ജോസഫ് ചിന്തകൾ 225: ജോസഫ് – വചനം കേട്ട് ഗ്രഹിച്ചവൻ

മത്തായിയുടെ സുവിശേഷം പതിമൂന്നാം അദ്ധ്യായത്തിൽ ഈശോയ്ക്ക് പ്രിയങ്കരമായിരുന്ന വിതക്കാരന്റെ ഉപമ ജനക്കൂട്ടത്തോടു പറയുന്നു (മത്തായി 13:1-9). ദൈവരാജ്യത്തിന്റെ പ്രതിരൂപവും പൊരുളും ഈ ഉപമയിലൂടെ ഈശോ വെളിപ്പെടുത്തുന്നു. പിന്നീട് ഈ ഉപമ വിശദീകരിക്കുമ്പോൾ വചനം കേട്ട് ഗ്രഹിക്കുന്നതിന്റെ ആവശ്യകത ഈശോ പഠിപ്പിക്കുന്നു: “വചനം കേട്ട് ഗ്രഹിക്കുന്നവനാണ്‌, നല്ല നിലത്തു വീണ വിത്ത്‌. അവന് നൂറു മേനിയും അറുപതു മേനിയും മുപ്പതു മേനിയും ഫലം പുറപ്പെടുവിക്കുന്നു” (മത്തായി 13:23).

ദൈവവചനം കേട്ട് ഗ്രഹിച്ച് നൂറുമേനി ഫലം പുറപ്പെടുവിച്ച വ്യക്തിയായിരുന്നു യൗസേപ്പിതാവ്. ദൈവവചനത്തിന് ഭൂമിയിൽ മാംസം ധരിക്കാനായി നല്ല നിലമൊരിക്കിയ കർഷകനായിരുന്നു യൗസേപ്പിതാവ്. ദൈവവചനത്തിന് ആഴത്തിൽ വേരു പാകാൻ എല്ലാ സാഹചര്യങ്ങളും ആ വത്സലപിതാവ് ഒരുക്കി. യൗസേപ്പിതാവ് ദൈവവചനത്തെ കേവലം കേൾവിയിൽ മാത്രം ഒതുക്കിനിർത്തിയില്ല. അവ ജീവിതത്തിലേക്കിറങ്ങി ഫലം പുറപ്പെടുവിക്കാൻ അനുകൂല സാഹചര്യം ഒരുക്കി നൽകി.

ദൈവവചന പ്രഘോഷണവും അതുവഴി സംജാതമാകുന്ന ദൈവരാജ്യ വ്യാപനവും മനുഷ്യന്റെ സഹകരണം ആവശ്യപ്പെടുന്നുണ്ട്. അവ വിജയത്തിലെത്തുന്നതിനായി ദൈവകൃപയോട് നാം തുറവി കാട്ടണം. യൗസേപ്പിന്റെ ജീവിതം ദൈവവചനത്തിൽ ആഴത്തിൽ വേരു പാകിയായിരുന്നു. ഒരു ചെറുവിത്ത് മുളപൊട്ടി, ചെടിയായി വളര്ന്ന് ഭൂമിയില് ഫലമണിയുന്നതുപോലെ, ദൈവവചനം ഗ്രഹിച്ച് ജീവിക്കുന്നവര്ക്ക് അവിടുത്തെ സ്നേഹത്തിന്റെ അത്ഭുതങ്ങള് അനുഭവിക്കാന് ഇടയാകും എന്നു യൗസേപ്പിതാവ് നമ്മെ പഠിപ്പിക്കുന്നു.

നമ്മുടെ കഴിവുകള് നിസ്സാരമെങ്കിലും ദൈവവചനത്തിൽ വിശ്വസിച്ചു മുന്നോട്ടു നീങ്ങിയാല്, പ്രതിസന്ധികളെ മറികടന്ന് അത്ഭുതം പ്രവർത്തിക്കാൻ കഴിയുന്ന സിദ്ധി നാം സ്വയാത്തമാക്കും. അതിന് വചനം ഗ്രഹിച്ചു ജീവിച്ച യൗസേപ്പിതാവ് നമ്മളെ സഹായിക്കട്ടെ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.