പകർച്ചവ്യാധി വാർഡിൽ മറ്റൊരു നേഴ്സിനു പകരം ശുശ്രൂഷ ചെയ്ത് ടൈഫോയ്ഡ് പിടിപെട്ടു മരിച്ച 30 വയസുകാരി സന്യാസിനി   

സി. സോണിയ കെ. ചാക്കോ, DC
സി. സോണിയ കെ. ചാക്കോ, DC

മുപ്പതാം വയസ്സിൽ മറ്റൊരു നേഴ്സിനു പകരം പകർച്ചവ്യാധി വാർഡിൽ ശുശ്രൂഷ ചെയ്യുവാൻ തയ്യാറായതിനാൽ ടൈഫോയ്ഡ് പിടിപെട്ടു മരിച്ച സന്യാസിനി ഉണ്ടായിരുന്നു. നേഴ്സായിരുന്ന, വി. വിൻസെൻ്റ് ഡി പോളിൻ്റെ ചാരിറ്റി സഭാംഗം സിസ്റ്റർ മാർത്താ വീക്ക. വാഴ്ത്തപ്പെട്ട മാർത്താ വീക്കയുടെ തിരുനാളാണ് മെയ് 30-ന്.

12 വർഷത്തെ സമർപ്പണജീവിതത്തിലൂടെയും വിൻസെൻഷ്യൻ ചൈതന്യത്തിലൂടെ നേടിയെടുത്ത പരസ്നേഹാധിഷ്ഠിതമായ ആതുരശുശ്രൂഷയിലൂടെയും വിശുദ്ധിയുടെ സോപാനം ചവിട്ടിക്കയറിയ ധീരയാണ് വാഴ്ത്തപ്പെട്ട മാർത്ത വീക്കാ. 1874 ജനുവരി പന്ത്രണ്ടാം തീയതി പോളണ്ടിലെ നോവിക്കായിലെ ധനികനായ ജന്മിയുടെ 13 മക്കളിൽ ഒരാളായി മാർത്ത ജനിച്ചു. അവളുടെ ജന്മദേശം മതപരമായ വിശ്വാസങ്ങൾക്കും ചടങ്ങുകൾക്കും വിലക്കേർപ്പെടുത്തിയ പ്രഷ്യൻ പ്രവിശ്യ ആയിരുന്നിട്ടും, ക്രിസ്തുവിനെയും ക്രിസ്തീയവിശ്വാസങ്ങളെയും, തത്വശാസ്ത്രങ്ങളെ മറികടന്ന് അവളുടെ കുടുംബം നെഞ്ചേറ്റിയിരുന്നു.

1886-ൽ മാർത്ത ഈശോയെ ആദ്യമായി ഹൃദയത്തിൽ സ്വീകരിച്ചപ്പോൾ മുതൽ അവൾക്ക് സർവ്വവും ഈശോ ആയി മാറി. 12 കിലോമീറ്റർ അകലെയുള്ള ഇടവക ദേവാലയത്തിലെ അനുദിന ദിവ്യബലി അവളുടെ ഊർജ്ജസ്രോതസ്സായിരുന്നു. മാർത്തയ്ക്കു രണ്ടു വയസ്സുള്ളപ്പോൾ അവൾക്ക് ഗുരുതരമായ ഒരു രോഗം പിടിപെട്ടു. വൈദ്യശാസ്ത്രം വരെ അവളെ കൈവെടിഞ്ഞപ്പോൾ മാതാപിതാക്കൾ അവള്‍ക്കുവേണ്ടി പരിശുദ്ധ കന്യകാമറിയത്തിൻ്റെ മാദ്ധ്യസ്ഥ്യം അപേക്ഷിക്കുകയും ഈശോ കുഞ്ഞുമാർത്തായെ സുഖപ്പെടുത്തുകയും ചെയ്തു. അതിനാൽ തന്നെ ചെറുപ്പത്തിലെ അവൾക്ക് പരിശുദ്ധ അമ്മയോട് പ്രത്യേക സ്നേഹവും ഭക്തിയും ഉണ്ടായിരുന്നു.

