പരിശുദ്ധ മറിയത്തിന്റെ സ്‌നേഹവും സംരക്ഷണവും നേടിയെടുക്കാനുള്ള ഏതാനും മാര്‍ഗ്ഗങ്ങള്‍

പരിശുദ്ധാത്മാവ് വിശുദ്ധര്‍ക്കു വെളിപ്പെടുത്തിയിട്ടുള്ളതും വിശുദ്ധീകരണ ശക്തിയുള്ളതും യഥാര്‍ത്ഥ മരിയഭക്തര്‍ക്ക് യോജിച്ചതുമായ ഭക്താഭ്യാസങ്ങള്‍ പലതുണ്ട് . ഈശോസഭാ വൈദികനായ ഫാ. ബാരി രചിച്ചിട്ടുള്ള ‘ Paradise open to Philagius’ എന്ന ഗ്രന്ഥത്തില്‍ വിശദമായി ഇവയെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്.

പരിശുദ്ധ കന്യകയുടെ സ്തുതിക്കായി വിശുദ്ധര്‍ ചെയ്തുവന്നിരുന്ന വളരെയേറെ ഭക്താഭ്യാസങ്ങള്‍ അദ്ദേഹം അതില്‍ വിവരിക്കുന്നു. ഉചിതമായ വിധത്തില്‍ അവ അനുഷ്ഠിക്കുമെങ്കില്‍ വലിയ വിശുദ്ധിയിലെത്തിച്ചേരാം. അവ ഏതൊക്കെയെന്ന് നോക്കാം…

1. മാതാവിന്റെ പതിനാലു സന്തോഷങ്ങളുടെ സ്തുതിക്കായി 14 സ്വര്‍ഗ്ഗ., 14 നന്മ. എന്ന ജപമോ, തിരുസഭ അംഗീകരിച്ചിട്ടുള്ള സ്വര്‍ഗ്ഗരാജ്ഞി, എത്രയും ദയയുള്ള മാതാവേ, സ്വര്‍ലോകരാജ്ഞി, ത്രികാലജപം മുതലായ പ്രാര്‍ത്ഥനകളോ കാലാനുസൃതം തെരഞ്ഞെടുത്ത് ഭക്തിപൂര്‍വ്വം ചൊല്ലുന്നത് ഉത്തമമാണ്.

2. മറിയത്തിന്റെ സ്തുതിക്കായി ഗീതങ്ങള്‍ ആലപിക്കുക

3. ദിവസവും രാവിലെ അന്നു മുഴുവന്‍ മാതാവിന്റെ മാദ്ധ്യസ്ഥം വഴി കൃപാവരത്തോട് വിശ്വസ്തരായിരിക്കാന്‍ അനുഗ്രഹം ലഭിക്കുന്നതിന് പലപ്രാവശ്യം ‘നന്മ നിറഞ്ഞ മറിയമേ,’ വിശ്വസ്തയായ കന്യകേ’ ഇത്യാദി സുകൃതജപങ്ങള്‍ ചൊല്ലുക. അവളെ അഭിസംബോധന ചെയ്യുന്ന ഓരോ സമയത്തും തല കുനിച്ചോ മുട്ടു കുത്തിയോ അവളെ ബഹുമാനിക്കുക. ഓരോ ദിവസത്തിന്റെയും അവസാനം അന്ന് ചെയ്തുപോയ പാപങ്ങള്‍ക്ക് ദൈവത്തില്‍ നിന്നു പൊറുതി ലഭിച്ചുതരാന്‍ വേണ്ടി അവള്‍ വഴി ‘നന്മ നിറഞ്ഞ മറിയമേ,’ മറിയമേ കരുണയുള്ള അമ്മേ സ്വസ്തി’ എന്ന് പല പ്രാവശ്യം ഉരുവിടുക.

4. മരിയസഖ്യങ്ങളുടെ മേല്‍നോട്ടം സ്വീകരിക്കുകയും അവളുടെ അള്‍ത്താരകളും പ്രതിമകളും അലങ്കരിക്കുകയും ചെയ്യുക.

5. അവളുടെ ഛായ പതിച്ചിട്ടുള്ള മെഡലുകള്‍ അണിയുക, പടങ്ങളും തിരുസ്വരൂപങ്ങളും കൈവശം സൂക്ഷിക്കുക മുതലായവ പിശാചിന്റെ ആക്രമണങ്ങളില്‍ നിന്നു രക്ഷപെടുവാന്‍ ഉതകുന്ന ഉത്തമ മാര്‍ഗ്ഗങ്ങളാണ്. കൂടാതെ, പ്രദക്ഷിണങ്ങളിലും മറ്റും അവ വഹിക്കുന്നതും ഉത്തമമാണ്.

6. പള്ളികളിലും വീടുകളിലും മറ്റും മാതാവിന്റെ തിരുസ്വരൂപമോ ഛായാപടമോ സ്ഥാപിക്കുക. അല്ലെങ്കില്‍ അവളുടെ നാമം ഉല്ലേഖനം ചെയ്യുക.

7. പ്രത്യേക വിധത്തില്‍ ആഡംബരപൂര്‍വ്വം തന്നെത്തന്നെ മറിയത്തിനു സമര്‍പ്പിക്കുക.

ഇപ്രകാരമെല്ലാം ചെയ്യണമെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്…

1. ദൈവത്തെ മാത്രം പ്രീതിപ്പെടുത്തണമെന്നും നമ്മുടെ അന്ത്യമായ ക്രിസ്തുവുമായി ഐക്യപ്പെടണമെന്നും സഹോദരങ്ങള്‍ക്കു സന്മാതൃക നല്കണമെന്നുമുള്ള നിര്‍മ്മല നിയോഗമുണ്ടായിരിക്കുക.

2. ഏകാഗ്രതയോടും മനഃപൂര്‍വ്വമായ പല വിചാരങ്ങള്‍ ഒഴിവാക്കിയും പ്രാര്‍ത്ഥനകള്‍ ജപിക്കുക.

3. തിടുക്കവും അലസതയും കൈവെടിഞ്ഞു ഭക്തിപൂര്‍വ്വം ചൊല്ലുക

4. മാന്യമായതും ബഹമാനദ്യോതകവും വളരെ ശാലീനവുമായ ശരീരത്തിന്റെ നിലപാട് സ്വീകരിച്ച് പ്രാര്‍ത്ഥിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.