിന്‍റെ ആദ്യഘട്ടം നവംബര്‍ 19-മുതല്‍ 23-വരെ തിയതികളില്‍ തായിലന്റിലും, രണ്ടാംഘട്ടം 23-മുതല്‍ 26-വരെ തിയതികളില്‍ ജപ്പാനിലും പാപ്പാ ഫ്രാന്‍സിസ് ചെലവഴിക്കുമെന്ന് യാത്രയില്‍ പങ്കുചേരുന്ന കര്‍ദ്ദിനാള്‍ പരോളിന്‍ വിശദീകരിച്ചു. ഈ സന്ദര്‍ശനത്തില്‍ നിരായുധീകരണത്തിനും സമാധാനത്തിനുമായി രാഷ്ട്രങ്ങളോടു പ്രത്യേക അഭ്യര്‍ത്ഥനകള്‍ പാപ്പാ നടത്തും. കാരണം ആയുധശേഖരങ്ങള്‍ ഇല്ലാതാക്കുന്നതിനു പകരം, ആയുധനിര്‍മ്മാണം ഇന്ന് രാഷ്ട്രങ്ങളില്‍ ധൃതഗതിയിലാണ് നടക്കുന്നത്. അതിനാല്‍ ഹിരോഷിമയിലെ ദേശീയ സമാധാനചത്വരം സന്ദര്‍ശിക്കുന്ന ഫ്രാന്‍സിസ് പാപ്പ ആണവായുധങ്ങളുടെ നിരായുധീകരണത്തിനായുള്ള അഭ്യര്‍ത്ഥന ലോകത്തോടു നടത്തുമെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ അറിയിച്ചു.

പൂര്‍വ്വോപരി സുരക്ഷയും സമാധാനവും ലോകത്ത് ഉറപ്പുവരുത്തണമെങ്കില്‍ രാഷ്ട്രങ്ങള്‍ അവരുടെ ഉപായസാധ്യതകള്‍ സമൂഹത്തിന്‍റെ വികസനത്തിനും നന്മയ്ക്കുമായി കൂടുതല്‍ ഉപയോഗിക്കണമെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ അഭിപ്രായപ്പെട്ടു. വത്തിക്കാന്‍റെ ശാസ്ത്ര അക്കാഡമിയുടെ (Pontifical Academy of Sciences) വൈസ് ചാന്‍സലര്‍, മോണ്‍സീഞ്ഞോര്‍ ഡാരിയോ വിഗനോ രചിച്ച “പാപ്പാമാരെക്കുറിച്ചുള്ള സിനിമകള്‍” (The Cinema of the Popes) എന്ന ഗ്രന്ഥത്തിന്‍റെ പ്രകാശന കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കര്‍ദ്ദിനാള്‍ പിയെത്രോപരോളിന്‍.

കടപ്പാട്: ഫാ. വില്യം നെല്ലിക്കൽ
/www.vaticannews.va