ഗത്സമെൻ തോട്ടം

അള്‍ത്താരയും ഈശോ രക്തം വിയര്‍ത്ത് പ്രാര്‍ത്ഥിച്ച പാറ

ഗത്സമെൻ തോട്ടവും സകല രാജ്യങ്ങളുടെ ദേവാലയവും

അന്ത്യ അത്താഴ സമയത്തു വി. കുർബാന സ്ഥാപിച്ചതിനു ശേഷം യേശു പ്രാര്‍ത്ഥിക്കാനായി ഒലിവു മലയുടെ താഴ്‌വാരത്തുള്ള ഗത്സമെൻ തോട്ടത്തിലേക്ക് വന്നു (മത്തായി 26: 30,36-46; മര്‍ക്കോസ്‌ 14: 26, 32-42; ലുക്കാ 22:3946). ഗത്സമെൻ തോട്ടം കെദ്രോണ്‍ അരുവിയുടെ അക്കരെയാണെന്ന് വി. യോഹന്നാന്‍ വ്യക്തമായി രേഖപ്പെടുത്തുന്നു.

ജറുസലേം നഗരത്തിന്റെ കിഴക്ക് ഭാഗത്തുള്ള മൂന്നു മലകളിൽ മധ്യത്തിൽ സ്ഥിതിചെയ്യുന്ന മലയാണ് ഒലിവ് മല. ഈ മലയുടെ താഴ്‌വാരത്തിൽ ഈശോ രക്തം വിയര്‍ത്ത് പ്രാര്‍ത്ഥിച്ച ഗത്സമെൻ തോട്ടത്തിനുള്ളിലെ സ്ഥലത്താണ് “സകല രാജ്യങ്ങളുടെ ദേവാലയം” (Church of All the Nations) നിലകൊള്ളുന്നത്. ഇത് കെദ്രോണ്‍ അരുവിയുടെ തീരത്തുള്ള സ്ഥലമാണ്. ജെറുസലേം ദേവാലയം നിലനിന്നുരുന്ന മോറിയ മലയ്ക്കും അതിനു നേരെ എതിർവശത്തുള്ള  ഒലിവ് മലയ്ക്കും ഇടയിലുള്ള താഴ്‌വരയാണ് കെദ്രോണ്‍ താഴ്‌വര എന്ന പേരിൽ അറിയപ്പെടുന്നത്. ആ താഴ്‌വരയ്ക്ക് ഈ പേര് ലഭിച്ചത് കെദ്രോണ്‍ അരുവി അതിലെ ഒഴുകുന്നത് കൊണ്ടാണ്.  പഴയ നിയമത്തില്‍ ജോസഫാത്ത് താഴ്‌വര എന്ന പേരിലും കെദ്രോണ്‍ താഴ്‌വര അറിയപ്പെടുന്നുണ്ട്. അബ്‌ശാലോമിനെ പേടിച്ചു  ദാവീദും കൂടെയുള്ളവരും നഗ്‌നപാദരായി, തലമൂടി, കരഞ്ഞു കൊണ്ട്‌, ഈ താഴ്‌വര കടന്നാണ് ഒലിവുമല കയറിപ്പോയത് (2 സാമുവല്‍ 15:30). ദാവീദ് സ്വന്തം ജീവൻ രക്ഷിക്കാൻ ജറുസലേമിൽ നിന്ന് ഒളിച്ചോടുമ്പോൾ, യേശു സ്വന്തം ജീവൻ മറ്റുള്ളവർക്കായി കുരിശിലർപ്പിക്കാൻ ജെറുസലേമിലേക്കു തിരിച്ചുകൊണ്ടുപോകപ്പെടാൻ സ്വയം നിന്ന് കൊടുക്കുന്നു (മത്തായി 26:46; യോഹന്നാന്‍ 18:12-13). അന്ത്യവിധിയുടെ സമയത്തു യഹോവ എല്ലാ ജനതകളെയും ഒരുമിച്ചു കൂട്ടുകയും ജോസഫാത്ത് താഴ്‌വരയിലേക്കു കൊണ്ടുവരുകയും ചെയ്യും ജോയേൽ പ്രവാചകൻ പ്രവചിക്കുന്നു (ജോയേല്‍ 3:2).

