പാവങ്ങളുടെ അമ്മയും ജീവിച്ചിരിക്കേ വിശുദ്ധയെന്ന് അറിയപ്പെടുകയും കത്തോലിക്കാ സഭ വിശുദ്ധ പദവിയിലേയ്ക്കുയര്‍ത്തുകയും ചെയ്ത മദര്‍ തെരേസ നട്ട നന്മമരമാണ് ആകാശപ്പറവകളുടെ കൂട്ടുകാര്‍. ജോര്‍ജ് കുറ്റിക്കലച്ചന്‍ രൂപീകരിച്ച ആകാശപ്പറവകളുടെ ആദ്യ ആശ്രമത്തിന് തൃശൂര്‍ പീച്ചി ചെന്നായ്പ്പാറയില്‍ തിരിതെളിച്ച്, തുടക്കം കുറിച്ചത് വിശുദ്ധ മദര്‍ തെരേസയാണ്. ചെന്നായ്പ്പാറ ദിവ്യഹൃദയ ആശ്രമത്തില്‍ തെളിച്ച തിരിവെട്ടം ഭാരതം മുഴുവന്‍ പ്രകാശമാനമാക്കാന്‍ അധികം താമസം വന്നില്ല. തിരിതെളിച്ച ധന്യ വിശുദ്ധയും തെളിച്ചു നല്‍കിയ തിരി ഏറ്റുവാങ്ങിയ കുറ്റിക്കലച്ചനും ലോകത്തിന്റെ പ്രകാശമായി മാറുന്നതാണ് പിന്നീട് കാണാനായത്.
നിരവധിപേരുടെ നിരുത്സാഹപ്പെടുത്തലുകള്‍ക്കു മുന്നില്‍ പതറാതെയും നിരാശനാകാതെയും മുന്നേറിയതിന്റെ പരിണതഫലമാണ് മദര്‍ തെരേസയെ ചെന്നായ്പ്പാറയില്‍ കൊണ്ടുവരാന്‍ കുറ്റിക്കലച്ചന് കഴിഞ്ഞത്. തൃശൂര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കുണ്ടുകുളത്തിന്റെ ആശീര്‍വാദാനുഗ്രഹങ്ങള്‍ സ്വീകരിച്ച് ഒട്ടും ഹതാശനാകാതെ തന്നെ കൊല്‍ക്കത്തയിലേക്ക് വണ്ടികയറിയ കുറ്റിക്കലച്ചന്റെ മനസ് പൂര്‍ണമായി മന്ത്രിച്ചിരുന്നു; ‘മദര്‍ വരും.’ പ്രതീക്ഷയും പ്രത്യാശയും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഈ വന്ദ്യപുരോഹിതന്റെ പുഞ്ചിരിക്കുന്ന മുഖത്തിനും നിര്‍മല ഹൃദയത്തിനും മുന്നില്‍ ആരും ‘അരുത്’ ‘ഇല്ല’ എന്ന വാക്കുകള്‍ പറഞ്ഞിട്ടില്ല. അതുതന്നെ ഇവിടെയും സംഭവിച്ചു. മദര്‍ തെരേസ കുറ്റിക്കലച്ചന്റെ ക്ഷണം സ്വീകരിച്ചു.
അച്ചന്‍ കൊല്‍ക്കത്തയില്‍ മദറിനെ കാണാനെത്തുമ്പോള്‍ ഒരു സഞ്ചിയും തൂക്കി മദര്‍ പുറത്തേക്കിറങ്ങാനൊരുങ്ങി നില്‍ക്കുകയായിരുന്നു. പക്ഷേ അച്ചനെ കണ്ടമാത്രയില്‍ യാത്രയ്ക്ക് വിരാമമിടുകയും പുറത്തു കിടന്നിരുന്ന ബഞ്ചില്‍ തന്നെ അച്ചനെ ഇരുത്തി മദര്‍ ആഗമനോദ്ദേശ്യം ആരാഞ്ഞു. ഭിക്ഷാടകരായ മക്കളെക്കുറിച്ചും അവരുടെ പുനരധിവാസത്തെക്കുറിച്ചെല്ലാം അച്ചന്‍ മദറിനോട് പങ്കുവച്ചപ്പോള്‍ നിശ്ശബ്ദയായി കേട്ടുകൊണ്ടിരുന്ന മദര്‍ ഒടുവില്‍ ഉച്ചരിച്ചത് ഒരു വാചകം: ”I will come” ഞാന്‍ വരാന്‍ ശ്രമിക്കാമെന്നോ വരാമെന്നോ എന്നല്ല പ്രത്യുത്തരിച്ചത്. ”ഞാന്‍ വരുമെന്ന” തീര്‍ച്ചയാണ് കുറ്റിക്കലച്ചനു നല്‍കിയത്. നിമിഷനേരം കൊണ്ടുതന്നെ കുണ്ടുകുളം പിതാവിനുള്ള മറുപടി കത്തും മദര്‍ തയ്യാറാക്കി കൊടുത്തു.
