ചാട്ടവാറെടുത്ത ക്രിസ്തു ക്രൈസ്തവ-അസഹിഷ്ണുതയ്ക്ക് ന്യായീകരണമാകുമോ?

Noble Thomas Parackal

എക്കാലത്തുമെന്നതുപോലെ ഈ നൂറ്റാണ്ടിലും ലോകമെന്പാടും ഈശോയുടെ തിരുസ്സഭ പീഡാസഹനങ്ങളിലൂടെ കടന്നുപോകുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. വര്‍ഗ്ഗീയവും മതപരവും തത്വശാസ്ത്ര- നിരീശ്വരവാദപരവുമൊക്കെയായ നിരവധി ശക്തികള്‍ ക്രൈസ്തവരുടെ വിശ്വാസത്തിനും കൂട്ടായ്മാജീവിതത്തിനും തുരങ്കം വെക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. കേരളസഭ നാളിതുവരെ മതമര്‍ദ്ദനങ്ങളനുഭവിച്ചിട്ടില്ലാത്തതിനാലും സഹനത്തിന്‍റെ തീയിലൂടെ കാലുപൊള്ളി നടന്നിട്ടില്ലാത്തതിനാലും ഈശോയില്‍ നിന്നും അപ്പസ്തോലികസഭയില്‍ നിന്നും സഹനജീവിതത്തിന്‍റെ ആദിമനൂറ്റാണ്ടുകളില്‍ നിന്നും വളരെ വളരെ അകലെ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ പ്രതിസന്ധികള്‍ നേരിടുന്പോള്‍ സ്വീകരിക്കുന്ന നിലപാടുകളും പ്രതികരിക്കുന്ന ശൈലികളും അത്രമാത്രം ക്രിസ്തീയമല്ല എന്നത് ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. കേരളസഭയുടെ ഔദ്യോഗികനിലപാടുകള്‍ മൂല്യങ്ങള്‍ ജീവിക്കാനും ഉയര്‍ത്തിപ്പിടിക്കാനും ശ്രമിക്കുന്പോള്‍ അത്തരം സമീപനങ്ങളെ തള്ളിക്കളഞ്ഞ് സ്വയം വ്യാഖ്യാനങ്ങള്‍ സൃഷ്ടിച്ച് ക്രൈസ്തവവിശ്വാസത്തെ അസഹിഷ്ണുതയുടെ വികാരവിക്ഷോഭത്തിലേക്ക് തള്ളിവിടുന്ന സംഘടിതവും അതേസമയം ആദര്‍ശരഹിതവുമായ മുന്നേറ്റങ്ങള്‍ തിരുസ്സഭയുടെ സൗന്ദര്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.

ആര്‍.എസ്.എസ്., സംഘപരിവാര്‍ തത്വദീക്ഷകളോട് സൗഹൃദം പുലര്‍ത്തുന്ന ക്രൈസ്തവനാമത്തിലുള്ള സംഘടനകളും ഇസ്ലാം മതത്തോട് നിരന്തരമായി സംഘര്‍ഷത്തിലേര്‍പ്പെടുന്ന സംഘങ്ങളും (ചില കത്തോലിക്കാവൈദികര്‍ പോലും ഇവരെ പിന്തുണക്കുന്നു എന്നത് ഖേദകരമാണ്) സ്വയം വിശ്വാസസംരക്ഷകര്‍ എന്നവകാശപ്പെടുന്നവരും മേല്പറഞ്ഞ സമീപനങ്ങളെയും മനോഭാവങ്ങളെയും വളര്‍ത്തിയെടുക്കുന്നവരും വ്യാപിപ്പിക്കുന്നവരുമാണ്. ഇതരമതങ്ങളുടെ സംഘടിതസ്വഭാവങ്ങള്‍ അവരുടെ വിശ്വാസസംരക്ഷണത്തിനായി അവലംബിക്കുന്ന അക്രമത്തിലധിഷ്ഠിതമായ രീതിശാസ്ത്രം ക്രൈസ്തവര്‍ക്കും ഉണ്ടാകണമെന്ന് ഒളിഞ്ഞും തെളിഞ്ഞും ഇവര്‍ വാദിക്കുന്നു.

