സന്തോഷത്തോടെയും അഭിമാനത്തോടെയും തങ്ങൾ ഏറ്റെടുത്തിരിക്കുന്ന സന്യാസത്തെ അവഹേളിക്കരുതെന്നും തങ്ങളെ അപമാനിക്കരുതെന്നും ആവശ്യപ്പെട്ട് സന്യാസിനികൾ. കണ്ണൂരിൽ നടന്ന പ്രതിഷേധത്തിലാണ് ഈ കാര്യം സന്യാസിനികൾ ആവശ്യപ്പെട്ടത്.
ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചില മാധ്യമങ്ങൾ ക്രൈസ്തവ സന്യസ്തരെ താറടിച്ചു കാണിക്കുവാനും, വളരെ നീചമായ രീതിയിൽ അവഹേളിക്കാനും നടത്തുന്ന ശ്രമങ്ങൾക്കെതിരെ കണ്ണൂരിൽ ക്രൈസ്തവ സന്യസ്തർ നടത്തിയ പ്രതിഷേധ കൂട്ടായ്മയിൽ പ്രസംഗിച്ച ദീനസേവന സഭ മദർ ജനറൽ സി. എമസ്റ്റീന, എഫ്സിസി പ്രൊവിൻഷ്യൽ സുപ്പീരിയർ സി. നോബിൾ മേരി, എംഎസ്എംഐ പ്രൊവിൻഷ്യൽ സുപ്പീരിയർ സി. ടെസിൻ എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്. വേദനയിലും ദുഃഖത്തിലും പുഞ്ചിരിക്കുന്ന മുഖത്തോടെ പ്രേഷിത മേഖലയിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്നവരാണ് ഞങ്ങളെന്ന് സി. എമസ്റ്റീന ഡിഎസ്എസ് പറഞ്ഞു. സംതൃപ്തിയുടെ മുഖമാണ് സന്യാസത്തിന്. ഏതു പ്രതിസന്ധിയിലും പ്രേഷിതപ്രവർത്തനത്തിന് ധൈര്യമുള്ളവരാണ് ഞങ്ങൾ. എത്ര തന്നെ പരിഹസിച്ചാലും ദൈവസ്നേഹത്തില്‍ അധിഷ്ഠിതമായ ഞങ്ങളുടെ സന്യാസത്തെ ദുർബലപ്പെടുത്താനാകില്ലെന്നും സി. എമസ്റ്റീന പറഞ്ഞു.
ഇന്നലെ വൈകുന്നേരമാണ് നൂറുകണക്കിന് സന്യസ്തർ പങ്കെടുത്ത പ്രതിഷേധ കൂട്ടായ്മ കണ്ണൂരിൽ നടന്നത്. ജപമാല കൈയിലെടുത്ത് ഒരു നിമിഷം പ്രാർത്ഥിച്ചതിനു ശേഷം മെഴുകുതിരി കത്തിച്ച് കറുത്ത തുണി ഉപയോഗിച്ച് കണ്ണു കെട്ടിയാണ് പ്രതിഷേധം അറിയിച്ചത്. കണ്ണൂർ, തലശേരി രൂപതകളിലെ ഏതാനും വൈദികരും ഐക്യദാർഢ്യ സന്ദേശം നല്കി.