മാർത്താ വീക്ക മരണമടഞ്ഞത് അമ്മയെ ഏറെ ഓർക്കുന്ന മെയ് മാസം മുപ്പതാം തീയതിയാണ്. 2008 മെയ് 24-ന് ക്രിസ്ത്യാനികളുടെ സഹായമായ പരിശുദ്ധ അമ്മയുടെ തിരുനാൾ ദിനമാണ് ഉക്രെയിനിൽ വച്ച് കത്തോലിക്കാ സഭ സിസ്റ്റർ മാർത്തായെ ഉക്രെയിനിലെ ലിവ്യൂവിൽ വാഴ്ത്തപ്പെട്ടവളായി ഉയർത്തിയത്.

പതിനാറാം വയസ്സിൽ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം അടുത്തുള്ള വിൻസെൻ്റ് ഡി പോളിൻ്റെ ചാരിറ്റി മഠത്തിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ പ്രായക്കുറവിനാൽ അവർ പ്രവേശനം നിരസിച്ചു. പിന്നീട് പതിനെട്ടാം വയസ്സിൽ തൻ്റെ പ്രിയ കുടുംബത്തെ വിട്ട് ഈശോയ്ക്കുവേണ്ടി സമൂഹത്തിലെ ഒറ്റപ്പെട്ടവരെ ശുശ്രൂഷിക്കുവാനുള്ള അതീവതാല്പര്യത്തോടും സ്നേഹത്തോടും കൂടി പോളണ്ടിലെ ക്രാക്കോവിലേയ്ക്ക് കൂട്ടുകാരി മോനിക്കയ്ക്കൊപ്പം അവൾ യാത്രയായി. വി. ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ രൂപതയും ദിവ്യകാരുണ്യ ഈശോ ആദ്യമായി വി. ഫൗസ്റ്റീനയ്ക്കു പ്രത്യക്ഷപ്പെട്ട പ്രസിദ്ധമായ നഗരവുമാണ് ക്രാക്കോവ്.

1892 ഓഗസ്റ്റ് പന്ത്രണ്ടാം തീയതി സിസ്റ്റർ മാർത്ത, വി. വിൻസെൻ്റ് ഡി പോളിൻ്റെ ഉപവിപുത്രിമാരുടെ സഭാംഗമായി. 1893 ഏപ്രിൽ 23-ാം തീയതി ലിവ് വിലെ ഒരു ആശുപത്രിയിലേയ്ക്ക് നവസന്യാസിനിയെ രോഗീശുശ്രൂഷയ്ക്കായി അയച്ചു. 1894 -ല്‍ പോഡ് ഝെ ഹോസ്പിറ്റലിലേയ്ക്ക് അവൾക്ക് സ്ഥലംമാറ്റം ലഭിച്ചു. ചുരുങ്ങിയ കാലത്തിൽ ശുശ്രൂഷയിലൂടെ സിസ്റ്റർ മാർത്ത രോഗികളുടെ മനം കവർന്നു. അവളിൽ ജന്മസിദ്ധമായ, പാവങ്ങളോടുള്ള കാരുണ്യവും സ്നേഹവും അനുകമ്പയും നേഴ്സ് ആയിട്ടുള്ള ശുശ്രൂഷ വഴി അവള്‍ പ്രകടമാക്കി.

രോഗികളോട് വളരെ കരുതലോടെയും അനുകമ്പയും കൂടി പെരുമാറുകയും തന്നെ ഏൽപിച്ച ഉത്തരവാദിത്വം അതീവശ്രദ്ധയോടെ നിർവ്വഹിക്കുകയും ചെയ്ത സിസ്റ്റർ മാർത്തയെ രോഗികൾക്കും ഏറെ ഇഷ്ടമായിരുന്നു. അവരുടെ പ്രശസ്തി എങ്ങും പരന്നു. 1899-ല്‍ ബോസ്നിയയില്‍ ആയിരിക്കവേ ക്രൂശിതനായ കർത്താവിൻ്റെ ഒരു ദർശനം അവൾക്കുണ്ടായി. “ജീവിതത്തില്‍ നേരിടാൻ പോകുന്ന പ്രതിസന്ധികൾ, വേദനകൾ എല്ലാം ക്ഷമയോടെ, സമചിത്തതയോടെ സഹിക്കുവാൻ അവിടുന്ന് അവളെ ഉത്ബോധിപ്പിച്ചു. അവൾ തൻ്റെ അടുത്തേയ്ക്ക് വേഗം വരുമെന്നും” അവിടുന്ന് ഓർമ്മിപ്പിച്ചു.

