വി. മെച്ചറ്റില്‍ഡേയിലൂടെ വെളിപ്പെട്ട മൂന്ന് നന്മ നിറഞ്ഞ പ്രാര്‍ത്ഥനയുടെ ശക്തി

പരിശുദ്ധ മറിയത്തോടുള്ള ഭക്തിയുടെ ഭാഗമായി ദിവസവും മൂന്ന് നന്മ നിറഞ്ഞ മറിയമേ… എന്ന പ്രാര്‍ത്ഥന ചൊല്ലുന്ന ഒരു പാരമ്പര്യം നിലവിലുണ്ട്. പതിമൂന്നാം നൂറ്റാണ്ട് മുതലാണ് ഈ പാരമ്പര്യം പ്രാബല്യത്തില്‍ വന്നത്. ജര്‍മ്മന്‍കാരിയായ ബെനഡിക്ടന്‍ കന്യാസ്ത്രീ വി. മെച്ചറ്റില്‍ഡേ ഓഫ് ഹാക്ക്‌ബോണ്‍ ആണ് ഇതിന്റെ തുടക്കക്കാരിയെന്ന് വിശ്വസിക്കപ്പെടുന്നു.

ഒരു ദിവസം മെച്ചറ്റില്‍ഡേ തന്റെ മരണത്തെക്കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു. തന്റെ മരണസമയത്ത് മാതാവിന്റെ സാന്നിധ്യവും സഹായവും ഉണ്ടായിരിക്കണമേയെന്ന് അവള്‍ മാതാവിനോട് പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. ആ സമയം മാതാവിന്റെ സ്വരം അവള്‍ ഇങ്ങനെ കേട്ടു: ‘ഞാന്‍ തീര്‍ച്ചയായും മരണസമയത്ത് നിന്റെ അടുക്കലുണ്ടായിരിക്കും. എന്നാല്‍, നീ നിന്റെ ഭാഗത്തു നിന്നു കൂടി യത്‌നിക്കേണ്ടിയിരിക്കുന്നു. അതിന് നീ ദിവസവും മൂന്ന് നന്മ നിറഞ്ഞ മറിയമേ… എന്ന പ്രാർത്ഥന ചൊല്ലുക. നിന്റെ മരണസമയത്തെ വേദനകളില്‍ നിന്ന് മോചിപ്പിക്കാനും ദൈവികസ്‌നേഹം നിറയ്ക്കാനും ഞാന്‍ നിന്നെ സഹായിക്കും.’

വി. ജെത്രുദ്, വി. അല്‍ഫോന്‍സ് ലിഗോരി, വി. ഡോണ്‍ ബോസ്‌ക്കോ തുടങ്ങിയവരും മൂന്ന് നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയുടെ പ്രചാരകരായിരുന്നു. ആ പ്രാര്‍ത്ഥന ഇപ്രകാരമാണ്…

‘അമ്മേ മാതാവേ, എന്നെ എല്ലാവിധ മാരകപാപങ്ങളില്‍ നിന്നും മോചിപ്പിക്കണമേ. നന്മ നിറഞ്ഞ മറിയമേ, അങ്ങേ പുത്രനില്‍ നിന്ന് ജ്ഞാനം അയച്ചുതരണമേ. നന്മ നിറഞ്ഞ മറിയമേ, പരിശുദ്ധാത്മാവില്‍ നിന്ന് സ്‌നേഹം വാങ്ങിത്തരണമേ. നന്മ നിറഞ്ഞ മറിയമേ, പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.’