ജെറുസലേം പഴയ പട്ടണം ഒലിവുമലയുടെ പശ്ചാത്തലത്തിൽ

ഈശോയുടെ സമയത്ത് ഗലീലിയയില്‍ നിന്ന് തീര്‍ത്ഥാടനമായി ജറൂസലേം ദേവാലയത്തിലേക്ക് പ്രാര്‍ത്ഥിക്കുന്നതിനായി വരുന്ന യഹൂദര്‍ ഒലിവ് മലയിറങ്ങി കെദ്രോണ്‍ താഴ്‌വര കടന്നാണ് ജറുസലേം ദേവാലയത്തിലെത്തിയിരുന്നത്. ഈശോ അന്ത്യ അത്താഴത്തിന് ശേഷം സീയോന്‍ മലയില്‍ നിന്ന് കെദ്രോണ്‍ താഴ്‌വരയിലേക്കിറങ്ങി  ആ താഴ്‌വരയിലൂടെ നടന്ന് കെദ്രോണ്‍ അരുവി കടന്ന് ഗദ്‌സമേന്‍ തോട്ടത്തില്‍ വന്ന് പ്രാര്‍ത്ഥിച്ചു. ഈശോയുടെ സമയമായ ആദ്യ നൂറ്റാണ്ടില്‍ കെദ്രോണ്‍ താഴ്വരയുടെ സമീപത്തുള്ള ഒലിവ് മല ഒലിവ് മരങ്ങളാല്‍  സമ്പന്നമായിരുന്നു. ഒലിവ് തോട്ടങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ടാണ് ഒലിവ് മലയ്ക്ക് ആ പേര് ലഭിച്ചത്.

ഗത്സമെൻ തോട്ടത്തിനുള്ളിലെ ഒലിവു വൃക്ഷങ്ങൾ

1924-ല്‍ നിര്‍മ്മിക്കപ്പെട്ട സകല രാജ്യങ്ങളുടെയും ദേവാലയത്തിനു  ആ പേര് ലഭിച്ചത് ദേവാലയ നിര്‍മ്മാണത്തിന് വേണ്ടി ലോകത്തിലുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സംഭാവനകള്‍ സ്വീകരിച്ചു എന്നത് കൊണ്ടാണ്. ഒലിവ് മരങ്ങളുടെഒരു തോട്ടത്തില്‍ കൂടിയാണ് ഈ ദേവാലയത്തിലേക്ക് പ്രവേശിക്കുന്നത്. ഈ തോട്ടത്തില്‍ എട്ട് പുരാതനമായ ഒലിവ് മരങ്ങള്‍ കാണാന്‍ സാധിക്കും. 2009-ല്‍ നടത്തിയ പഠനമനുസരിച്ച് ഈ ഒലിവ് മരങ്ങള്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ കുരിശുയുദ്ധക്കാരുടെ സമയത്തു നിന്നുള്ളതാണ്. അതായത് ഏകദേശം 900 വര്‍ഷത്തിലധികം പ്രായം ഈ മരങ്ങള്‍ക്കുണ്ട്. ഈ എട്ട് ഒലിവ് മരങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത അവക്കെല്ലാം ഒരേ ഡിഎന്‍എ ഘടനയാണ് ഉള്ളത്  എന്നതാണ്. അതായത് ഒരേ മാതൃവൃക്ഷത്തില്‍ നിന്നാണ് ഈ എട്ട് ഒലിവ് മരങ്ങളും നട്ട് വളര്‍ത്തിയിരിക്കുന്നത്. ഒരു പക്ഷെ യേശുവിന്റെ സഹനത്തിനു സാക്ഷിയായ മാതൃ വൃക്ഷത്തിൽ നിന്നാകാം കുരിശു യുദ്ധക്കാർ ഈ ഒലിവു വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചത്.

