‘തിരുക്കുടുംബത്തിന്റെ പാത’ പദ്ധതിയുമായി ഈജിപ്ഷ്യന്‍ ഭരണകൂടം

ഹേറോദേസിന്റെ ഭീഷണി മൂലം പലായനം ചെയ്ത തിരുക്കുടുംബം ഈജിപ്തില്‍ എത്തിയപ്പോള്‍ സഞ്ചരിച്ച സ്ഥലങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ച് തയാറാക്കുന്ന പദ്ധതി, ‘തിരുക്കുടുംബത്തിന്റെ പാത’ ഒരുക്കി ഈജിപ്ഷ്യന്‍ ഭരണകൂടം. ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന പാതയില്‍ ദൈവാലയങ്ങളും സ്മാരകങ്ങളും ഉള്‍പ്പെടെയുള്ള 25 സ്ഥലങ്ങളില്‍ ഡെസ്റ്റിനേഷന്‍ പോയിന്റുകള്‍ ക്രമീകരിക്കും. അതിലൊന്നായ, പുരാതന ദൈവാലയം സ്ഥിതിചെയ്യുന്ന സമാനൗദ് സിറ്റിയിലെ ‘പോയിന്റ്’ കഴിഞ്ഞ ദിവസം വിശ്വാസികള്‍ക്കായി സമര്‍പ്പിച്ചു.

സീനായ് തീരം മുതല്‍ അപ്പര്‍ ഈജിപ് തുവരെ നീളുന്ന പാതയ്ക്ക് ഏതാണ്ട് 3,500 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടാകും. ഈജിപ്തിലെ എട്ട് ഗവര്‍ണറേറ്റുകളിലൂടെ കടന്നുപോകുന്ന പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടനപാതയായി ഇത് മാറും. 2020-ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യമെങ്കിലും പലവിധ കാരണങ്ങളാല്‍ അത് സാധ്യമാകാതെ പോകുകയായിരുന്നു. മന്ദഗതിയിലായ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിച്ച പശ്ചാത്തലത്തില്‍, കത്തോലിക്കാ സഭ വി. യൗസേപ്പിതാവിന്റെ വര്‍ഷം ആചരിക്കുന്ന 2021-ല്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.