അധികം താമസിയാതെ ഒരു വലിയ ക്ലേശം അവളെ പിന്തുടർന്നു. അതുവരെ ഒരുപാട് സന്തോഷം നിറഞ്ഞ അവളുടെ ജീവിതവഴി മുള്ളുകൾ നിറഞ്ഞതായി. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയ, അസ്വസ്ഥനായ ഒരു വ്യക്തി അവളെക്കുറിച്ച് ഒരു വലിയ അപവാദം എങ്ങും പരത്തി. സിസ്റ്റർ മാർത്താ അവിടെ ശുശ്രൂഷിച്ചിരുന്ന ഒരു രോഗിയിൽ നിന്നും അവൾ ഗർഭിണിയായിരിക്കുകയാണ് എന്ന അപകീർത്തി അയാൾ എല്ലായിടത്തും പരത്തി. ഈ അപവാദത്തെ വളരെ ശാന്തയായി അവൾ അഭിമുഖീകരിച്ചു.

എല്ലാം ദൈവത്തിൽ സമർപ്പിച്ച് എന്നത്തെയും പോലെ തന്റെ ശുശ്രൂഷ നൽകുവാനായി, ശാന്തയായി, സ്നേഹത്തോടെ അവള്‍ പോയി. ഉള്ളിൽ നൊമ്പരത്തിന്റെ അലകൾ ഉയർന്നുപൊങ്ങിയപ്പോഴും അവളുടെ സഹാനുഭൂതിക്കും കാരുണ്യത്തിനും കുറവു വന്നില്ല. “സത്യം തന്നെ സ്വതന്ത്ര്യയാക്കുമെന്ന് അവൾ വിശ്വസിച്ചു. മാനം നഷ്ടപ്പെടുത്താൻ പൊങ്ങിവന്ന അപവാദം പുകപോലെ മറഞ്ഞു.

രോഗികളെ കർത്താവുമായി അടുപ്പിക്കാനുള്ള പ്രത്യേക വരം സിസ്റ്റർ മാർത്തയ്ക്ക് ഉണ്ടായിരുന്നു. സിസ്റ്റർ മാർത്തയുടെ ഡിപ്പാർട്ട്മെൻറിൽ അഡ്മിറ്റ് ചെയ്യപ്പെട്ട ഒരു രോഗിയും രോഗീലേപനം ലഭിക്കാതെ മരണമടഞ്ഞിട്ടില്ല. രോഗികളെ പോളിഷ് എന്നോ, ക്രിസ്ത്യാനി എന്നോ, യഹൂദൻ എന്നോ, ഓർത്തഡോക്സ് എന്നോ, കത്തോലിക്ക എന്ന് എന്ന് തിരിച്ച് വ്യത്യാസമില്ലാതെ സമമായി സ്നേഹത്തോടെ അവൾ ശുശ്രൂഷിച്ചിരുന്നു. അതുകൊണ്ടു തന്നെ വാഴ്ത്തപ്പെട്ടവളായി ഉയർത്തിയപ്പോൾ വത്തിക്കാൻ പ്രതിനിധി പറഞ്ഞു: “വാഴ്ത്തപ്പെട്ട മാർത്ത സഭൈക്യത്തിൻ്റെ കണ്ണിയായിരുന്നു… “

പെട്ടെന്ന് ഒരു പകർച്ചവ്യാധി ഉക്രെയിനിൽ പൊട്ടിപ്പുറപ്പെട്ടപ്പോൾ ഒരു കുടുംബസ്ഥനായ നേഴ്സ് തൻ്റെ വാർഡിൽ വാർഡിൽ ശുശ്രൂഷ ചെയ്യാൻ വളരെ ഭയപ്പെട്ടു. പകർച്ചവ്യാധി വാർഡിൽ ശുശ്രൂഷ ചെയ്യുവാൻ അദ്ദേഹം വളരെ വിഷണ്ണനായി ഇരിക്കുന്നതു കണ്ടപ്പോൾ സിസ്റ്റർ മാർത്ത സന്തോഷത്തോടെ അദ്ദേഹത്തിന്റെ ഡ്യൂട്ടി ഏറ്റെടുത്തു. പിന്നീട് 40 വർഷങ്ങൾക്കുശേഷം പോളിഷ് വൈദികനായ വി കോൾബെ രക്തസാക്ഷിയായതും ഇതേ പരസ്നേഹ പ്രവർത്തനത്താലാണ്.

