ദൈവത്തിന്റെ മനുഷ്യാവതാരം മറ്റുള്ളവരിലെ ക്രിസ്തുസാന്നിധ്യം തിരിച്ചറിയാന്‍ നമ്മെ ക്ഷണിക്കുന്നുവെന്നും ദിവ്യകാരുണ്യത്തിലെ ക്രിസ്തുസാന്നിധ്യത്തിലൂടെ ദൈവത്തിലേക്ക് കൂടുതല്‍ അടുക്കണമെന്നും മാര്‍പാപ്പ പറഞ്ഞു. അപ്പം വര്‍ദ്ധിപ്പിച്ച സംഭവത്തിനു ശേഷം യേശു നടത്തിയ സംഭാഷണഭാഗമാണ് ഞായറാഴ്ചത്തെ ഏഞ്ചലസ് പ്രാര്‍ത്ഥനയ്ക്കിടെ പാപ്പാ ചിന്താവിഷയമാക്കിയത്.
“അപ്പം വര്‍ദ്ധിപ്പിച്ചതിനു ശേഷം യേശു അതിന്റെ അര്‍ത്ഥവും അടയാളവും ശിഷ്യന്മാര്‍ക്ക് മനസിലാക്കി കൊടുക്കുകയുണ്ടായി. യഥാര്‍ത്ഥ അപ്പം സ്വര്‍ഗത്തില്‍ നിന്നു വരുന്നുവെന്നും അത് ജീവന്റെ അപ്പമാണെന്നും അത് തന്റെ ശരീരവും രക്തവുമാണെന്നും യേശു അവരോട് പറഞ്ഞു. ശിഷ്യരില്‍ പലര്‍ക്കും യേശു പറഞ്ഞത് പൂർണ്ണമായും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല” – പാപ്പാ പറഞ്ഞു.
“ഇപ്രകാരമുള്ള ഈശോ മനുഷ്യാതാരം ചെയ്തതാകട്ടെ, നമ്മുടെയെല്ലാം ചുറ്റിലുമുള്ള സഹോദരീസഹോദരന്മാരില്‍ ക്രിസ്തുസന്നിധ്യം തിരിച്ചറിയുന്നതിനു വേണ്ടിയാണ്. എന്നാല്‍ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുന്നിടത്തു മാത്രമല്ല ക്രിസ്തുസാന്നിധ്യമുള്ളതെന്നും നാം മനസിലാക്കണം” – പാപ്പാ കൂട്ടിച്ചേര്‍ത്തു.