അസംഘടിത തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനും അവർക്ക് നീതി ഉറപ്പാക്കി കൊടുക്കുന്നതിനും കേന്ദ്ര ട്രേഡ് യൂണിയനുകൾ വേണ്ടത്ര പരിഗണന നൽകണമെന്ന് കേരളത്തിലെ കത്തോലിക്ക മെത്രാൻ സമിതിയുടെ ലേബർ കമ്മീഷൻ ആവശ്യപ്പെട്ടു. കക്ഷിരാഷ്ട്രീയ താല്പര്യങ്ങൾ മാറ്റിവച്ചു തൊഴിലാളികളുടെയും രാജ്യത്തിന്റെയും താല്പര്യങ്ങൾ സംരക്ഷിക്കാൻ ട്രേഡ് യൂണിയനുകൾ ഐക്യത്തോടെ മുന്നോട്ടുവരണമെന്നും മെയ് ദിനത്തോടനുബന്ധിച്ചു കമ്മീഷൻ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.
വളർച്ചയുടെ ചുരുക്കം ചില പച്ചത്തുരുത്തുകളുടെ സമീപത്ത് ബഹുഭൂരിപക്ഷവും ദാരിദ്ര്യത്തിന്റെ നിലയില്ലാക്കയങ്ങളിലാണു കഴിയുന്നത്. രാജ്യത്ത് ആനുപാതിക ദാരിദ്ര്യവും തൊഴിലില്ലായ്മയും വർദ്ധിച്ചുവരുന്നതായാണു വിവിധ സ്ഥിതിവിവര കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രകൃതിദുരന്തങ്ങൾ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർത്തിരിക്കുകയാണ്.
ഇന്ത്യയിലെ തൊഴിൽശക്തിയിൽ 93 ശതമാനം പേരും അസംഘടിത തൊഴിലാളികളാണ്. നിയമ പരിരക്ഷ, തൊഴിൽ സംരക്ഷണം, സാമൂഹിക സുരക്ഷ എന്നിവ ലഭിക്കാത്ത തൊഴിലാളികളെയാണ് അസംഘടിത തൊഴിലാളികൾ എന്നു വിളിക്കുന്നത്.
കത്തോലിക്ക സഭാസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നിയമാനുസൃതമുള്ള സേവന-വേതന വ്യവസ്ഥകളും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നുണ്ടെന്നു സ്ഥാപനാധികാരികൾ ഉറപ്പാക്കണം. കേരളത്തിലെ സഭാസ്ഥാപനങ്ങളിലെ ജീവനക്കാരുടെ സേവന -വേതന വ്യവസ്ഥകൾ ക്രമപ്പെടുത്തുന്നതിനായി കെസിബിസി രൂപപ്പെടുത്തിയിട്ടുള്ള പീപ്പിൾ മാനേജ്മെന്റ് പോളിസി (മനുഷ്യവിഭവ നയം) കേരളത്തിലെ എല്ലാ രൂപതകളും സന്യാസ സമൂഹങ്ങളും തങ്ങളുടെ നേതൃത്വത്തിലുള്ള വിവിധ സ്ഥാപനങ്ങളിൽ സമയബന്ധിതമായി നടപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.
തൊഴിലാളികളെ ചൂഷണം ചെയ്യുന്നതും അവർക്കു പെൻഷൻ ഉൾപ്പെടെയുള്ള സാമൂഹിക സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്യണമെന്നു കമ്മീഷൻ ഭാരവാഹികളായ മെത്രാന്മാർ അവശ്യപ്പെട്ടു. സമകാലിക സാമൂഹിക സാഹചര്യത്തിൽ തൊഴിലാളീ ശുശ്രൂഷയ്ക്കു വലിയ പ്രാധാന്യമുണ്ടെന്നും കെസിബിസി ലേബർ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. അലക്സ് വടക്കുംതല വൈസ് ചെയർമാന്മാരായ ബിഷപ് മാർ ജോസ് പുത്തൻവീട്ടിൽ, ബിഷപ് തോമസ് മാർ യൗസേബിയൂസ് എന്നിവർ ചേർന്നു തയാറാക്കിയ സർക്കുലറിൽ ഓർമ്മിപ്പിക്കുന്നു.