ടൂറിന്‍ ഇറ്റലി – 1453

ഇറ്റലിയിലെ ടൂറിന്‍ എന്ന സ്ഥലം പീഡ്‌മോണ്ടിലെ സൈനികര്‍ വളയുകയും ആ നഗരം മുഴുവന്‍ കൊളളയടിക്കുകയും ചെയ്തു. അതിലൊരു സൈനികന്‍ എക്‌സൈല്‍സ് എന്ന സ്ഥലത്തെ ദേവാലയം കൊള്ളയടിക്കുകയും തനിക്ക് എടുക്കാവുന്നത്രയും വസ്തുക്കള്‍ ചാക്കില്‍ എടുക്കുകയും ചെയ്തു. അയാളെടുത്ത വസ്തുക്കളില്‍ ഒന്ന് വിശുദ്ധ കുര്‍ബാനയോട് കൂടിയ അരുളിക്ക ആയിരുന്നു. അയാള്‍ ആ ചാക്ക് കഴുതയുടെ പുറത്ത് വച്ചു. ചാക്ക് കെട്ട് കഴുതയുടെ പുറത്ത് നിന്ന് വീഴാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ രോഷാകുലനായി കഴുതയെ അടിക്കാന്‍ തുടങ്ങി. ആ സമയത്ത് ഗ്രാമീണര്‍ എല്ലാവരും അയാളുടെ ചുറ്റും കൂടി. അപ്പോള്‍ ചാക്ക് നിലത്തു വീഴുകയും അതിലുണ്ടായിരുന്നതെല്ലാം താഴെ വീഴുകയും ചെയ്തു. അതിലെ അരുളിക്ക എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. പെട്ടെന്ന് അത് ആകാശത്തേയ്ക്ക് പറക്കുകയും തറയില്‍ നിന്നും പത്തടി ഉയരത്തില്‍ വായുവില്‍ നില്‍ക്കുകയും ചെയ്തു. ആ കൂട്ടത്തില്‍ ഉണ്ടായിരുന്നവര്‍ അപ്പോള്‍ത്തന്നെ പോയി മെത്രാനെ വിളിച്ചു കൊണ്ടുവന്നു.

മെത്രാനും ഒരു സംഘം പുരോഹിതരും സംഭവ സ്ഥലത്ത് എത്തിയപ്പോള്‍ അരുളിക്ക തുറക്കപ്പെട്ട് നിലത്തു വീഴുകയും വിശുദ്ധ കുര്‍ബാന നിലത്തു വീഴാതെ അവിടെത്തന്നെ നില്‍ക്കുകയും ചെയ്തു. വിശുദ്ധ കുര്‍ബാനയ്ക്ക് ചുറ്റും പ്രകാശ കിരണങ്ങള്‍ കാണപ്പെടുകയും ചെയ്തു. ഇതു കണ്ട് മെത്രാനും അച്ചന്‍മാരും അവിടെ കൂടിയിരുന്നവരും ലാറ്റിന്‍ ഗീതം പാടാന്‍ തുടങ്ങി. ആ സമയത്ത് വിശുദ്ധ കുര്‍ബാന പതുക്കെ താണുവന്ന് മെത്രാന്റെ കൈകളില്‍ ഇരുന്ന കുസ്‌തോതിയില്‍ വന്നു വീണു. അന്നു മുതല്‍ ഇറ്റലിയുടെയും യൂറോപ്പിന്റെയും പല ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഈ അത്ഭുതം വണങ്ങുവാന്‍ ടൂറിനിലേക്ക് പ്രവഹിക്കാന്‍ തുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.