എഡി 379-നും 393-നും ഇടയില്‍ ജറുസലേം ഭരിച്ച ബൈസന്റിയന്‍ സാമ്രാജ്യത്തിലെ രാജാവായിരുന്ന തിയഡോസിയൂസ് ചക്രവര്‍ത്തിയാണ് ഗദ്‌സമേനിലെ ആദ്യ ദേവാലയം നിര്‍മ്മിക്കുന്നത്. വിശുദ്ധ നാട്ടില്‍ നാലാം നൂറ്റാണ്ടില്‍ തീര്‍ത്ഥാടനം നടത്തിയ എജേരിയ വിശുദ്ധ വാരത്തിൽ ഗദ്‌സമേനില്‍ തീര്‍ത്ഥാടകര്‍ പ്രത്യേകമായി വന്ന് പ്രാര്‍ത്ഥിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. നാലാം നൂറ്റാണ്ടിലെ ആദ്യ ദേവാലയം അതിമനോഹരമായിരുന്നു. എന്നാല്‍ ഏഴാം നൂറ്റാണ്ടില്‍ പേര്‍ഷ്യക്കാര്‍ ഈ ദേവാലയം തകര്‍ത്തുകളഞ്ഞു. പിന്നീട് കുരിശുയുദ്ധക്കാരുടെ കാലത്ത് ഇവിടെ ഒരു ദേവാലയം പുനര്‍നിര്‍മ്മിച്ചു.

സകല രാജ്യങ്ങളുടെ ദേവാലയം
അള്‍ത്താരയും ഈശോ രക്തം വിയര്‍ത്ത് പ്രാര്‍ത്ഥിച്ച പാറ

കുരിശ് യുദ്ധക്കാരെ പരാജയപ്പെടുത്തിയ മുസ്ലീം ഭരണാധികാരികള്‍ ഒലിവ് മലയിലെ ഗദ്‌സമേന്‍ തോട്ടത്തിലുള്ള ദേവാലയം തകര്‍ത്തുകളഞ്ഞു. പിന്നീട് പതിനഞ്ചാം നൂറ്റാണ്ടില്‍ ഫ്രാന്‍സിസ്‌കന്‍ സന്യാസിമാര്‍ ഗദ്‌സമേന്‍ തോട്ടത്തിലെ ദേവാലയമുണ്ടായിരുന്ന സ്ഥലം ഏറ്റെടുക്കുകയും സംരക്ഷിക്കുകയും ചെയ്തു. 1900-ത്തിന്റെ തുടക്കത്തില്‍ അവിടെ പുരാവസ്തു ഗവേഷണ പഠനം നടത്തിയതിന് ശേഷമാണ് ഇപ്പോഴുള്ള ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. നാലാം നൂറ്റാണ്ടിലെ ബൈസാന്റിയന്‍ സാമ്രാജ്യത്തിലെ ദേവാലയം ഉണ്ടായിരുന്ന അതേ സ്ഥലത്താണ് ഇപ്പോഴുള്ള ദേവാലയം നിലകൊള്ളുന്നത്. ഈ ദേവാലയത്തിന്റെ അള്‍ത്താര ഈശോ രക്തം വിയര്‍ത്ത് പ്രാര്‍ത്ഥിച്ച പാറയുടെ മുകളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അള്‍ത്താരയുടെ കീഴെയും മുമ്പിലും ഈശോയുടെ രക്തം വീണ് നനഞ്ഞ ഗദ്‌സമേനിലെ പാറ ഇന്നും നമുക്ക് കാണുവാനും അവിടെ സ്പര്‍ശിച്ച് പ്രാര്‍ത്ഥിക്കുവാനും സാധിക്കും.

ഈശോയുടെ ഗദ്‌സമേനിലെ പ്രാര്‍ത്ഥന

ഗദ്‌സമേന്‍ തോട്ടത്തിലെ ദേവാലയത്തിന് ചില പ്രത്യേകതകളുണ്ട്. ഈശോയുടെ പ്രാര്‍ത്ഥനയെ അനുസ്മരിപ്പിച്ച് കൊണ്ട് മങ്ങിയ വെളിച്ചം ദേവാലയത്തിനുള്ളില്‍ പ്രവേശിക്കുന്ന രീതിയിലാണ് ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. ദേവാലയത്തിന്റെ അള്‍ത്താരയ്ക്ക് മുന്നിലുളള ഭിത്തിയില്‍ ഈശോയുടെ ഗദ്‌സമേനിലെ പ്രാര്‍ത്ഥനയും യൂദാസിന്റെ ചുംബനവും ഈശോയെ അറസ്റ്റ് ചെയ്യുന്നതും ചിത്രീകരിച്ചിരിക്കുന്നു.