ജറുസലം ദേവാലയത്തില്‍ ചാട്ടയെടുത്ത ഈശോയെയാണ് ഇവരെല്ലാം കൂട്ടുപിടിക്കുന്നത്. തന്‍റെ ജീവിതകാലത്ത് ഈശോ നല്കിയ എല്ലാ പ്രബോധനങ്ങളെയും അതിന്‍റെയെല്ലാം സാക്ഷാത്കാരമായ കുരിശുമരണത്തെയും ബോധപൂര്‍വ്വം വിസ്മമരിച്ച് ജറുസലേം ദേവാലയം ശുദ്ധീകരിച്ച വേളയില്‍ അവിടുന്ന് ചാട്ടയെടുത്ത സംഭവത്തെ വളച്ചൊടിച്ച് തങ്ങളുടെ നിലപാടുകളെ ന്യായീകരിക്കാനാകും വിധം വ്യാഖ്യാനിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു. ജറസലേം ദേവാലയം ശുദ്ധീകരിക്കാന്‍ ചാട്ടയെടുത്ത ഈശോയെ മനസ്സിലാക്കുന്നതില്‍, അല്ലെങ്കില്‍ ആ വിശുദ്ധഗ്രന്ഥഭാഗത്തെ ധ്യാനപൂര്‍വ്വം വിലയിരുത്തുന്നതില്‍ ഇക്കൂട്ടര്‍ കാണിക്കുന്ന വൈമനസ്യമാണ് വികലമായ ഈ വ്യാഖ്യാനത്തിന്‍റെ അടിസ്ഥാനം. ജറുസലേം ദേവാലയത്തിലെ ചാട്ടയെടുത്ത ഈശോയെ ക്രിസ്തീയചൈതന്യത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കാം.

ദേവാലയം

ജറുസലേം ദേവാലയം ശുദ്ധീകരിക്കുന്ന ഈശോയെ മനസ്സിലാക്കണമെങ്കില്‍ പുതിയനിയമകാഴ്ചപ്പാടില്‍ ദേവാലയം എന്നാല്‍ എ6ന്താണെന്ന് തിരിച്ചറിയണം. താത്കാലികമായ പാപപ്പരിഹാരബലികളര്‍പ്പിക്കപ്പെട്ടിരുന്ന ജറുസലേം ദേവാലയത്തെ പുതിയനിയമത്തില്‍ ഈശോ മാറ്റിസ്ഥാപിക്കുന്നുണ്ട്. കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ തകര്‍ക്കപ്പെടാനിരിക്കുന്ന ദേവാലയത്തെക്കുറിച്ച് ഖേദമൊന്നുമില്ലാതെ പ്രവചിക്കുന്ന ഈശോയെ നാം കാണുന്നത്, കരങ്ങളാല്‍ നിര്‍മ്മിതമല്ലാതെ ദേവാലയത്തെക്കുറിച്ചാണ് അവിടുന്ന് ഉത്കണ്ഠപ്പെട്ടിരുന്നത് എന്നതിനാലാണ്. എന്താണ് ആ ദേവാലയം . . .

“നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്‍റെ ആലയമാണ് നിങ്ങളുടെ ശരീരമെന്ന് നിങ്ങള്‍ക്കറിഞ്ഞുകൂടെ” (1 കോറി. 6,19). “നിങ്ങള്‍ ദൈവത്തിന്‍റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ക്കറിഞ്ഞുകൂടെ” (1 കോറി. 3,16). “ദൈവത്തിന്‍റെ ആലയം പരിശുദ്ധമാണ്. ആ ആലയം നിങ്ങള്‍ തന്നെ” (1 കോറി. 3,17b). “നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്‍റെ ആലയമാണ്” (2 കോറി. 6,16b). “ക്രിസ്തുവില്‍ ഭവനമൊന്നാകെ സമന്വയിക്കപ്പെട്ടിരിക്കുന്നു. കര്‍ത്താവില്‍ പരിശുദ്ധമായ ആലയമായി അത് വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവില്‍ ദൈവത്തിന്‍റെ വാസസ്ഥലമായി നിങ്ങളും അവനില്‍ പണിയപ്പെട്ടുകൊണ്ടിരിക്കുന്നു” (എഫേ. 2,21-22). “നിങ്ങള്‍ സജീവശിലകള്‍ കൊണ്ടുള്ള ഒരു ആത്മീയഭവനമായി പടുത്തുയര്‍ത്തപ്പെടട്ടെ. യേശുക്രിസ്തുവഴി ദൈവത്തിന് സ്വീകാര്യമായ ബലികളര്‍പ്പിക്കുന്നതിന് വിശുദ്ധമായ ഒരു പുരോഹിതജനമാവുകയും ചെയ്യട്ടെ” (1 പത്രോ. 2,5).

