മഹാമാരിയുടെ കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍! സമര്‍പ്പിതര്‍ക്ക് വത്തിക്കാന്‍ പ്രതിനിധിയുടെ കത്ത്

ലോകത്തിന്റെ വിവിധ കോണുകളില്‍ കൊറോണ പിടിമുറുക്കിക്കഴിഞ്ഞ സാഹചര്യത്തില്‍ ലോകമെങ്ങുമുള്ള വിശ്വാസികളോടൊപ്പം മെത്രാന്മാരും വൈദികരും സന്യസ്തരും തങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കണമെന്നും കൂടുതല്‍ തീക്ഷ്ണതയോടെ പ്രാര്‍ത്ഥിക്കണമെന്നും ഓര്‍മ്മിപ്പിച്ച് സമര്‍പ്പിതര്‍ക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ബ്രാസ് ഡെ അവിസിന്റെ ഇത് സംബന്ധിച്ചു സമര്‍പ്പിത സേവനം ചെയ്യുന്നവര്‍ക്കും സന്യസ്തര്‍ക്കും അദ്ദേഹം കത്തയച്ചു.

വിശുദ്ധ കുര്‍ബാനയില്‍ സഹായിക്കുവാന്‍ കഴിയാത്തവര്‍ തങ്ങളുടെ ത്യാഗത്തെ സന്തോഷപൂര്‍വ്വം ദൈവത്തിനു സമര്‍പ്പിക്കണം. അതേസമയം, സഹായിക്കുവാന്‍ കഴിയുന്നവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് വിശ്വാസി സമൂഹത്തോടുള്ള തങ്ങളുടെ അടുപ്പവും ഉത്തരവാദിത്വവും പ്രകടിപ്പിക്കണം. ഈ സാഹചര്യത്തെ മറികടക്കുവാന്‍ വേണ്ടി പോരാടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ആരോഗ്യരംഗത്ത് ജോലി ചെയ്യുന്നവര്‍ക്കും സന്നദ്ധസേവകര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്.

എന്നാല്‍, ഈ വര്‍ഷം നമുക്ക് കൂടുതല്‍ തീക്ഷ്ണതയോടെയും ഊര്‍ജ്ജത്തോടെയും പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു. സാങ്കേതികത ഒട്ടേറെ പുരോഗമിച്ച ഈ ആധുനിക കാലത്തും ഇത്തരമൊരു മഹാമാരിയെ തുരത്തുവാന്‍ നമ്മുടെ പക്കലുള്ള ആയുധങ്ങള്‍ നമ്മുടെ പൂര്‍വ്വപിതാക്കന്‍മാര്‍ മുമ്പ് ഉപയോഗിച്ചിട്ടുള്ള പ്രാര്‍ത്ഥന, ഉപവാസം, അനുതാപം, കാരുണ്യം എന്നിവയാണെന്ന വസ്തുത ഓര്‍ക്കണം. അധികം താമസിയാതെ തന്നെ ദൈവത്തിന്റെ അനന്തമായ കാരുണ്യം നമ്മളില്‍ പതിക്കുമെന്നും മാരകമായ ഈ പ്രഹരത്തെ ലോകത്തു നിന്നും പുറത്താക്കുവാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.