‘വിശപ്പുരഹിതനാട്’ എന്ന വിശേഷണം കുറവിലങ്ങാടിന് ചാർത്തിനൽകാൻ അഞ്ചപ്പം കുറവിലങ്ങാട്ടെത്തി. ‘അന്നവും അക്ഷരവും ആദരവോടെ’ എന്ന ആപ്തവാക്യവുമായി, പണമില്ലാത്തതിന്റെ പേരില് വിശക്കുന്നവന്റെ അവകാശമായ ഭക്ഷണം നിഷേധിക്കപ്പെടരുത് എന്ന ആശയത്തില് റവ. ഫാ. ബോബി ജോസ് കട്ടിക്കാട് രക്ഷാധികാരിയായിട്ടുള്ള ട്രസ്റ്റിന്റെ ഭക്ഷണശാല “അഞ്ചപ്പം” കുറവില്ലാനാടായ കുറവിലങ്ങാട്ട് പ്രവർത്തനം ആരംഭിച്ചത്…
നാടിനെ പ്രതിനിധീകരിച്ച് 63 കരങ്ങളിലൂടെ മൺചിരാതുകൾ തെളിച്ചതിലൂടെ അഞ്ചപ്പം പദ്ധതിക്ക് കപ്പലോട്ടത്തിന്റെ നാട്ടിൽ തുടക്കം. ഫാ. ബോബി ജോസ് കട്ടിക്കാടിന്റെ ആശയത്തിൽ ഉടലെടുത്തതാണ് അഞ്ചപ്പം പദ്ധതി. അഞ്ചപ്പത്തിന്റെ അഞ്ചാമത്തെ ഭക്ഷണശാലയാണ് കുറവിലങ്ങാട്ട് തുറന്നിരിക്കുന്നത്.
അഞ്ചപ്പം പ്രവർത്തനോദ്ഘാടനത്തിന്റെ ആരംഭം പ്രൗഢോജ്ജ്വല സമ്മേളനത്തോടെയായിരുന്നു. കുറവിലങ്ങാട് പള്ളിവക മുത്തിയമ്മ കോംപ്ലക്സിൽ ആരംഭിച്ചപദ്ധതിക്ക് നാടൊന്നാകെ ജനകീയ വരവേൽപ്പാണ് ഉദ്ഘാടന ദിനത്തിൽ നൽകിയത്. 21 ഓട്ടോറിക്ഷ ഡ്രൈവർമാരും വിവിധ വ്യാപാരസ്ഥാപനങ്ങളിലെ 21 ജീവനക്കാരും 21 വീട്ടമ്മമാരും ചേർന്ന് മൺചിരാതുകൾ തെളിച്ചാണ് അഞ്ചപ്പത്തിന് തുടക്കമിട്ടത്. ഫാ. ബോബി ജോസ് കട്ടിക്കാടാണ് ചിരാത് തെളിക്കാനുള്ള അഗ്നി പകർന്നു നൽകിയത്. തുടർന്ന് നവജീവൻ ട്രസ്റ്റി പി.യു. തോമസ് അഞ്ചപ്പം അടുക്കളയിലേക്കുള്ള പാൽ പാചകത്തിനായി കൈമാറി. പാചകം ചെയ്ത പാൽ നാടിനെ പ്രതിനിധീകരിച്ച് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മാത്യു, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ, മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസമ്മ സാബു എന്നിവർ ഏറ്റുവാങ്ങി വിളമ്പി. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു. അഞ്ചപ്പം പദ്ധതിയുടെ ഭാഗമായുള്ള അക്ഷരക്കൂട്ട് ആർച്ച് പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്തു. ഫാ. ബോബി ജോസ് കട്ടിക്കാട് സന്ദേശം നൽകി.
