ജീവന്റെ സംരക്ഷണത്തിനായി അണിനിരന്നു ലക്ഷങ്ങള്‍; ചരിത്ര സംഭവമായി മാര്‍ച്ച്‌ ഫോര്‍ ലൈഫ്

ജീവന്റെ സംരക്ഷണത്തിനായി ലക്ഷക്കണക്കിന് ആളുകള്‍ കൈകോര്‍ത്ത മാര്‍ച്ച്‌ ഫോര്‍ ലൈഫ് ചരിത്ര സംഭവം ആകുന്നു. ജനുവരി 18 ന് വാഷിംഗ്ടണില്‍ നടന്ന മാര്‍ച്ച് ഫോര്‍ ലൈഫ് ആണ് സംഘാടകരെ പോലും അതിശയിപ്പിച്ച ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായത്.

‘വീ ലവ് ബേബീസ്, യെസ് വീ ഡു’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴങ്ങിക്കേട്ട തെരുവുകൾ. ജനനിബിഡമായ വഴികൾ, പ്രൊ ലൈഫ് സന്ദേശങ്ങൾ, അവസാനിക്കാത്ത ജനപ്രവാഹം ഇവയ്ക്കായിരുന്നു വാഷിങ്ടൺ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ജനങ്ങൾ വന്നു തിങ്ങി നിറഞ്ഞതിനെ തുടർന്ന് 45 മിനിറ്റ് നഗരം നിശ്ചലമായി. മാർച്ച് തുടങ്ങുന്നതിനു മുൻപായി അമലോത്ഭവമാതാവിന്റെ നാമത്തിൽ ഉള്ള ബസലിക്കയിൽ ആർച്ച് ബിഷപ്പ് ന്യൂമന്റെയും മറ്റു ബിഷപ്പുമാരുടെയും നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തി.

ബസുകളിലായി ധാരാളം ആളുകൾ വിദൂര സ്ഥലങ്ങളിൽ നിന്ന് പോലും എത്തി. ഏകദേശം മൂന്നു ലക്ഷത്തിൽ അധികം ആളുകൾ റാലിയിൽ പങ്കെടുത്തു എന്നാണ് സംഘാടകർ വെളിപ്പെടുത്തുന്നത്. ആദ്യമായാണ് ഇത്രയധികം ആളുകൾ മാർച്ച് ഫോർ ലൈഫിൽ പങ്കെടുക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.