വിശുദ്ധ കുര്‍ബ്ബാനയുടെ ആരാധന

ആമുഖ ആരാധനാ ഗീതം

നേതാവ്: പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയുംപുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ (3).

(ആരാധനയുടെ ആദ്യഭാഗത്ത് സമൂഹത്തെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തുന്നത് നല്ലതാണ്. ആരാധനയില്‍ നിയോഗങ്ങള്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്ന സമയമാണിത്. ആരാധനയുടെ ഈരടികള്‍ ആലപിച്ച് സമൂഹത്തെ ആരാധനയുടെ ഭാഗമാക്കുക. ഈ 10 മിനിറ്റ് സമയം ഇങ്ങനെ ആരാധകരെ നയിക്കാം. തുടര്‍ന്ന് സമൂഹത്തെ ഇരിക്കാന്‍ അനുവദിക്കുക).

ഗായകസംഘം: ആരാധനയുടെ അര്‍ത്ഥം നല്‍കുന്ന ഗാനം ആലപിക്കുന്നു (5 മിനിറ്റ്).

നേതാവ്: (സുവിശേഷം വായിക്കുന്നു) വി. ലൂക്കാ 11: 27-28

അവന്‍ ഇത് അരുളിച്ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ജനക്കൂട്ടത്തില്‍നിന്ന് ഒരു സ്ത്രീഉച്ചത്തില്‍ അവനോടു പറഞ്ഞു: നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ. അവന്‍ പറഞ്ഞു:ദൈവവചനം കേട്ട് അതുപാലിക്കുന്നവര്‍ കൂടുതല്‍ ഭാഗ്യവാന്‍മാര്‍.

ദൈവവചനം കേട്ട് അത് പാലിക്കുന്നവര്‍ കൂടുതല്‍ ഭാഗ്യവാന്മാര്‍ (മൗനം).

ഭാഗ്യപ്പെട്ട പരിശുദ്ധ കുര്‍ബാനയിലേക്ക് നമുക്ക് ചേര്‍ന്നിരിക്കാം. കര്‍ത്താവിന്റെ അടുത്തിരിക്കുക എത്രയോ ഭാഗ്യകരമാണ്. സങ്കീര്‍ത്തനം പറയുന്നു- അന്യഭൂമിയില്‍ ആയിരം ദിനത്തേക്കാള്‍ ശ്രേഷ്ഠമാണ് തിരുസന്നിധിയില്‍ ഒരു നിമിഷം. നമുക്കവിടുത്തെ നോക്കിയിരിക്കാം. പ്രകാശിതരാകാം; വെളിപാടുള്ളവരാകാം.

(അല്‍പം മൗനം).

നേതാവ്: എന്താണ് ഭാഗ്യം?
മലയാളികള്‍ക്ക് ഭാഗ്യത്തിന് ഒരു നിര്‍വചനമുണ്ട്; സ്വപ്നം കാണുന്നത് പ്രയത്‌നം കൂടാതെ ലഭിക്കുന്നതാണ് ഭാഗ്യം. എന്നാല്‍ വി. ഗ്രന്ഥം പറയുന്ന ഭാഗ്യം ഇതിനുവിപരീതമാണ്. മലയിലെ പ്രസംഗത്തിലെ എട്ടോളം ഭാഗ്യങ്ങള്‍ നമ്മുടെ കാഴ്ചപ്പാടുകള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല.

കേസറിയാ ഫിലിപ്പിയില്‍ യേശു പത്രോസിനെ ‘യോഹന്നാന്റെ പുത്രനായ ശിമയോനെനീ ഭാഗ്യവാന്‍’ എന്ന് വിളിക്കുമ്പോള്‍ യേശു തന്നെ ഭാഗ്യത്തിന് വ്യാഖ്യാനം നല്‍കുന്നു. ”മാംസരക്തങ്ങളല്ല, പ്രത്യുത എന്റെ സ്വര്‍ഗസ്ഥനായ പിതാവാണ് നിനക്കിത്‌ വെളിപ്പെടുത്തിയത്!”

അതെ, ഒരാള്‍ മാംസരക്തങ്ങള്‍ക്ക് മീതെ എത്തുന്നതാണ് ഭാഗ്യം. എലിസബത്ത്  മറിയത്തെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്; ”കര്‍ത്താവ് അരുളിച്ചെയ്ത വചനങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി.” ശരീരത്തില്‍ ലോകത്തെയല്ല ദൈവത്തെയാണ് അടയാളപ്പെടുത്തേണ്ടത്, അതാണ് ഭാഗ്യം.

(മൗനം) ഭജന്‍സിലൂടെ സമൂഹത്തിന്റെ ശ്രദ്ധ പൂര്‍ണ്ണമായും വി. കുര്‍ബാനയില്‍ കേന്ദ്രീകരിക്കുന്നു.