ആ പകർച്ചവ്യാധി വാർഡിലെ പരിചരണം വഴി അവൾക്കും രോഗം പിടിപെട്ടു. ടൈഫോയിട് പിടിച്ച് അവൾ രോഗബാധിതയായി. വിവരമറിഞ്ഞ് രോഗികൾ സിസ്റ്റർ മാർത്തായ്ക്കുവേണ്ടി പ്രാർത്ഥിക്കുവാൻ തുടങ്ങി. അവളുടെ പ്രവര്‍ത്തനത്തില്‍ ആകര്‍ഷിതരായ ചില യഹൂദര്‍ ക്രിസ്തുമതത്തിലേയ്ക്ക് കടന്നുവരികയും ചെയ്തു. യഹൂദരും ഓർത്തഡോക്സുകാരും കത്തോലിക്കരും ഒരുപോലെ സിസ്റ്റര്‍ മാർത്തയ്ക്കുവേണ്ടി പ്രാർത്ഥിക്കുവാൻ തുടങ്ങി. എന്നാൽ, ദൈവഹിതം മറ്റൊന്നായിരുന്നു. 1904 മെയ്‌ മാസം, മുപ്പതാമത്തെ വയസ്സിൽ മാർത്ത സിസ്റ്റർ തന്റെ സ്നേഹനാഥനിലേയ്ക്ക് യാത്രയായി. പാവങ്ങളെ ശുശ്രൂഷിക്കാനായി സ്വയം സമർപ്പിച്ച ജീവിതം അങ്ങനെ ഒരു ബലിയായി സമർപ്പിച്ചു.

2008 മെയ് 30-ാം തീയതി ഉക്രെയിനിലെ ലവ് വിൽ വച്ച് ആയിരങ്ങളെ സാക്ഷിനിർത്തി അപരനുവേണ്ടി ജീവിതം ത്യാഗം ചെയ്ത മർത്തയെ വാഴ്ത്തപ്പെട്ടവളായി ഉയർത്തി. 100 വർഷങ്ങൾ കഴിഞ്ഞിട്ടും വാടാമലരുകൾ അവളുടെ അന്ത്യവിശ്രമ സ്ഥലത്ത് സ്നേഹത്തോടെ വച്ച് എല്ലാ വിശ്വാസികളും പ്രാർത്ഥിക്കുന്നത് ഇന്നും കാണാം.

എന്റെ ഈ എളിയ സഹോദരരില്‍ ഒരുവന് നിങ്ങൾ ഇത് ചെയ്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തത് (മത്തായി 25:40) എന്ന കർത്താവിൻറെ തിരുവചനം, ജീവിതത്തിൽ ഏറ്റവും സ്നേഹത്തോടെ പ്രാവർത്തികമാക്കിക്കൊണ്ട് അതിന്റെ ഒരു പ്രകടനമായി അവളുടെ ജീവിതം മാറ്റിവയ്ക്കപ്പെട്ടു. കർത്താവിനോടുള്ള സ്നേഹം പാവങ്ങളോടുള്ള സ്നേഹമാക്കി മാറ്റി ജീവിതം തന്നെ കർത്താവിനുവേണ്ടി, പാവങ്ങൾക്കുവേണ്ടി ശുശ്രൂഷ ചെയ്തവളാണ് സിസ്റ്റർ മാർത്ത. സ്നേഹത്തിൻ്റെ പര്യായമായ ആ നേഴ്സ് കർതൃസന്നിധിയിൽ നിന്ന് നമുക്കുവേണ്ടി പ്രാർത്ഥിക്കുന്നു.

ലോകമെങ്ങും മഹാ പകർച്ചവ്യാധി മൂലം വേദന അനുഭവിക്കുമ്പോൾ കോവിഡ്-19 ബാധിതരായ ഓരോ മക്കൾക്കുവേണ്ടിയും മാദ്ധ്യസ്ഥ്യം വഹിക്കണമേ എന്ന് നമുക്കു യാചിക്കാം. കൊറോണ രോഗികളെ ശുശ്രൂഷിക്കുന്ന മാർത്തയെപ്പോലുള്ള ലക്ഷക്കണക്കിന് ആരോഗ്യപ്രവർത്തകരെ കാത്തുസംരക്ഷിക്കുകയും വിശ്വാസത്തിൽ വളർത്തുകയും ചെയ്യണമേ.

സി. സോണിയ കെ. ചാക്കോ, ഡി.സി. 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.