കൊൽക്കത്തയിലെ തെരുവിന്റെ മക്കൾക്കായി പുതിയ ഭവനം തുറന്ന് സി. ലൂസി കുര്യൻ

“ജാതിമത വ്യത്യാസമില്ലാതെ മറ്റുള്ളവരെ പരിപാലിക്കുക, സഹായിക്കുക, സേവിക്കുക എന്നിവയാണ് മനുഷ്യരോടുള്ള ദൈവസ്നേഹം പ്രകടിപ്പിക്കാനുള്ള മാർഗ്ഗം” – സി. ലൂസി കുര്യന്റെ വാക്കുകളാണ് ഇത്. കൽക്കട്ടയിലെ തെരുവിൽ കഴിയുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി പുതിയ ഭവനം ആരംഭിച്ചിരിക്കുകയാണ് സി. ലൂസി കുര്യൻ നേതൃത്വം നൽകുന്ന ‘മഹർ’ എന്ന ജീവകാരുണ്യ സംഘടന.

കഴിഞ്ഞ 35 വർഷമായി സി. ലൂസി സ്ത്രീകളുടെയും കുട്ടികളുടെയും ഇടയിൽ നിസ്തുല്യസേവനം കാഴ്ച വയ്ക്കുകയാണ്. പുതിയതായി ആരംഭിച്ച ഭവനം, മഹറിന്റെ കീഴിൽ തുടങ്ങുന്ന അൻപതാമത്തെ ഭവനമാണ്. മറ്റു ഭവനങ്ങൾ കേരളം, മഹാരാഷ്ട്ര, ജാർഖണ്ഡ്, വെസ്റ്റ് ബംഗാൾ തുടങ്ങിയ സ്ഥലങ്ങളിലായിട്ടാണ് സ്ഥിതി ചെയ്യുന്നത്. “ഞങ്ങളുടെ പുതിയ കേന്ദ്രം കൊൽക്കത്തയിൽ തുറക്കാനുള്ള അനുഗ്രഹം ദൈവം നൽകി. എന്റെ ചെറുപ്പത്തിൽ പാവങ്ങളോട് ആഭിമുഖ്യം വളർത്തുന്നതിൽ പ്രചോദനമായ വി. മദർ തെരേസയുടെ പ്രവർത്തനസ്ഥലത്തു തന്നെ ഒരു സ്ഥാപനം തുടങ്ങുവാൻ കഴിഞ്ഞതിൽ ദൈവത്തിന് നന്ദി പറയുന്നു” – സിസ്റ്റർ വെളിപ്പെടുത്തി.

സിസ്റ്ററിന്റെ യൗവനകാലത്ത് ഇവർ രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ബോംബെയിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഭാവനങ്ങളിൽ സന്നദ്ധപ്രവർത്തകയായി ജോലി ചെയ്തിരുന്നു. അവിടുത്തെ സന്നദ്ധപ്രവർത്തനമാണ് സി. ലൂസിയെ, തെരുവിലെ സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതത്തിലേയ്ക്ക് ശ്രദ്ധ തിരിക്കുന്നതിനു കാരണമായി മാറിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.