കോടികളുടെ വിലയുള്ള 94 രൂപാ

ഈ 94 രൂപയ്ക്ക് ഒരുപക്ഷേ കോടികളുടെ വിലയുണ്ട്. ആ കഥ പറയാം. കഴിഞ്ഞ ദിവസം മോഹനന്‍ എന്ന യാചകന്‍, അല്ല ‘മനുഷ്യന്‍’ (യാചകന്‍ എന്ന് ഇനി വിളിച്ചുകൂടാ), ഈരാറ്റുപേട്ട മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍  ആയിരുന്ന ടി. എം. റഷീദിന്റെ വീട്ടു പടിക്കല്‍ എത്തി. റഷീദ്, വീട്ടില്‍ വന്നയാള്‍ക്ക് നേരേ ഒരു 20 രൂപ നോട്ട്‌ നീട്ടി. അത് കണ്ടപ്പോള്‍ അയാള്‍ പറഞ്ഞു, “അല്ല സാര്‍, ഞാന്‍ ഇത് ഇവിടെ ഏല്‍പ്പിക്കാനാണ് വന്നത്. പ്രളയത്തില്‍ കഷ്ടപ്പെടുന്നവര്‍ക്ക് നല്‍കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എങ്ങനെ ഇത് കൊടുക്കണമെന്ന് അറിയില്ല. സാര്‍ ഇത് ഏല്‍പ്പിക്കാമോ?” ശേഷം അയാള്‍ തന്റെ മുഷിഞ്ഞ വസ്ത്രത്തില്‍ നിന്ന് നാണയത്തുട്ടുകള്‍ എടുത്തു. ആ പടിയില്‍ കുത്തിയിരുന്ന് എണ്ണാന്‍ ആരംഭിച്ചു. നോട്ടുകളും ചില്ലറയുമായി 94 രൂപ! നാല് കിലോമീറ്റര്‍ നടന്നു ചെയര്‍മാന്‍റെ വീട് അന്വേഷിച്ചു വന്നതാണ്. പൈസ നല്‍കാന്‍!

മോഹനന്‍ പണ്ട് ഒരു ആനക്കാരന്‍ ആയിരുന്നു . പൂഞ്ഞാര്‍ സ്വദേശി. ഒരു ദിവസം ആനയ്ക്ക് നല്‍കിയ പട്ട കൊണ്ട് കാലില്‍ മുറിവേറ്റതിനാല്‍ ഒരു കാലിന്റെ സ്വാധീനം നഷ്ടപ്പെട്ടു. അങ്ങനെ തെരുവിലേക്ക് ഇറങ്ങേണ്ടി വന്നതാണ്.

ഈ അനുഭവം ഈരാറ്റുപേട്ട മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍  ആയിരുന്ന ടി. എം. റഷീദ് തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു. ആ  കുറിപ്പിന്റെ പൂർണരൂപം ഇതാ:

ഈ തുട്ടുകൾ,,,
മുഖ്യമന്ത്രിയെ
ഏല്പിക്കാൻ
എന്റെ വീടുതേടി
വന്നു,,, അതും 4 കിലോമീറ്റർ
വടിയും കുത്തി നടന്നു,,,
ഈ മനുഷ്യൻ,,
എണ്ണാൻ തുടങ്ങി ,,,,
എന്താ ചെയ്യേണ്ടത്
എന്നു ഒരു എത്തും പിടിയും
കിട്ടിയതെ ഇല്ല ,,,
നമ്മളൊക്കെ എന്തു ,,,
ഇടനെഞ്ചിൽ ഒരു ആന്തൽ
സമ്മാനിച്ച് ,,
പടി ഇറങ്ങി പോയി ,,
ആ പഴയ ആനക്കാരൻ ,,,
94 രൂപ വെച്ചിട്ടുപോയി ,
പൂഞ്ഞാർ കാരൻ മോഹനൻ ചേട്ടൻ
ആന വക്കയ്ക്കു അടിച്ചു
കാൽ തളർത്തി ,,,
ചികിൽസിച്ചു തളർന്നു !!
oh അല്ലാഹ്
ആ കണ്ണുകളിലെ തിളക്കം കണ്ടോ

 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.