പരിശുദ്ധാത്മാവിനോടുള്ള നൊവേന – എട്ടാം ദിവസം

പരിശുദ്ധാരൂപിയെ പിഞ്ചെല്ലണം

‘പരിശുദ്ധാരൂപിയാല്‍ നടത്തപ്പെടുന്നവരാരോ അവര്‍ ദൈവപുത്രരാകുന്നു’ (റോമ 8:14).

പരിശുദ്ധാരൂപിയുടെ നേര്‍ക്ക് നമുക്കുണ്ടായിരിക്കേണ്ട നന്ദിയും നാം അവിടുത്തെ പിഞ്ചെല്ലേണ്ടുന്നതിന്റെ ആവശ്യകതയും എന്തുമാത്രമെന്ന് ചിന്തിക്കുക. പരിശുദ്ധാത്മാവിനെ കൈക്കൊള്ളുവാന്‍ പരിശുദ്ധ കന്യകാമറിയത്തിനും ശ്ലീഹന്മാര്‍ക്കും ഉണ്ടായിരുന്ന ആഗ്രഹവും എരിവും എത്ര വലുതായിരുന്നെന്നും അതിനായി അവര്‍ തങ്ങളെത്തന്നെ എങ്ങനെ ഒരുക്കിയെന്നും ആലോചിച്ച് വലിയ ഉത്സാഹത്തോടെ പന്തക്കുസ്താ ദിവസത്തെ പ്രതീക്ഷിക്കുകയും പരിശുദ്ധാരൂപിയെ പാര്‍ത്തിരിക്കുകയും വേണം.

നമ്മുടെ ഒരുക്കത്തിന് അനുസരണമായിട്ടത്രെ അവിടുന്ന് നമ്മില്‍ എഴുന്നള്ളി തന്റെ ദിവ്യദാനങ്ങള്‍ നമ്മില്‍ വര്‍ഷിക്കുന്നത്. മേലാല്‍ തന്റെ വിശ്വസ്ത ആശ്രിതരായി ജീവിക്കാമെന്നുള്ള ഉറപ്പോടുകൂടി നമ്മെ മുഴുവനായി അങ്ങേയ്ക്ക് പ്രതിഷ്ഠിക്കണം.

ജപം

സൃഷ്ടാവായ പരിശുദ്ധാത്മാവേ, എഴുന്നള്ളി വരിക, അങ്ങേ അടിയാരുടെ ബോധങ്ങളെ സന്ദര്‍ശിക്ക. അങ്ങുന്ന് സൃഷ്ടിച്ച ഹൃദയങ്ങളെ അങ്ങേ ഉന്നതമായ വരപ്രസാദത്താല്‍ പൂരിക്കുക.

അങ്ങുന്ന് ആശ്വാസപ്രദനും ഉന്നതനായ ദൈവത്തിന്റെ ദാനവും ജീവനുള്ള ഉറവയും അഗ്നിയും സ്‌നേഹവും ആത്മികാഭിഷേകവുമാകുന്നു.

അങ്ങ് ഏഴുവിധ ദാനങ്ങളോടു കൂടിയവനും പിതാവിന്റെ വലതുകൈയ്യുടെ വിരലുമാകുന്നു. അങ്ങുന്ന് പിതാവിന്റെ ശരിയായ വാഗ്ദാനവും നാവിന് പ്രസാദവരം നല്‍കുന്നവനുമാകുന്നു.

ഇന്ദ്രിയങ്ങള്‍ക്ക് ജ്ഞാനപ്രകാശം കൊടുത്ത് ഹൃദയങ്ങളില്‍ സ്‌നേഹം ചിന്തി ഞങ്ങളുടെ ശരീരബലഹീനതയെ നിത്യശക്തിയാല്‍ ബലപ്പെടുത്തേണമെ.

ശത്രുവിനെ ദൂരെയകറ്റി സമാധാനം നല്‍കി ഞങ്ങള്‍ക്ക് വഴികാട്ടിയായിരുന്ന് സകല തിന്മയില്‍ നിന്നും ഞങ്ങള്‍ ഒഴിവാന്‍ കൃപ ചെയ്യേണമെ.

അങ്ങുന്ന് വഴിയായി പിതാവനെയും പുത്രനെയും, ഇവരിരുവരുടെയും അരൂപിയായ അങ്ങയെയും അറിഞ്ഞ് എല്ലായ്‌പ്പോഴും വിശ്വസിക്കുന്നതിന് കൃപ ചെയ്യേണമെ.

ബാവായ്ക്കും മരിച്ചവരില്‍ നിന്നുയിര്‍ത്ത പുത്രനും ആശ്വാസപ്രദനാകുന്ന പരിശുദ്ധാത്മാവിനും എന്നേയ്ക്കും സ്തുതിയുണ്ടായിരിക്കട്ടെ. ആമ്മേന്‍.

നേതാവ്: സര്‍വ്വേശ്വരാ, നിന്റെ അരൂപിയെ നീ അയയ്ക്ക. അപ്പോള്‍ സകലവും സൃഷ്ടിക്കപ്പെടും.

സമൂ.: അപ്പോള്‍ ഭൂമിയുടെ മുഖത്തെ നീ പുതുതാക്കും.

പ്രാര്‍ത്ഥിക്കാം

പരിശുദ്ധാത്മാവിന്റെ വെളിവാല്‍ വിശ്വാസകളുടെ ഹൃദയങ്ങളെ പഠിപ്പിച്ച സര്‍വ്വേശ്വരാ! ഈ അരൂപിയുടെ സഹായത്താല്‍ ചൊവ്വുള്ളവയെ ഞങ്ങള്‍ ഗ്രഹിപ്പാനും അങ്ങേ ആശ്വാസത്താല്‍ ഏപ്പോഴും ആനന്ദിപ്പാനും കൃപ ചെയ്യേണമേയെന്ന് ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് നിന്നോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.

1 സ്വര്‍. 1 ന. 7ത്രി.