നിരന്തരം പ്രാര്‍ത്ഥനാവസ്ഥ നിലനിര്‍ത്താന്‍ എങ്ങനെ കഴിയുമെന്ന് വ്യക്തമാക്കി മാര്‍പാപ്പ

നിരന്തരം പ്രാര്‍ത്ഥനാവസ്ഥ നിലനിര്‍ത്താന്‍ എങ്ങനെ സാധിക്കുമെന്ന് വ്യക്തമാക്കി മാര്‍പാപ്പ. പ്രതിവാര കൂടിക്കാഴ്ചയുടെ സമയത്താണ് ജനങ്ങളെ അഭിസംബോധന ചെയ്ത് പാപ്പാ ഇക്കാര്യം പറഞ്ഞത്.

“നിരന്തരം അദ്ധ്വാനിക്കാനും ജാഗ്രത പുലര്‍ത്താനും ഉപവസിക്കാനുമല്ല നമുക്കു ലഭിച്ചിരിക്കുന്ന കല്പന. ഇത് നമ്മോടാവശ്യപ്പെട്ടിട്ടില്ല. പിന്നെയോ, ഇടമുറിയാതെ പ്രാര്‍ത്ഥിക്കാനാണ് നിയമം അനുശാസിക്കുന്നത്. പ്രാര്‍ത്ഥിക്കുന്ന മനസാണ് വേണ്ടത്. ആകയാല്‍ ഒരിക്കലും കുറഞ്ഞുപോകരുതാത്ത ഒരു തീക്ഷ്ണത ക്രിസ്തീയജീവിതത്തിലുണ്ട്. അത് പുരാതനദേവാലായങ്ങളില്‍ സൂക്ഷിച്ചിരുന്ന പവിത്രാഗ്നി പോലെയാണ്. നിരന്തരം കത്തിനില്‍ക്കുന്നതും യാതൊന്നിനും അണയ്ക്കാന്‍ കഴിയാത്തതുമായ ഒരു വിശുദ്ധ അഗ്നി ഉണ്ടായിരിക്കണം. ഇത് എളുപ്പമല്ല. എന്നാല്‍ അത് അങ്ങനെയായിരിക്കണം” – പാപ്പാ പറഞ്ഞു.

‘വി. ജോണ്‍ ക്രിസോസ്റ്റം ഇപ്രകാരം പ്രസംഗിച്ചിരുന്നു: പൊതുസ്ഥലത്തു കൂടെ നടക്കുമ്പോഴോ ഏകാന്തനടത്തത്തിനിടയിലോ പോലും നിരന്തരവും തീക്ഷ്ണവുമായി പ്രാര്‍ത്ഥിക്കാന്‍ സാധിക്കും. നിങ്ങള്‍ കടയില്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുമ്പോഴോ പാചകം ചെയ്യുമ്പോഴോ ഇത് സാധ്യമാണ്. ചെറുപ്രാര്‍ത്ഥനകള്‍: ‘കര്‍ത്താവേ എന്നില്‍ കനിയേണമേ’, ‘കര്‍ത്താവേ എന്നെ സഹായിക്കേണമേ’ തുടങ്ങിയവ” – പാപ്പാ കൂട്ടിച്ചേര്‍ത്തു.

ദൈവത്തോടൊപ്പമായിരിക്കാന്‍ ചിലവിടുന്ന സമയങ്ങള്‍ വിശ്വാസത്തെ പുനരുജ്ജീവിപ്പിക്കുന്നു. ഇത് നമ്മുടെ ജീവിതത്തെ സഹായിക്കുന്നു. വിശ്വാസം പ്രാര്‍ത്ഥനയെ പരിപോഷിപ്പിക്കുന്നു. ദൈവം നമ്മില്‍ നിന്ന് പ്രതീക്ഷിക്കുന്ന ക്രിസ്തീയസ്‌നേഹത്തിന്റെ അഗ്നി വിശ്വാസവും ജീവിതവും പ്രാര്‍ത്ഥനയുമടങ്ങിയ കൂട്ടായ്മയില്‍ സംരക്ഷിക്കപ്പെടുന്നു” – പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.