എത്യോപ്യയിൽ പീഡനം അനുഭവിക്കുന്ന ക്രിസ്ത്യാനികൾക്ക് വേണ്ടി പ്രാർത്ഥന അഭ്യർത്ഥിച്ച്‌ ഫ്രാൻസിസ് പാപ്പ 

എത്യോപ്യയിൽ പീഡനം അനുഭവിക്കുന്ന ഓർത്തഡോക്സ് ക്രിസ്ത്യാനികൾക്ക് വേണ്ടി ഫ്രാൻസിസ് പാപ്പ പ്രാർത്ഥനാ സഹായം അഭ്യർത്ഥിച്ചു. എത്യോപ്യയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെടുകയും 400 ഓളം പേര് അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഈ ഒരു   സാഹചര്യത്തിലാണ് വത്തിക്കാനിൽ ത്രികാലജപ പ്രാർത്ഥനാവേളയിൽ പാപ്പ പ്രാർത്ഥന യാചിച്ചത്.

ഓർത്തഡോക്സ് ക്രിസ്ത്യൻ സമൂഹത്തെ കേന്ദ്രീകരിച്ചാണ് എത്യോപ്യയിൽ ആക്രമണങ്ങൾ അരങ്ങേറുന്നത്. എത്യോപ്യൻ ഓർത്തഡോക്സ് സഭാ തലവൻ അബുനെ മത്തിയാസിനോടും പാപ്പാ പ്രാർത്ഥന അറിയിച്ചു. “ഈ സമൂഹത്തിൽ പീഡനമനുഭവിക്കുന്ന എല്ലാവർക്കും പ്രാർത്ഥനകൾ അറിയിക്കുന്നു. പ്രിയപ്പെട്ട സഹോദരാ, ഞാൻ നിങ്ങളുടെ ഒപ്പം പ്രാർത്ഥനയിൽ കൂടെയുണ്ട്.” പാപ്പ പറഞ്ഞു.

ഒക്ടോബർ മാസത്തിൽ ആരംഭിച്ച ആക്രമണങ്ങളിൽ നിരവധിപ്പേർ കൊല്ലപ്പെട്ടു. മാറ്റമില്ലാതെ തുടരുന്ന ആക്രമണത്തെ ഓർത്തഡോക്സ് സഭാ നേതൃത്വം വളരെ ആശങ്കയോടെയാണ് കാണുന്നത്. എത്യോപ്യൻ ഓർത്തഡോക്സ് സഭാ തലവൻ അബുനെ മത്തിയാസ് ജനങ്ങളോട് സമാധാനത്തിന്റെ വഴികളിലേക്ക് തിരിയണമെന്ന് ആഹ്വാനം ചെയ്തു. “പ്രിയപ്പെട്ടവരെ, ഞാൻ കുരിശാണ് കരങ്ങളിൽ എടുക്കുന്നത്, തോക്കല്ല. പീഡനമനുഭവിക്കുന്ന ഓരോരുത്തർക്കും വേണ്ടി ഞാൻ കണ്ണീരോടെ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഞാൻ ഗവൺമെന്റിനോട് യാചിക്കുകയാണ്, അക്രമണങ്ങൾ നിർത്തുക, കാരണം അവ ഒരു പരിഹാര മാർഗമേയല്ല.”