മാളയുടെ മാണിക്യത്തിന്റെ ഇടപെടല്‍
കുറ്റിക്കലച്ചന്റെ വലിയ ആഗ്രഹം പൂവണിഞ്ഞെങ്കിലും കടമ്പകള്‍ പിന്നെയും ബാക്കി നില്‍ക്കുകയായിരുന്നു. ചെന്നായ്പ്പാറയില്‍ വലിയ കെട്ടിടങ്ങളോ മറ്റനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ നടത്തിയിട്ടില്ല. മാത്രമല്ല ഈ പ്രദേശത്തേക്ക് എത്തിച്ചേരാന്‍ ഒരു റോഡുപോലുമില്ല. ഉരുളന്‍ കല്ലുകള്‍ ചിതറിക്കിടക്കുന്ന സഞ്ചാരയോഗ്യമല്ലാത്ത കുണ്ടും കുഴികളും നിറഞ്ഞ ഒരു വഴി. മദറിനെ എങ്ങിനെ അവിടെ എത്തിക്കും എന്ന ആകുലത അച്ചനെ ഭയചകിതനാക്കിയെങ്കിലും പ്രത്യാശ അച്ചന്‍ കൈവെടിഞ്ഞില്ല. കുണ്ടുകുളം പിതാവിനെ ഇക്കാര്യം അറിയിച്ചപ്പോള്‍ പെട്ടെന്ന് മറുപടിയൊന്നും പിതാവ് അച്ചന് കൊടുത്തില്ല. പക്ഷേ കാര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നീങ്ങിയെന്നതാണ് വിചിത്രം.
കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനും തൃശൂര്‍ മാളയുടെ മാണിക്യവുമായിരുന്ന കെ. കരുണാകരനായിരുന്നു അന്ന് കേരളമുഖ്യമന്ത്രി. ലീഡറും കുണ്ടുകുളം പിതാവുമായുള്ള സൗഹൃദം ദൃഢമായിരുന്നു. ആ സൗഹൃദത്തിന്റെ സ്വാതന്ത്ര്യം പിതാവിന് സമ്മാനിച്ചത് ചെന്നായ്പ്പാറ റോഡ് നിര്‍മ്മാണത്തിന് 33 ലക്ഷം രൂപ ഫണ്ട് അലോട്ട് ചെയ്തുകൊണ്ടായിരുന്നു. ഒല്ലൂര്‍ക്കാരന്‍ പി. പി. ജോര്‍ജും അന്ന് മന്ത്രിയായിരുന്നു. ഇദ്ദേഹത്തെ ലീഡര്‍ മദര്‍ തെരേസായുടെ ആഗമനവും തുടര്‍ന്നുള്ള പരിപാടികളും വിജയിപ്പിക്കാനായി ഒരു മാസത്തേക്ക് തൃശൂര്‍ക്ക് നിയോഗിക്കുകയും ചെയ്തു. ഇതുകൊണ്ടും കാര്യങ്ങള്‍ തീര്‍ന്നില്ല. മദര്‍ തെരേസയെ സംസ്ഥാനത്തിന്റെ അതിഥിയായി ലീഡര്‍ പ്രഖ്യാപിക്കുകയും ചെയ്തു.
കുറ്റിക്കലച്ചന്റെ ആകാശയാത്ര
എല്ലാം ശുഭപര്യാവസാനിയായി എന്നു കരുതിയിരിക്കേയാണ് ഞെട്ടിക്കുന്ന ആ വാര്‍ത്ത കുറ്റിക്കലച്ചന്റെ കാതില്‍ പതിഞ്ഞത്; ‘മദര്‍ തെരേസ വീണ് എല്ലിനു പരിക്കുപറ്റിയിരിക്കുന്നു. യാത്രകളെല്ലാം റദ്ദാക്കിയിരിക്കുന്നു.’ കുണ്ടുകുളം പിതാവ് തൃശൂരില്‍ പത്രസമ്മേളനം വരെ നടത്തിക്കഴിഞ്ഞു. മദര്‍ തെരേസയുടെ ആഗമനമറിയിച്ചുകൊണ്ടുള്ള പ്രചരണങ്ങള്‍ കൊഴുത്തു നില്‍ക്കേയാണ് അപകട വാര്‍ത്തയെത്തുന്നത്. കാര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ആകാശപ്പറവകളുടെ കൂട്ടുകാരന്‍ ആദ്യ ആകാശയാത്രയ്ക്കു ഒരുങ്ങി. ആകാശപ്പറവകളെ കൂട്ടിലാക്കുന്നതിനു മുന്നേ കൂട്ടുകാരന്‍ ആകാശത്തേക്ക് പറന്നു. കുറ്റിക്കലച്ചന്റെ ആദ്യ വിമാനയാത്രയായിരുന്നു കൊല്‍ക്കത്തയിലേക്കുള്ള രണ്ടാം യാത്ര. കുറ്റിക്കലച്ചന്‍ കൊല്‍ക്കത്തയിലെത്തിയപ്പോള്‍ ദൈവം ഒരുക്കിവച്ചിരുന്ന സൗഭാഗ്യങ്ങള്‍ നിരവധിയായിരുന്നു. ആ പ്രഭാതത്തിലെ ബലിയര്‍പ്പണത്തിന് കുറ്റിക്കലച്ചനാണ് കാര്‍മ്മികനായത്. മദര്‍ തെരേസ നമ്രശിരസ്‌ക്കയായി ആ ബലിയില്‍ പങ്കെടുത്ത് അച്ചനില്‍ നിന്നും ദിവ്യകാരുണ്യം സ്വീകരിച്ചു. തുടര്‍ന്ന് മദറിനൊപ്പം പ്രഭാത ഭക്ഷണവും. അപ്പോഴാണ് ഊട്ടുമുറിയിലെ ഭിത്തിയില്‍ രേഖപ്പെടുത്തിയിരുന്ന വാചകം കുറ്റിക്കലച്ചന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ”I will fill the Heaven with Saints” (ഞാന്‍ വിശുദ്ധരെക്കൊണ്ട് സ്വര്‍ഗം നിറക്കും). കുറ്റിക്കലച്ചന്‍ ഇത് മനസില്‍ വായിച്ചശേഷം മദറിനോടു പറഞ്ഞു: ”Mother I want to become a Saint” ഇതു ശ്രവിച്ച മദര്‍ തെരേസ അത്യധികം സന്തോഷവതിയായി. കാരണം, ഒരു വൈദികനില്‍ നിന്ന് ഇത്തരമൊരു പ്രസ്താവന മദര്‍ കേള്‍ക്കുന്നത് ആദ്യമായിട്ടായിരുന്നു.
ചെന്നായ്പ്പാറയിലേക്കുള്ള വരവ് ഉറപ്പാക്കി, മദറിന്റെ ആശീര്‍വാദവും സ്വീകരിച്ചാണ് അന്ന് കുറ്റിക്കലച്ചന്‍ കൊല്‍ക്കത്തയോട് വിടവാങ്ങിയത്. ഒരു പുതിയ, അല്ല ഒരു വിശുദ്ധ സൗഹൃദത്തിന്റെ തുടക്കമായിരുന്നു ആദ്യ ആകാശയാത്രയിലൂടെ ആകാശപ്പറവകളുടെ കൂട്ടുകാരന്‍ സ്വന്തമാക്കിയത്. പിന്നീട് ആര് കേരളത്തില്‍ നിന്ന് മദറിനെ സന്ദര്‍ശിക്കാനെത്തിയാലും ജോര്‍ജ് കുറ്റിക്കലച്ചനെക്കുറിച്ച് അമ്മ ചോദിക്കുമായിരുന്നു. വിശുദ്ധിയുടെ കയ്യൊപ്പു പതിഞ്ഞവരുടെ സൗഹൃദങ്ങള്‍ക്ക് വിരാമമുണ്ടാകില്ലല്ലോ.
2003-ല്‍ മദര്‍ തെരേസായെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന റോമിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ കുറ്റിക്കലച്ചന് അതീവ താല്‍പര്യമുണ്ടായിരുന്നു. പക്ഷേ വിമാനക്കൂലിക്കുളള പണമില്ല. തെരുവുമക്കള്‍ക്കായി ശേഖരിച്ച നാണയ തുട്ടുകളില്‍ കയ്യിട്ടുവാരാന്‍ അച്ചന്‍ ഒരുക്കമല്ലായിരുന്നു. അവരെ വിശന്നിരിക്കാന്‍ അച്ചന്‍ അനുവദിക്കില്ലായിരുന്നു. പക്ഷേ ദൈവകൃപ അച്ചനെ കൈവിട്ടില്ല; ഒപ്പം മദറിന്റെ പ്രാര്‍ത്ഥനയും. ആകസ്മികമായി ന്യൂയോര്‍ക്കിലെ ഒരു പ്രാര്‍ത്ഥനാഗ്രൂപ്പ് അച്ചന്റെ മനസ്സറിഞ്ഞിട്ടെന്നോണം വിമാനക്കൂലിക്കുളള പണം അയച്ചുകൊടുത്തിരിക്കുന്നു. പിന്നെ റോമിലെ ചെലവിന് ആന്റണി കൊല്ലംപറമ്പിലച്ചന്റെ ഔദാര്യം കൂടെ കൂട്ടിനെത്തിയപ്പോള്‍ എല്ലാം മംഗളകരമായി.
ജോസ് ക്ലമന്റ്