അദൃശ്യനായ ഒരാൾ കൃത്യമായി രേഖപ്പെടുത്തുന്ന നമ്മുടെ ജീവിതത്തിലെ മൂല്യമുള്ള നിമിഷങ്ങളിലൊന്നാണിതെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. അജ്ഞതയും അശ്രദ്ധയും അഹന്തയുമാണ് ജീവിതത്തിലെ നഷ്ടങ്ങൾക്കു കാരണം. അജ്ഞതയെ ജ്ഞാനം കൊണ്ടും അശ്രദ്ധയെ ധ്യാനം കൊണ്ടും അഹന്തയെ വിനയം കൊണ്ടും മറികടക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നു മുതൽ അഞ്ചപ്പം പദ്ധതിയിൽ ഉച്ചഭക്ഷണം ലഭ്യമാണ്. സായാഹ്നങ്ങളിൽ അക്ഷരക്കൂട്ടും സജീവമാകും. ജയ്സൺ തോമസ് വല്ലടി, ജോണപ്പൻ നിരപ്പിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അഞ്ചപ്പത്തിന്റെ പ്രവർത്തനങ്ങൾക്ക് കുറവിലങ്ങാട്ട് നേതൃത്വം നൽകുന്നത്.
ഗലീലിയ കടൽക്കരയിൽ യേശുക്രിസ്തു അഞ്ചപ്പവും രണ്ടു മീനും കൊണ്ട് അയ്യായിരം പേരെ ഊട്ടിയ സംഭവത്തിൽ നിന്നാണ് ഈ കൂട്ടായ്മയ്ക്ക് അഞ്ചപ്പം എന്ന പേരു ലഭിക്കുന്നത്. ധ്യാനഗുരുവും എഴുത്തുകാരനും പ്രഭാഷകനുമായ ഫാ.ബോബി കട്ടിക്കാടിന്റെ മനസ്സിലുദിച്ച ആശയം കുറവിലങ്ങാട്ടും പ്രവർത്തിപദത്തിൽ കൊണ്ടു വരികയായിരുന്നു.
അഞ്ചപ്പത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള പ്രധാന വരുമാനം അഭ്യുദയകാംക്ഷികൾ നൽകുന്ന സംഭാവനയാണ്. യാതൊരു വിധത്തിലുള്ള ഫണ്ടിംഗ് ഏജൻസികളുടെ ധനസഹായവും അഞ്ചപ്പം ആഗ്രഹിക്കുന്നില്ല. ദൈനംദിന പ്രവർത്തനത്തിനുള്ള സഹായം ചെറിയ ഔദാര്യങ്ങളിലൂടെ സമാഹരിക്കുകയും ഭക്ഷണവിതരണത്തിലൂടെ ഓരോ ഭക്ഷണശാലയും സ്വയംപര്യാപ്തമാകുകയും ലാഭനഷ്ടമില്ലാതെ ഒരേ മനസ്സോടെ മുന്നോട്ടുപോവുകയുമാണ് ട്രസ്റ്റിന്റെ ലക്ഷ്യം.
ഈ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിക്കണമെങ്കിൽ കൈയിൽ പണം കരുതേണ്ട. വിശക്കുന്നുണ്ടെങ്കിൽ ആർക്കും ഇവിടേയ്ക്ക് കയറിവരാം. പണമുണ്ടോയെന്ന് ആരും അന്വേഷിക്കില്ല. പണം വാങ്ങാൻ ക്യാഷറോ കൗണ്ടറോ ഇല്ല. പണം നൽകിയാൽ സന്തോഷത്തോടെ സ്വീകരിക്കും. അത് സംഭാവനപ്പെട്ടിയിൽ നിക്ഷേപിക്കാം. ഇതാണ് അഞ്ചപ്പം ഭോജനശാല. എന്നാൽ ഇതിന് പ്രാപ്തിയില്ലാത്തവർ സൗജന്യമായി വിശപ്പടക്കി സ്നേഹം പകരുകയും ചെയ്യുന്നതാണ് അഞ്ചപ്പത്തിന്റെ രീതി. നമ്മൾ ഭക്ഷണം കഴിക്കുന്നതോടൊപ്പം വേറൊരാൾക്കു കൂടി അതിനുള്ള സാഹചര്യം ഒരുക്കുക എന്നതാണ് പ്രവർത്തന മാതൃക. ഇതൊരിക്കലും ചാരിറ്റിയോ, ലാഭമോ ലക്ഷ്യമാക്കി ചെയ്യുന്ന സംരഭമല്ല.
ഇവിടെ അന്നം മാത്രമല്ല വിളമ്പുന്നത്. അന്നത്തിനൊപ്പം അക്ഷരവും വിളമ്പുന്നു. രണ്ടും ആദരവോടെ. ചരിത്രമുറങ്ങുന്ന കുറവിലങ്ങാട്ടും അഞ്ചപ്പം തുറന്നിരിക്കുന്നു... പണത്തിന്റെ ഇല്ലായ്മ മൂലം അവഗണിക്കപ്പെടുകയും വിസ്മരിക്കപ്പെടുകയും ചെയ്യുന്ന സഹോദരങ്ങൾക്കായി കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുന്ന ഭക്ഷണശാലയായിട്ടാണ് അഞ്ചപ്പം എന്ന പേരിട്ടിരിക്കുന്ന സംരംഭം ആരംഭിച്ചിരിക്കുന്നത്. ഫാ. ബോബി ജോസ് കട്ടിക്കാട് വിഭാവനം ചെയ്തതും വിവിധജീവിത മേഖലകളിൽ വ്യാപരിക്കുന്ന കുറെ സഹോദരങ്ങൾ ഒത്തൊരുമിച്ച് ഒരു പൊതുസ്വപ്നമായി വികസിപ്പിച്ചെടുത്തതുമായ ഒരാശയം. മെച്ചപ്പെട്ട പരിസരങ്ങളിൽ ആരോഗ്യകരമായ ഭക്ഷണം ചുരുങ്ങിയ ചെലവിൽ അർഹിക്കുന്നവർക്ക് സ്നേഹപൂർവ്വം വിളമ്പുകയാണ് ഇവിടെ. വിശക്കുന്ന മനുഷ്യന് തന്റെ ആവശ്യത്തിനുള്ള ഭക്ഷണം വിലപേശാതെ വാങ്ങിക്കഴിക്കാനൊരിടം. അതാണ് അഞ്ചപ്പം. ഇവിടെ കാഷ് കൗണ്ടറോ ബില്ലുമായി വരുന്ന സപ്ലൈയറോ ഇല്ല.
അടുക്കളയും അവിയലും അർച്ചനയും അഞ്ചപ്പത്തിലെ ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലത്തിന്റെ പേരല്ല അടുക്കള. ഭക്ഷണം പാചകം ചെയ്യാനും ഭക്ഷണം എന്തെക്കെയെന്ന് തീരുമാനിക്കുകയും ചെയ്യുന്ന ആളുകളുടെ കൂട്ടായ്മയുടെ പേരാണ് അടുക്കള. യാതൊരു പ്രതിഫലവും പറ്റാതെ സേവനസന്നദ്ധരായി എത്തുന്നവരാണ് ഈ കൂട്ടായ്മയിലുള്ളത്. അർച്ചന എന്നത് മറ്റൊരു കൂട്ടായ്മയാണ്. അഞ്ചപ്പത്തിലെ വോളണ്ടിയേഴ്സിന്റെ കൂട്ടായ്മയാണിത്. പാവങ്ങളെ സേവിക്കുന്നതാണ് യഥാർഥമായ അർച്ചനയെന്നാണ് ഈ കൂട്ടായ്മയിലൂടെ ഉദ്ദേശിക്കുന്നത്. ഭക്ഷണം വിളമ്പുകയും അടുക്കളയിൽ സഹായിക്കുകയുമാണ് ഈ കൂട്ടായ്മ ചെയ്യുന്നത് കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ അർച്ചന ഗ്രൂപ്പിൽ അംഗങ്ങളാണ്.
ലൂയിസ് അബ്രാഹം