സീറോ മലബാര്‍ ദനഹാക്കാലം മൂന്നാം ഞായര്‍ ജനുവരി 17 യോഹ. 1: 29-34 ചൂണ്ടുപലക

സ്‌നാപകയോഹന്നാനെ പല ചിത്രകാരന്മാരും അവതരിപ്പിക്കുന്നത് യേശുവിലേയ്ക്ക് വിരല്‍ ചൂണ്ടിനില്‍ക്കുന്ന രീതിയിലാണ്. “ഇവന്‍ എന്നേക്കാളും വലിയവനാണ്,” “ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന കുഞ്ഞാടാണ് ഇവന്‍” എന്നൊക്കെ പറയുന്ന രീതിയില്‍ മറ്റുള്ളവര്‍ക്ക് യേശുവിനെ ചൂണ്ടിക്കാണിക്കുന്നവനാണ് സ്‌നാപകയോഹന്നാന്‍. നിങ്ങള്‍ എന്നിലേയ്ക്കല്ല വരേണ്ടത്, അവനിലേയ്ക്കാണ് പോകേണ്ടത് എന്ന് ജനത്തിന് മനസിലാക്കിക്കൊടുത്തു അദ്ദേഹം.

നമ്മുടെ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളെ നമ്മിലേയ്ക്കാണോ അതോ യേശുവിലേയ്ക്കാണോ നയിക്കുന്നത്? എല്ലാവരേയും യേശുവിലേയ്ക്ക് നയിക്കുന്ന ചൂണ്ടുപലക മാത്രമാണ് നമ്മള്‍. “അങ്ങില്‍ എത്തുംവരെ എന്റെ ആത്മാവ് അസ്വസ്ഥമാണ്” എന്നതാണ് ഓരോ മനുഷ്യന്റെയും അവസ്ഥ – ഞാന്‍ എന്ന വ്യക്തിയില്‍ എത്തുംവരെയല്ല, ദൈവത്തില്‍ എത്തുംവരെയാണ്. ആയതിനാല്‍ മറ്റുള്ളവരെ നമ്മിലേയ്ക്ക് നയിക്കുന്ന സ്വഭാവം നമുക്കുണ്ടെങ്കില്‍ അത് മാറ്റാം. എല്ലാവരേയും ദൈവത്തില്‍ എത്തിക്കുന്ന വ്യക്തികളായി മാറാം നമുക്ക്. നമ്മള്‍ ചൂണ്ടുപലകകള്‍ മാത്രമാണ്.

ഫാ. ജി. കടൂപ്പാറയില്‍ MCBS