മേൽക്കൂര പറന്നതിന് രണ്ട് വ്യാഖ്യാനങ്ങൾ

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

രണ്ടു സന്യാസിമാർ പ്രാർത്ഥനയിലായിരുന്നു. അപ്പോഴാണ് ശക്തമായ കാറ്റ് വീശി ആശ്രമത്തിന്റെ ദുർബലമായ മേൽക്കൂര പറത്തിക്കളഞ്ഞത്. സന്യാസിമാരിൽ ഒരുവൻ പറഞ്ഞു: “ഇനിയെന്തിന് പ്രാർത്ഥിക്കണം. ഭക്തരുടെ പ്രാർത്ഥന കേൾക്കാത്ത ദൈവമാണോ നമ്മുടേത്?”

ഇതു കേട്ട മറ്റയാൾ ഇങ്ങനെ പ്രതികരിച്ചു: “നീ എന്ത് മണ്ടത്തരമാണ് പറയുന്നത്? ശക്തമായ കാറ്റ് വീശിയിട്ടും ഒരു മരം പോലും നമ്മുടെ വീടിനു മുകളിൽ വീണില്ലല്ലോ? മേൽക്കൂരയ്ക്ക് ഉറപ്പില്ലാത്തതിനാൽ അത് നമുക്ക് നഷ്ടമായി. നമ്മുടെ ജീവൻ രക്ഷിച്ച ദൈവത്തെ സ്തുതിക്കുകയല്ലേ വേണ്ടത്?”

ഒരേ സഹനത്തിലൂടെ കടന്നുപോയ രണ്ടു പേരുടെ പ്രതികരണങ്ങൾ എത്ര വ്യത്യസ്തമാണ്! ചില പ്രതിസന്ധിഘട്ടങ്ങളിലും രോഗപീഡകളിലുമാണോ ദൈവവുമായുള്ള ബന്ധത്തിന്റെ ആഴം അളക്കപ്പെടുന്നത്. സന്തോഷത്തിലും സമൃദ്ധിയിലും ദൈവം നല്ലവനെന്നു പറയുകയും ജീവിതസഹനങ്ങളിൽ അവിടുത്തെ നിഷേധിക്കുകയും ചെയ്യുന്നത് യഥാർത്ഥ ആത്മീയതയുടെ ലക്ഷണമല്ല. “സ്വന്തം കുരിശെടുത്ത്‌ എന്നെ അനുഗമിക്കാത്തവന് എനിക്ക് യോഗ്യനല്ല” (മത്തായി 10:38) എന്ന ക്രിസ്തുമൊഴികൾ ഇവിടെ അർത്ഥവത്താണ്.

ഒരു വ്യക്തി ജീവിതകുരിശുകളെ എങ്ങനെ നോക്കിക്കാണുന്നു എന്നതിലാണ് ആ വ്യക്തിയുടെ ആദ്ധ്യാത്മികതയുടെ ആഴമെന്ന് മറക്കാതിരിക്കാം. സമൃദ്ധിയിൽ മതിമറന്ന് ആനന്ദിക്കാതിരിക്കാനും ദാരിദ്ര്യത്തിൽ അതിരുകടന്ന് ദുഃഖിക്കാതിരിക്കാനും നമുക്ക് കഴിയട്ടെ!

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.