വ്യക്തിപരമായ നേട്ടങ്ങളിലല്ല പൊതുനന്മയിലാണ് ദൃഷ്ടി ഊന്നേണ്ടത്: നിയമനിര്‍മ്മാതാക്കളോട് മാര്‍പാപ്പ

മാനവാന്തസ്സിന് ഏതൊരു ഭീഷണിയിലും നിന്ന് സംരക്ഷണമരുളാന്‍ നിയമനിര്‍മ്മാതാക്കള്‍ക്ക് നയങ്ങളും ചട്ടങ്ങളും വഴി സാധിക്കുമെന്ന് മാര്‍പാപ്പാ. നിയമനിര്‍മ്മാതാക്കളും രാഷ്ട്രീയ-പൗരനേതാക്കളുമടങ്ങിയ കത്തോലിക്ക നിയമനിര്‍മ്മാതാക്കളുടെ അന്താരാഷ്ട്ര ശൃംഖലയുടെ (International Catholic Legislators Network) വിവിധ രാജ്യക്കാരായ ഇരുനൂറോളം പ്രതിനിധികളുടെ സംഘത്തെ വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ.

നിയമനിര്‍മ്മാതാക്കളുടെയും രാഷ്ട്രീയനേതാക്കളുടെയും പ്രവര്‍ത്തനം പൂര്‍വ്വോപരി ഇപ്പോള്‍ പ്രാധാന്യര്‍ഹിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു. കൊറോണ വൈറസിനെതിരായ പോരാട്ടം എന്നതിലുപരി ഇവിടെ ആവശ്യമായിരിക്കുന്നത് ഈ പ്രതിസന്ധി ഉളവാക്കിയിരിക്കുന്നതും വഷളാക്കിയിരിക്കുന്നതുമായ ദാരിദ്ര്യം, അസമത്വം, വ്യാപകമായ തൊഴിലില്ലായ്മ, വിദ്യഭ്യാസ സൗകര്യങ്ങള്‍ ഇല്ലാതാക്കല്‍ തുടങ്ങിയ പ്രതിസന്ധികളുടെ മൂലകാരണങ്ങളെ നേരിടുകയാണെന്നും പാപ്പാ വ്യക്തമാക്കി.

വ്യക്തിപരമായ നേട്ടങ്ങളിലല്ല പൊതുനന്മയിലായിരിക്കണം ദൃഷ്ടി ഊന്നേണ്ടതെന്നും പാപ്പാ ഓര്‍മ്മപ്പെടുത്തി. അതോടൊപ്പം തന്നെ സാങ്കേതികനേട്ടങ്ങളെ പൊതുന്മയ്ക്കായി ഉപയോഗപ്പടുത്തുക എന്ന ഇന്നിന്റെ വെല്ലുവിളിയെക്കുറിച്ചും പാപ്പാ സൂചിപ്പിക്കുന്നു. ഇതിനര്‍ത്ഥം സാങ്കേതിക പുരോഗതികള്‍ക്ക് കടിഞ്ഞാണിടുകയല്ലെന്നും പാപ്പാ പറയുന്നു. നമ്മെ പരസ്പരം ഏകാന്തതയുടെ തടവറയിലാക്കാതെ സാങ്കേതികവിദ്യ മനുഷ്യന്റെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുന്നതിനും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സ്ഥായിയുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനും ഉത്തരവാദിത്വബോധമുള്ള പൗരന്മാരെ മാത്രമല്ല പൊതുന്മ എന്ന തത്വത്താല്‍ പ്രചോദിതരായ സമര്‍ത്ഥരായ നേതാക്കളെയും ആവശ്യമുണ്ടെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.