യെമനിൽ വർദ്ധിച്ചു വരുന്ന അക്രമം തടയാൻ ആവശ്യപ്പെട്ട് ഫ്രാൻസിസ് പാപ്പാ

യെമനിൽ അക്രമം വർദ്ധിക്കുന്നതു തടയാൻ ആവശ്യപ്പെട്ട് ഫ്രാൻസിസ് പാപ്പാ. ലോക സമാധാന ദിനമായ  ജനുവരി ഒന്നിന് വത്തിക്കാനിൽ നടന്ന ആഞ്ചലൂസ് പ്രാർത്ഥനയുടെ അവസാനമാണ് പാപ്പാ ഇക്കാര്യം ആവശ്യപ്പെട്ടത്. യെമൻ, ഏഡൻ വിമാനത്താവളത്തിൽ അടുത്തിടെ നടന്ന ആക്രമണത്തിൽ 26 പേരാണ് മരണമടഞ്ഞത്. നിരവധി പേർക്ക് പരിക്കു പറ്റി. ഡിസംബർ 30-നായിരുന്നു ഈ ആക്രമണം നടന്നത്. ഈ ആക്രമണത്തിന്റെ ഫലമായിട്ടാണ് ഫ്രാൻസിസ് പാപ്പ യെമനിൽ സമാധാനത്തിനായി ആഹ്വാനം ചെയ്തത്.

“യെമനിൽ അടുത്തിടെ അക്രമങ്ങൾ വർദ്ധിച്ചതിൽ ഞാൻ വേദനയും ഉത്കണ്ഠയും പ്രകടിപ്പിക്കുന്നു. ഇതിനകം നിരപരാധികളായ നിരവധിപേർ ഈ ആക്രമണത്തിന്റെ ഇരകളായി. രക്തസാക്ഷികളായവർക്ക് സമാധാനം തിരികെ ലഭിക്കാൻ സഹായിക്കുന്ന പരിഹാരങ്ങൾ കണ്ടെത്താൻ ആവശ്യമായ ശ്രമങ്ങൾ നടത്തണം” – പാപ്പാ പറഞ്ഞു.

അറേബ്യൻ ഉപദ്വീപിന്റെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന യെമൻ, വർഷങ്ങളായി സങ്കീർണ്ണമായ സംഘട്ടനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അതിൽ യൂണിയനിസ്റ്റുകൾക്കെതിരായ വിഘടനവാദികളും സർക്കാരും (സൗദി അറേബ്യയുടെ സൈനികപിന്തുണയോടെ) ഷിയകളെ പ്രതിനിധീകരിക്കുന്ന ഹൂത്തി വിമതരും തമ്മിലുള്ള യുദ്ധമാണ് കാരണം.

“ഈ ആക്രമണവുമായി ബന്ധപ്പെട്ടുള്ള പ്രധാനപ്പെട്ട ആശങ്ക, പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അവസ്ഥയെക്കുറിച്ചാണ്. സഹോദരന്മാരേ, നമുക്ക് യെമനിലെ കുട്ടികളെക്കുറിച്ച് ചിന്തിക്കാം. അവർക്ക് വിദ്യാഭ്യാസമില്ല, മരുന്നില്ല, ഭക്ഷണമില്ല. നമുക്ക് യെമനുവേണ്ടി പ്രാർത്ഥിക്കാം” – പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.