ലത്തീൻ ജനുവരി 22 മർക്കോ 2:23-28 മതാത്മക അടിമത്വം

അവന്‍ അവരോട് പറഞ്ഞു: “സാബത്ത്‌ മനുഷ്യനു വേണ്ടിയാണ്‌; മനുഷ്യന്‍ സാബത്തിനു വേണ്ടിയല്ല” (മര്‍ക്കോ. 2:27).

മനുഷ്യമഹത്വം നിർവചിക്കുന്ന അടിസ്ഥാനങ്ങളിൽ ഒന്നായ സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുന്നതോ നിഷേധിക്കപ്പെടുന്നതോ ആയ അവസ്ഥയെ അടിമത്വം എന്ന് വിളിക്കാം. ഒരാൾ മറ്റൊരാളുടെ വസ്തുവിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ അടിമയാകാം. ഉദാഹരണത്തിന് മനുഷ്യക്കടത്ത്, നിർബന്ധിതജോലി തുടങ്ങിയവ വ്യക്ത്യാധിഷ്ഠിത അടിമത്വത്തിന്റെ ഉദാഹരണങ്ങളാണ്. മദ്യം, ലഹരിവസ്തുക്കള്‍, ആർഭാടവസ്തുക്കള്‍ ഇവയോടുള്ള അനിയന്ത്രിതമായ താൽപര്യം വസ്തുക്കളോടുള്ള അടിമത്വവും മനുഷ്യനെക്കാൾ അധികമായി മതത്തെ പ്രതിഷ്ഠിക്കുന്ന മതമൗലിക വാദം പ്രത്യയശാസ്ത്രത്തോടുള്ള അടിമത്വത്തിന്‍റെയും ഉദാഹരണങ്ങളാണ്.

മതാത്മകജീവിതത്തിന് മനുഷ്യത്വത്തിന്റെ മുഖം നഷ്ടപ്പെട്ട് ഒരു ഭ്രാന്തായി മാറുമ്പോൾ അതിനെ മതാത്മക-അടിമത്വം (Religious Slavery) എന്നു വിളിക്കാം. മനുഷ്യനെക്കാൾ അധികമായി മതാത്മകനിയമങ്ങളുടെ അക്ഷരങ്ങൾക്ക് പ്രാധാന്യം കൊടുത്തപ്പോഴാണ് ഫരിസേയജീവിതശൈലി, നിയമങ്ങളോടുള്ള ഒരു അടിമത്വമായി മാറിയത്. ബോധ്യങ്ങളെക്കാൾ ഉപരിയായി അന്ധവിശ്വാസങ്ങളും ദൈവസ്നേഹത്തെക്കാൾ ഉപരിയായി ദൈവികപ്രതികാരചിന്തയും മനസ്സിൽ ഉടലെടുക്കുമ്പോഴാണ് മതാത്മകഅടിമത്വം രൂപമെടുക്കുന്നത്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.