വയോധികരോട് മാര്‍പാപ്പയ്ക്ക് പറയാനുള്ളത്

വയോധികര്‍ക്കായി ഫ്രാന്‍സിസ് പാപ്പാ അടുത്തിടെ ധാരാളം സന്ദേശങ്ങളും ഉപദേശങ്ങളും കൈമാറുകയുണ്ടായി. മുത്തശ്ശീമുത്തശ്ശന്മാരുടെയും വയോവൃദ്ധരുടെയും ലോകദിനവുമായി ബന്ധപ്പെട്ടാണ് ജീവിതത്തില്‍ ദൈവവുമായുള്ള അടുത്ത ബന്ധത്തിന്റെ ആവശ്യകതയെയും പ്രാധാന്യത്തെയും കുറിച്ച് പാപ്പാ പല കാര്യങ്ങളും അവരോട് പങ്കുവച്ചത്. ജീവിതത്തില്‍ ദൈവികസാന്നിദ്ധ്യമുണ്ടെങ്കില്‍ പ്രായമായവര്‍ക്ക് പോലും പുതിയൊരു തുടക്കത്തിന് സാധ്യതയുണ്ടെന്നതായിരുന്നു അവയില്‍ പ്രധാനപ്പെട്ടത്.

“ജീവിതത്തില്‍ ദൈവികസാന്നിദ്ധ്യമുണ്ടെങ്കില്‍ പ്രായമായവര്‍ക്കു പോലും പുതിയൊരു തുടക്കത്തിന് സാധ്യതയുണ്ട്. ദൈവം കൂടെയുണ്ടെന്ന ധൈര്യം മനുഷ്യരുടെ ഏകാന്തതയില്‍ കൂട്ടാകും. പ്രിയ മുത്തശ്ശി, പ്രിയ മുത്തച്ഛാ, കര്‍ത്താവിന്റെ സാന്നിധ്യം നമുക്കിടയിലെ ഏറ്റവും ദുര്‍ബലരായവര്‍ക്കു പോലും തങ്ങളുടെ സ്വപ്നങ്ങളുടെയും ഓര്‍മ്മകളുടെയും പ്രാര്‍ത്ഥനകളുടെയും പാതയിലൂടെ സഞ്ചരിക്കാന്‍ പുതിയൊരു യാത്രയ്ക്കുള്ള ശക്തി നല്‍കും. ദൈവം എല്ലാ ദിവസവും നിങ്ങളോടൊപ്പമുണ്ട് എന്നറിഞ്ഞു ജീവിക്കുക” – പാപ്പാ പറഞ്ഞു.

മനുഷ്യരുടെ ഏകാന്തതയിലും ദൈവം അവരോടൊപ്പമുണ്ട്. ഏറ്റവും വലിയ അന്ധകാരത്തിന്റെ നിമിഷങ്ങളിലും നമ്മെ ആശ്വസിപ്പിക്കാനും നമ്മോട് ഞാന്‍ എല്ലാ ദിവസവും നിങ്ങളോടൊപ്പമുണ്ട് എന്ന് ആവര്‍ത്തിക്കാനും കര്‍ത്താവ് ദൂതന്മാരെ അയയ്ക്കുന്നത് തുടരുന്നു. കോവിഡ് രോഗകാലം വയോധികരെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ഏകാന്തതയുടെ കാലമാണ്. അതുകൊണ്ടു തന്നെ അവരോടു കൂടുതല്‍ കരുതലോടെ പെരുമാറണം – പാപ്പാ ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.