പരിശുദ്ധാത്മാവിനോടുള്ള നൊവേന – മൂന്നാം ദിവസം

പരിശുദ്ധാരൂപിയുടെ ദാനങ്ങള്‍

ആലോചന

‘നിന്റെ ഇമ്പമുള്ള അരൂപി ആയുസിന്റെ നാട്ടിലേയ്ക്ക് എന്നെ നടത്തും’ (സങ്കീ. 142).

വിശ്വസ്തനായ സ്‌നേഹിതനെപ്പോലെ നമ്മെ നയിക്കുന്ന പരിശുദ്ധാരൂപിയെ ആരാധിച്ച് കൃതജ്ഞത പറയണം. ആത്മീകവും ലൗകീകവുമായ ആലോചനകളിലാകട്ടെ, പ്രവര്‍ത്തികളിലാകട്ടെ, നമ്മില്‍ത്തന്നെ യാതൊരു ശരണവും വയ്ക്കാതെ, പരിശുദ്ധാരൂപിയില്‍ ശരണപ്പെട്ട് സുകൃതജപങ്ങളാലും മറ്റും അവിടുത്തെ സഹായം യാചിക്കണം. നമ്മിലുള്ള അവിടുത്തെ പ്രവര്‍ത്തികളെ അതിവേഗതയാലോ അതിമന്ദതയാലോ വിഫലമാക്കാതിരിപ്പാന്‍ സൂക്ഷിക്കണം. തന്റെ നല്ല തോന്നിപ്പുകളെ ഉടനുടന്‍ പിഞ്ചെല്ലുവാനുള്ള അനുഗ്രഹവും അപേക്ഷിക്കണം.

ജപം

സൃഷ്ടാവായ പരിശുദ്ധാത്മാവേ, എഴുന്നള്ളി വരിക, അങ്ങേ അടിയാരുടെ ബോധങ്ങളെ സന്ദര്‍ശിക്ക. അങ്ങുന്ന് സൃഷ്ടിച്ച ഹൃദയങ്ങളെ അങ്ങേ ഉന്നതമായ വരപ്രസാദത്താല്‍ പൂരിക്കുക.

അങ്ങുന്ന് ആശ്വാസപ്രദനും ഉന്നതനായ ദൈവത്തിന്റെ ദാനവും ജീവനുള്ള ഉറവയും അഗ്നിയും സ്‌നേഹവും ആത്മികാഭിഷേകവുമാകുന്നു.

അങ്ങ് ഏഴുവിധ ദാനങ്ങളോടു കൂടിയവനും പിതാവിന്റെ വലതുകൈയ്യുടെ വിരലുമാകുന്നു. അങ്ങുന്ന് പിതാവിന്റെ ശരിയായ വാഗ്ദാനവും നാവിന് പ്രസാദവരം നല്‍കുന്നവനുമാകുന്നു.

ഇന്ദ്രിയങ്ങള്‍ക്ക് ജ്ഞാനപ്രകാശം കൊടുത്ത് ഹൃദയങ്ങളില്‍ സ്‌നേഹം ചിന്തി ഞങ്ങളുടെ ശരീരബലഹീനതയെ നിത്യശക്തിയാല്‍ ബലപ്പെടുത്തേണമെ.

ശത്രുവിനെ ദൂരെയകറ്റി സമാധാനം നല്‍കി ഞങ്ങള്‍ക്ക് വഴികാട്ടിയായിരുന്ന് സകല തിന്മയില്‍ നിന്നും ഞങ്ങള്‍ ഒഴിവാന്‍ കൃപ ചെയ്യേണമെ.

അങ്ങുന്ന് വഴിയായി പിതാവനെയും പുത്രനെയും, ഇവരിരുവരുടെയും അരൂപിയായ അങ്ങയെയും അറിഞ്ഞ് എല്ലായ്‌പ്പോഴും വിശ്വസിക്കുന്നതിന് കൃപ ചെയ്യേണമെ.

ബാവായ്ക്കും മരിച്ചവരില്‍ നിന്നുയിര്‍ത്ത പുത്രനും ആശ്വാസപ്രദനാകുന്ന പരിശുദ്ധാത്മാവിനും എന്നേയ്ക്കും സ്തുതിയുണ്ടായിരിക്കട്ടെ. ആമ്മേന്‍.

നേതാവ്: സര്‍വ്വേശ്വരാ, നിന്റെ അരൂപിയെ നീ അയയ്ക്ക. അപ്പോള്‍ സകലവും സൃഷ്ടിക്കപ്പെടും.

സമൂ.: അപ്പോള്‍ ഭൂമിയുടെ മുഖത്തെ നീ പുതുതാക്കും.

പ്രാര്‍ത്ഥിക്കാം

പരിശുദ്ധാത്മാവിന്റെ വെളിവാല്‍ വിശ്വാസകളുടെ ഹൃദയങ്ങളെ പഠിപ്പിച്ച സര്‍വ്വേശ്വരാ! ഈ അരൂപിയുടെ സഹായത്താല്‍ ചൊവ്വുള്ളവയെ ഞങ്ങള്‍ ഗ്രഹിപ്പാനും അങ്ങേ ആശ്വാസത്താല്‍ ഏപ്പോഴും ആനന്ദിപ്പാനും കൃപ ചെയ്യേണമേയെന്ന് ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് നിന്നോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.

1 സ്വര്‍. 1 ന. 7 ത്രി.