ക്രിസ്ത്യാനിയെന്നാല്‍ ഭയപ്പാടോടെ ജീവിക്കേണ്ട അവസ്ഥ; ശ്രീലങ്കന്‍ സംഭവം പഠിപ്പിക്കുന്നത്

ശ്രീലങ്കയിലെ ഭീകരാക്രമണത്തിനു ശേഷം ക്രിസ്ത്യാനിയായി ജീവിക്കുകയെന്നാല്‍ ഭയത്തിന് കാരണമാണെന്ന വിലയിരുത്തലാണ് പൊതുവെ ഉള്ളതെന്ന് ശ്രീലങ്കയിലെ ലേഡി ഓഫ് ലങ്ക വൈസ് പ്രൊവിന്‍സിലെ മിനിസ്റ്റര്‍ പ്രൊവിന്‍ഷ്യലായ ഫാ. മലാക ലിയനാര്‍ഡ് ഫെര്‍ണാണ്ടൊ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ…

ഈസ്റ്റര്‍ ദിനത്തില്‍ ആക്രമണമുണ്ടായ ദേവാലയങ്ങളിലൊന്നായ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിക്കു സമീപമാണ് ഞങ്ങള്‍ താമസിക്കുന്നത്. ഏഴ് മണിക്ക് അടുത്തുള്ള പള്ളിയിലാണ് ഞാന്‍ കുര്‍ബാന ചൊല്ലിയത്. കുര്‍ബാനയ്ക്കു ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് ഈ വാര്‍ത്ത അറിഞ്ഞു.

ഭീകരര്‍ക്കെതിരെ പോരാടുന്നവരാണ് കഴിഞ്ഞ മുപ്പത് വര്‍ഷമായി ശ്രീലങ്കന്‍ ജനത. വളരെ സമാധാനമുള്ള ഒരു രാജ്യമാണിതെന്നാണ് വയ്പ്പ്. എന്നാല്‍, ഇതോടെ ആ വിലയിരുത്തലെല്ലാം അസ്തമിച്ചു. കുട്ടികളും ഇതിന് ഇരകളായി എന്നതാണ് കൂടുതല്‍ വേദനിപ്പിക്കുന്നത്. എന്താണ് സംഭവിക്കുന്നതെന്നു പോലും അവര്‍ക്കറിയില്ലല്ലോ.

ഇങ്ങനെയൊരു സംഭവം സ്വപ്നം പോലും കാണാത്തവരാണ് ഇവിടുള്ളത്. നല്ലൊരു ശതമാനം ക്രൈസ്തവരും ഇപ്പോള്‍ വലിയ ഭയത്തിലാണ് കഴിയുന്നത്. ക്രൈസ്തവരെയാണ് ഭീകരര്‍ ലക്ഷ്യം വച്ചിരിക്കുന്നതെന്ന സൂചനയാണ് അവരെ ഭയപ്പെടുത്തുന്നത്. സമാധനമല്ലാതെ സമാധാനത്തിലേയ്ക്ക് മറ്റൊരു മാര്‍ഗ്ഗമില്ലെന്നതാണ് എനിക്ക് പറയാനുള്ളത്. സ്‌നേഹത്തിലൂടെയേ ആ സമാധാനം നേടാനുമാകൂ. ഫാ. ഫെര്‍ണാണ്ടോ കൂട്ടിച്ചേര്‍ത്തു.