അനുദിന ജീവിതത്തിന്റെ മാനുഷികമായ തീരുമാനങ്ങളിലും പദ്ധതികളിലും രക്ഷകനായ ക്രിസ്തുവിനെയും ചേര്‍ക്കണമെന്നും അവിടുത്തേയ്ക്ക് സ്ഥാനം കൊടുക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. വി. ജോസഫിനെക്കുറിച്ചുള്ള വചന വിചിന്തനങ്ങള്‍ക്കിടയിലായിരുന്നു പാപ്പ ഇപ്രകാരം പറഞ്ഞത്.
തിരുപ്പിറവിയുടെ പശ്ചാത്തലത്തില്‍ ജോസഫ് ഒരു രണ്ടാം നിലക്കാരനും പരോക്ഷസ്ഥാനക്കാരനുമാണെന്ന് പാപ്പ പറഞ്ഞു. പക്ഷേ, അദ്ദേഹത്തിന്റെ നിലപാടുകളിലും വ്യക്തിത്വത്തിലും ഉദാത്തമായ ക്രിസ്തീയമനോഭാവം കാണാം. ജോസഫ് ഒരിടത്തും പ്രസംഗിക്കുകയോ സംസാരിക്കുക പോലുമോ ചെയ്യുന്നില്ല. എന്നാല്‍, നിശബ്ദനായി ദൈവഹിതം നിറവേറ്റാന്‍ അദ്ദേഹം ശ്രമിക്കുന്നു.
വിവാഹനിശ്ചയം കഴിഞ്ഞ മറിയം, ഗര്‍ഭിണിയാണെന്ന വിവരം അറിയുമ്പോള്‍ വികാരാധീനനാവുകയോ വിദ്വേഷത്തോടെ പ്രവര്‍ത്തിക്കുകയോ ചെയ്യാതെ ജോസഫ്, മൗനമായി തന്റേതായ പരിഹാരം കണ്ടെത്തുന്നു. രഹസ്യമായി മറിയത്തെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്ന വിവരമറിഞ്ഞ് സ്വര്‍ഗ്ഗീയദൂതന്‍ സംസാരിക്കുമ്പോള്‍ ദൈവത്തില്‍ പൂര്‍ണ്ണമായും വിശ്വസിക്കാനും ജോസഫ് തയ്യാറാകുന്നു.
ദൈവത്തിലുള്ള ആ വിശ്വാസമാണ് മാനുഷികമായി ഏറെ പ്രയാസമുള്ളതും മാനുഷികബുദ്ധിക്ക് അഗ്രാഹ്യവുമായ തീരുമാനം അംഗീകരിക്കാന്‍ ജോസഫിനെ പ്രേരിപ്പിച്ചത്. മറിയത്തില്‍ നിന്നു ജനിക്കുന്ന ശിശു ദൈവപുത്രനാണെന്ന് ജോസഫ് വിശ്വസിക്കുന്നു. തുടര്‍ന്ന് ഒരു പിതാവിന്റെ എല്ലാ കര്‍ത്തവ്യങ്ങളും ആ കുഞ്ഞിന് വേണ്ടി ഏറ്റെടുത്തുകൊണ്ട് ഒരു കാവലാളായി ജീവിക്കാന്‍ ജോസഫ് തയ്യാറാകുന്നു. മാനുഷികമായ ചെറിയ ബുദ്ധിക്കും യുക്തിക്കും ഉപരിയായി ദൈവത്തിന്റെ വിസ്മയകരമായ ചെയ്തികളെ ഉള്‍ക്കൊള്ളാനും തുറവി കാണിക്കാനുമാണ് ജോസഫ് നമ്മെ ക്ഷണിക്കുന്നതെന്നും പാപ്പ പറഞ്ഞു.