പുതിയനിയമത്തിലെ ദൈവാലയത്തെ ദൈവജനത്തോടും നമ്മുടെ ശരീരത്തോടും ബന്ധപ്പെടുത്തി വേണം മനസ്സിലാക്കുവാന്‍. ദൈവാലയശുദ്ധീകരണത്തിനായി ചാട്ടയെടുക്കുന്ന ഈശോ ആത്യന്തികമായി നമ്മളാകുന്ന ദൈവാലയത്തിന്‍റെ ശുദ്ധീകരണത്തെയാണ് ലക്ഷ്യംവക്കുന്നത്. ദൈവത്തിന്‍റെ ആലയമാകുന്ന ശരീരത്തില്‍ നടക്കുന്ന അവിശുദ്ധമായ ക്രയവിക്രയങ്ങളെയും കച്ചവടങ്ങളെയും പ്രാവിന്‍റേതിനു തുല്യമായ നൈര്‍മല്യങ്ങളുടെ കൈമാറ്റങ്ങളെയുമാണ് അവിടുത്തെ ചാട്ട വിശുദ്ധീകരിച്ചത്.

ചാട്ടയെടുത്ത ക്രിസ്തുവിനെ നമ്മള്‍ അനുകരിക്കണമോ?

തീര്‍ച്ചയായും. . . ചാട്ടയെടുത്ത ക്രിസ്തുവിനെ നമ്മള്‍ അനുകരിക്കുക തന്നെ വേണം. അത് പക്ഷേ നമ്മളാകുന്ന ദേവാലയത്തിന്‍റെ ശുദ്ധീകരണത്തിനുവേണ്ടിയായിരിക്കണം എന്നുമാത്രം. നമ്മോടു തന്നെ നാം പുലര്‍ത്തേണ്ട നിര്‍ബന്ധബുദ്ധികളിലും ആത്മീയമായ കടുംപിടുത്തങ്ങളിലും സ്വയംശിക്ഷണത്തിലും വെട്ടിയൊരുക്കലുകളിലും നമുക്ക് ചാട്ടയെടുത്ത ക്രിസ്തുവിനെ അനുകരിക്കാം . . . നാമാകുന്ന ദേവാലയത്തിനു പുറത്തേക്ക് നമുക്ക് കുരിശെടുക്കുന്ന ക്രിസ്തുവിനെ അനുകരിക്കാം. . .

വിശുദ്ധി നിറഞ്ഞ ദേവാലയങ്ങളായി മാറുന്ന, ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്ന ക്രൈസ്തവന് മുറിവേല്പിക്കുന്നതും ആക്ഷേപകരമായതും വിദ്വേഷം വളര്‍ത്തുന്നതുമായ സംസാരശൈലികളും പദപ്രയോഗങ്ങളും സംഘടിതനീക്കങ്ങളും ഭൂഷണമാവില്ല . . . അല്ലെങ്കില്‍ അവന്‍ സ്വയം തിരിച്ചറിയും. . . നമ്മുടെ തീരുമാനങ്ങളിലും നിലപാടുകളിലും ദൈവാത്മാവിന്‍റെ സാന്നിദ്ധ്യവും വഴിനടത്തലുമുണ്ടാകാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം.

ഈശോയുടെ ചാട്ടവാര്‍ നമുക്കുള്ളില്‍ ഉയരട്ടെ . . പുറത്ത് നമുക്ക് അവന്‍റെ കുരിശ് വഹിക്കാം . . . പീഡാസഹനത്തിന്‍റെ കാല്‍വരിയേറാം . . . നിസ്സഹായതയില്‍ പിടഞ്ഞു മരിക്കാം . . . സ്വര്‍ഗ്ഗത്തില്‍ മഹത്വത്തിന്‍റെ സിംഹാസനത്തില്‍ ആരൂഢനായവന്‍റെ ഒളിമങ്ങാത്ത പ്രഭാദര്‍ശനത്തിനായി ഈ ലോകത്തിന്‍റെ വേദനകളെ, സഹനങ്ങളെ ആക്രമണങ്ങളെ പ്രത്യാശയോടെ നമുക്ക് അതിജീവിക്കാം…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.