നേതാവ്: (വിശുദ്ധരെ ഇവിടെ നമുക്കോര്‍മ്മിക്കാം)

വി. മാക്‌സി മില്ല്യന്‍ കോള്‍ബെ നാസി തടങ്കല്‍ പാളയത്തില്‍ വച്ച് 1941 ആഗസ്റ്റ്  മാസത്തില്‍ തനിക്ക് ഒരു പരിചയവുമില്ലാതിരുന്ന ഫ്രാന്‍സീസ് എന്ന കുടുംബജീവിതക്കാരന് പകരമായി വധിക്കപ്പെടാന്‍ വിട്ടുകൊടുക്കുമ്പോള്‍ അയാള്‍ ശരീരത്തിനു മീതെ തന്നെത്തന്നെ ഉയര്‍ത്തുകയായിരുന്നു. ശാരീരിക സുഖങ്ങളുടെ അടിമത്തത്തില്‍ കഴിയുന്നവരുടെ വിടുതലിന്റെ മധ്യസ്ഥനായി സഭ ഇന്നും ഈ വിശുദ്ധനെ ആദരിക്കുന്നു (ലഹരികള്‍ക്കും മറ്റും അടിമപ്പെട്ടവരുടെ രക്ഷാമധ്യസ്ഥനാണ് വി. കോള്‍ബ).

അല്‍ബേനിയക്കാരി കല്‍ക്കട്ടാക്കാരുടെ ഭാഗ്യമായ കഥ നമുക്കറിയാം. ഇന്ന് വി. മദര്‍തെരേസയെ ധ്യാനിക്കുമ്പോള്‍ ശരീരത്തില്‍ നിന്ന് വളരെ ഉയര്‍ന്ന് ചിന്തിച്ചൊരാളെ കണ്ടെത്താന്‍ കഴിയും.

(ഉചിതമെങ്കില്‍ സമൂഹത്തെ കൊണ്ട് ഇവിടെ മൗനമായി പ്രാര്‍ത്ഥിപ്പിക്കാം. അല്ലെങ്കില്‍സ്വയം പ്രേരിത പ്രാര്‍ത്ഥനകള്‍ ചൊല്ലിയിരിക്കാം).

ഗായകസംഘം ആരാധനാഗീതം ആലപിക്കുന്നു.

നേതാവ്: (മുട്ടുകുത്തുന്നു. സമാപനത്തിലേക്ക് നയിക്കുന്നു).

വി. യോഹന്നാന്റെ സുവിശേഷത്തില്‍ ശിമയോന്‍ എന്ന് ആദ്യ അധ്യായത്തില്‍ നമ്മള്‍ കാണുന്ന ആള്‍ പത്രോസാകുന്നത് സമാപനഭാഗത്താണ്. ശിമയോന്‍ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ‘ഉറപ്പില്ലാത്തവന്‍’ എന്നാണ്. മണല്‍ പാറയിലൂടെയുളള ഈ യാത്രയില്‍ നമ്മള്‍ ഭാഗ്യത്തിന്റെ വഴികള്‍ വായിക്കുന്നു. ഒരു പ്രഭാതമല്ല, പത്രോസിന്റെ ജന്മത്തിന്റെ പുറകിലുള്ളത്. കയറ്റയിറക്കങ്ങളിലൂടെ, രാപകലുകളുടെ ഒക്കെ സമ്മേളനമാണത്. അയാളെ ഭാഗ്യങ്ങളിലേക്ക് പരുവപ്പെടുത്തിയത് ക്രിസ്തുവിന്റെ സ്‌നേഹക്കളരിയാണ്. നമുക്കും ഈ കളരിയിലേക്ക് പ്രവേശിക്കാം. നീയെന്നെ സ്‌നേഹിക്കുന്നോ എന്ന ഒരു ചോദ്യം മൂന്നുവട്ടം ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ അയാള്‍ ശരീരം വിട്ട് അയാള്‍ ക്രിസ്തുവിലേക്ക് ചാഞ്ഞു, ഭാഗ്യത്തിലേക്ക്.
ക്രിസ്തുസ്‌നേഹത്താല്‍ നാമും നിറഞ്ഞാല്‍ അതൊരു ഭാഗ്യമാണ്. ഇല്ലെങ്കിലോ വി. പൗലോസ് ശ്ലീഹാ പറയുന്നതുപോലെ ചിലമ്പുന്ന ചേങ്ങിലയോ മുഴങ്ങുന്ന കൈത്താളമോ ആയി നമ്മള്‍ അധഃപതിക്കും.

ചേക്കേറാം ഈ ദിവ്യകാരുണ്യമാം ചില്ലയില്‍; വിലസിക്കാം ഈ സ്‌നേഹമാം ആകാശത്തില്‍; ആനന്ദിക്കാം ഈ തുരുഹൃദയ സാന്ത്വനത്തില്‍.

(സമാപന ആശീര്‍വാദത്തിനായി എല്ലാവരും മുട്ടുകുത്തുന്നു).

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്
എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ (3).

ഫാ. ജോമോന്‍ കൊച്ചുകണിയാംപറമ്പില്‍
+91 9447367572

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.