യൂദാസിന്റെ ചുംബനം

ദേവാലയത്തിന്റെ മേല്‍ക്കൂരയില്‍ ഈ ദേവാലയനിര്‍മ്മാണത്തിന് വേണ്ടി സംഭാവന നല്‍കിയ രാജ്യങ്ങളുടെ എംബ്ലങ്ങള്‍ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. തറയിലെ മൊസയ്ക്കുകൾ നാലാം നൂറ്റാണ്ടിലെ ദേവാലയത്തിലുണ്ടായിരുന്ന മൊസയ്ക്കുകളുടെ അനുകരണമാണ്. നാലാം നൂറ്റാണ്ടിലെ മൊസയ്ക്കുകളുടെ അവശിഷ്ടങ്ങൾ ചിലയിടങ്ങളിൽ ചില്ലിട്ടു പ്രദർശിപ്പിച്ചിട്ടുമുണ്ട്. ദേവാലയത്തിന്റെ മുഖവാരത്തില്‍ രക്തം വിയര്‍ത്ത് പ്രാര്‍ത്ഥിക്കുന്ന ക്രിസ്തുവിന്റെ കൈകള്‍ വിരിച്ച് പിടിച്ചിരിക്കുന്ന രൂപമാണ് ചിത്രീകരിച്ചിരിക്കുന്നത്. അതിന് ഇരുവശങ്ങളിലുമായി വിശുദ്ധരും പീഡിതരുമായ ആളുകള്‍ പ്രാര്‍ത്ഥനയോടെ നില്‍ക്കുന്നത് കാണാം. കൈകള്‍ വിരിച്ച് പിടിച്ചിരിക്കുന്ന യേശു അവരുടെ പ്രാര്‍ത്ഥനകള്‍ പിതാവായ ദൈവത്തിനു സമര്‍പ്പിക്കുന്നു.

ഗദ്‌സമേന്‍ തോട്ടത്തിലെ ദേവാലയം വളരെ മനോഹരമാണ്. വ്യാഴാഴ്ചകളിൽ ഈ ദേവാലയത്തില്‍ നടത്തുന്ന ആരാധന ഹൃദയസ്പര്‍ശിയാണ്.

ഗത്സമെൻ തോട്ടത്തിൽ രക്തം വിയര്‍ത്ത് പ്രാര്‍ത്ഥിക്കുമ്പോഴാണ് കുരിശിൽ ജീവനർപ്പിക്കാനുള്ള അന്തിമ തീരുമാനം ഈശോ സ്വികരിക്കുന്നത്. നമ്മുടെ പ്രാർത്ഥനകളുടെയെല്ലാം ലക്‌ഷ്യം ദൈവഹിത നിർവഹണത്തിന് സ്വയം സമർപ്പിക്കുക എന്നതായിരിക്കണമെന്നു യേശുവിന്റെ ഗത്സമെനിയിലെ പ്രാർത്ഥന നമ്മെ ഓർമ്മിപ്പിക്കുന്നു.

പ്രാർത്ഥന: “ആബ്‌ബാ, പിതാവേ, എല്ലാം അങ്ങേക്കു സാധ്യമാണ്‌. ഈ പാനപാത്രം എന്നില്‍ നിന്നു മാറ്റിത്തരണമേ! എന്നാല്‍ എന്‍െറ ഹിതമല്ല അങ്ങയുടെ ഹിതം മാത്രം” (മര്‍ക്കോസ്‌ 14:36) എന്ന് പ്രാർത്ഥിച്ച യേശുവേ, അങ്ങയെപ്പോലെ പ്രാർത്ഥിക്കാൻ എനിക്ക് വരം തരണമേ. ദൈവഹിതത്തെ എന്റെ ഹിതത്തിനു മേലെ പ്രതിഷ്ഠിക്കാൻ എന്നെ അനുഗ്രഹിക്കണമേ. അങ്ങനെ അങ്ങയുടെ രാജ്യം എന്റെ ജീവിതത്തിലും, കുടുംബത്തിലും, സമൂഹത്തിലും സംജാതമാക്കാൻ എന്നെ ഉപകരണമാക്കണമേ, ആമ്മേൻ.

ഫാ. പോൾ കുഞ്ഞാനയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.